CITU : സിഐടിയു പ്രവർത്തകന്‍റെ ആത്മഹത്യ: സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്
സജിയുടെ സഹോദരന്‍റേയും മറ്റ് കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ സിപിഎം നേതാക്കളുടെയും മൊഴി എടുക്കും.
തൃശൂർ: പീച്ചിയിൽ മുൻ സിഐടിയു (CITU) പ്രവർത്തകൻ സജി ആത്മഹത്യ (Suicide) ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സിപിഎം ലോക്കൽ സെക്രട്ടറിയ്ക്കും (cpim local secretry) ബ്രാഞ്ച് സെക്രട്ടറിക്കും എതിരെയുള്ള ആത്മഹത്യ കുറിപ്പ് പരിശോധിച്ച് വരികയാണ്.
സജിയുടെ സഹോദരന്‍റേയും മറ്റ് കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ സിപിഎം നേതാക്കളുടെയും മൊഴി എടുക്കും. കൂടുതൽ അന്വേഷണത്തിനു ശേഷമായിരിക്കും ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണോയെന്ന് തീരുമാനിക്കുക. അതെ സമയം സംഭവത്തിൽ സിപിഎമ്മിനെതിരെ ആസുത്രിതമായി വ്യാജപ്രചരണങ്ങൾ നടത്തുകയാണെന്ന് സിപി എം മണ്ണുത്തി ഏരിയ കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.
തിങ്കളാഴ്ചയാണ് സജിയെ വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അവിവാഹിതനായിരുനന്നു. മറ്റ് സാമ്പത്തിക ബാധ്യതകളോ കുടുംബ പ്രശ്നങ്ങളോ സജിക്കുണ്ടായിരുന്നില്ല. സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ആത്മഹത്യക്കുറിപ്പിൽ പരാമർശമുണ്ട്. പ്രദേശത്തെ രണ്ട് സിപിഎം നേതാക്കൾക്കെതിരെയാണ് സജിയുടെ ആത്മഹത്യക്കുറിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി കടുത്ത സമ്മർദ്ദത്തിലായിരുന്നു ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയും സജിയെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി.
ചുമട്ടു തൊഴിലാളിയായിരുന്ന സജി പാർട്ടിയിലെ ചില അഴിമതികളെ ചോദ്യം ചെയ്തിരുന്നു. ഒടുവിൽ സിഐടിയു വിട്ട് സജി സ്വതന്ത്ര കൂട്ടായ്മ രൂപീകരിച്ചിരുന്നു. ഇത് പ്രശ്നങ്ങൾ വഷളാക്കിയെന്നാണ് സജിയുടെ സഹോദരൻ പറയുന്നത്. സജി ഏറെ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056