തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് വിട്ട് നൽകില്ല; വിമാനത്താവളം സർക്കാറിന് അവകാശപ്പെട്ടത്: മുഖ്യമന്ത്രി
വിമാനത്താവളം സർക്കാറിന് അവകാശപ്പെട്ടതാണ് ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും വിമാനത്താവളം ആരും കൊണ്ടുപോകില്ലെന്നും മുഖ്യമന്ത്രി.
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് വിട്ട് നൽകില്ലെന്ന് മുഖ്യമന്ത്രി. വിമാനത്താവളം സർക്കാറിന് അവകാശപ്പെട്ടതാണ്. 15ന് നടക്കുന്ന നീതി ആയോഗിൽ വിവരം പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി . വിമാനത്താവളം ആരും കൊണ്ടുപോകില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു .
തിരുവനന്തപുരം വിമാനത്താവളത്തിനായി അദാനി ഗ്രൂപ്പ് മുന്നോട്ടു വച്ചത് 168 കോടിയുടെ ടെന്‍ഡറും കെഎസ്ഐഡിസയുടേത് 135 കോടിയുടേതുമായിരുന്നു. തിരുവനന്തപുരമടക്കം രാജ്യത്തെ ആറുവിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി എന്‍റര്‍പ്രൈസസിന് കൈമാറാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. അമ്പത് വര്‍ഷത്തെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പ് ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു.