ആരും ആരുടേയും ഔദാര്യം പറ്റുന്നില്ല, ശരിയെന്ന് തോന്നുന്നതിനോട് പ്രതികരിക്കുമെന്നും സാഹിത്യ അക്കാദമി ചെയർമാൻ
കോഴിക്കോട്: എഴുത്തുകാർ എല്ലാ കാര്യങ്ങളിലും പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കവി സച്ചിദാനന്ദൻ. അവരെ അവരുടെ കാര്യങ്ങൾക്ക് വിടണം. പ്രതികരിക്കാത്തതിന് പിന്നിൽ രാഷ്ട്രീയ ചായ‍്‍വുകൾ ഉണ്ടാകാമെന്നും സച്ചിദാനന്ദൻ പറഞ്ഞു. ആരും ആരുടേയും ഔദാര്യം പറ്റുന്നില്ല. ശരിയെന്ന് തോന്നുന്നതിനോട് പ്രതികരിക്കുമെന്നും സാഹിത്യ അക്കാദമി ചെയർമാൻ കൂടിയായ സച്ചിദാനന്ദൻ പറഞ്ഞു. എഴുത്തുകാർ പ്രതികരിക്കുന്നില്ല എന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിനാണ് സച്ചിദാനന്ദന്റെ മറുപടി. എല്ലാ പാർട്ടികളിലും സുഹൃത്തുക്കൾ ഉണ്ട്, എന്നാൽ ഒരു പാർട്ടിയിലും അംഗമല്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു.
സംസ്ഥാനത്തെ പൊലീസ് അതിക്രമത്തെ അപലപിക്കുന്നുവെന്ന് സച്ചിദാനന്ദൻ പറഞ്ഞു. സർക്കാർ നിർദേശം പൂർണമായി പാലിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. എല്ലാ കാലങ്ങളിലും സർക്കാറിന് അവമതിപ്പ് ഉണ്ടാക്കുന്ന കാര്യങ്ങൾ പൊലീസ് ചെയ്യാറുണ്ട്. യുഎപിഎ (UAPA),അനാവശ്യ അറസ്റ്റുകൾ എന്നിവ ശരിയല്ല. കറുത്ത മാസ്ക് , വസ്ത്രം എന്നിവ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഏതോ പോലീസ് ഉദ്യോഗസ്ഥന്റെ ബുദ്ധിയിൽ ഉദിച്ചതാണ് നിയന്ത്രണങ്ങൾക്ക് പിന്നിലെന്നും സച്ചിദാനന്ദൻ പറഞ്ഞു.
