മാടക്കത്തറയിൽ വാക്കു തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. 22കാരനായ നിഖില്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃശ്ശൂർ: തൃശൂർ മാടക്കത്തറയിൽ വാക്കു തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. 22കാരനായ നിഖില്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ മുൻ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു സംഭവം. നിഖിലും ജിന്റോയും തമ്മിൽ പല കാര്യങ്ങളുടെ പേരിൽ മുൻപും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് പറയുന്നു. മാടക്കത്തറയിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് വെച്ചാണ് കൊലപാതകം നടന്നത്. നിഖിലും ജിന്റോയും തമ്മിൽ ഏറെ നേരം വാക്കുത്തർക്കമുണ്ടായി. പിന്നാലെ കൈയിലിരുന്ന കത്തിയെടുത്ത് നിഖിലിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാമോനെയും ജിന്റോ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ നിഖിലിന് സംഭവ സ്ഥലത്ത് വെച്ച് തന്നെ ജീവൻ നഷ്ടമായി. കുത്തേറ്റ ഷാമോന്റെ ആരോഗ്യ നില തൃപ്തികരമാണ്. തന്നെ ആക്രമിച്ചതു കൊണ്ട് ജീവൻ രക്ഷാർത്ഥം തിരിച്ചാക്രമിക്കുകയായിരുന്നുവെന്നാണ് ജിന്റോ പൊലീസിന് നൽകിയ മൊഴി. കോടതിയിൽ ഹാജരാക്കിയ ജിന്റോ നിലവിൽ റിമാൻഡിലാണ്.