'ഒന്നു ഫോണ്‍ എടുക്കൂ ഡീന്‍, വേറെ പ്രശ്നങ്ങള്‍ ധാരാളമുണ്ട്'; 'വേദനയും വിഷമവും' പങ്കുവച്ച് ലീഗ് നേതാവ്
''ഹൈക്കോടതി വിലക്കുണ്ട് എന്നത് കൊണ്ടാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്യാതിരുന്നത്. ചിലര്‍ക്കു കേസില്ലാതെ തല ഊരാനായിരുന്നു ഞങ്ങളുടെ പേരില്‍ വാർത്ത കൊടുത്തത്.''
![youth congress hartal cases league leader mc kamaruddin against dean kuriakose joy youth congress hartal cases league leader mc kamaruddin against dean kuriakose joy](https://static-ai.asianetnews.com/images/01hnjjnv9r8j93bgwp7frmjx4f/kamaruddin-dean_363x203xt.jpg)
കാസര്‍കോട്: പെരിയ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താലിലുണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതികള്‍ കയറിയിറങ്ങുകയാണെന്ന് മുന്‍ എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ എംസി ഖമറൂദ്ദിന്‍. കോട്ടയത്തും ഇടുക്കിയിലും കേസുകളുണ്ട്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തുവെന്ന കാരണം പറഞ്ഞതാണ് കേസില്‍ പ്രതി ചേര്‍ത്തത്. എന്നാല്‍ തങ്ങള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും കേസില്ലാതെ തല ഊരാന്‍ ചിലര്‍ തങ്ങളുടെ പേരില്‍ വാര്‍ത്തകള്‍ കൊടുത്തതാണെന്നും ഖമറൂദ്ദിന്‍ ആരോപിച്ചു.
'അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായ ഡീന്‍ കുര്യാക്കോസും കേസില്‍ പ്രതിയാണ്. എന്നാല്‍ ഭൂരിഭാഗം കേസിലും അദ്ദേഹം ഹാജരാവാറില്ല. കോട്ടയത്തെ കേസിലെങ്കിലും ഡീന്‍ വന്നിരുന്നുവെങ്കില്‍ പെട്ടെന്ന് തീര്‍ക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുക്കുന്നില്ല.' പ്രശ്‌നം യുഡിഎഫ് നേതൃത്വം മുമ്പാകെ ഉന്നയിച്ചിട്ടുണ്ടെന്നും എല്ലാം ശരിയാക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും എംസി ഖമറൂദ്ദിന്‍ പറഞ്ഞു.
എംസി ഖമറൂദ്ദിന്റെ കുറിപ്പ്: ''ഞാനും ഗോവിന്ദന്‍ നായരും രണ്ട് ദിവസമായി കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി കോടതിയിലായിരുന്നു (30,31.) കാസറഗോഡ് ജില്ലയിലെ കല്ലിയോട്ട് കൊലപാതകതവുമായി ബന്ധപ്പെട്ട്, നടന്ന അനിഷ്ട,സംഭവങ്ങളില്‍ ഞങ്ങളെ രണ്ടു പേരെയും പ്രതി ചേര്‍ത്തിര്‍ക്കുകയാണ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തു എന്ന കാരണം പറഞ്ഞായിരുന്നു പ്രതി ചേര്‍ത്തത്, ഒരിക്കല്‍ ജാമ്യമെടുക്കാന്‍ വന്നു. ഇന്ന് കുറ്റപത്രം വയ്ച്ചു കേള്‍പ്പിച്ചു. 2 കേസുണ്ട്. ഒന്ന് ഇന്നലെയായിരുന്നു. കാസറഗോഡ് UDF ചെയര്‍മാനും, കണ്‍വീനറും ആയിരുന്ന ഞങ്ങള്‍ രണ്ടുപേരും എങ്ങനെ കോട്ടയത്തും ഇടുക്കിയിലും പ്രതിയാവുന്നു എന്ന കാര്യം ഹൈകോടതിയില്‍ ചോദ്യം ചെയ്യാന്‍ ഒന്ന് സഹകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് പറയാന്‍ തുടങ്ങിയിട്ട് കുറെ ആയി. ഒരു പരിഹാരവുമില്ല. ''
''ഇനി വരുന്ന 16ന് ഇടുക്കി പിരുമോടില്‍ ഹാജരാവണം. എനിക്ക് വേറെ പല പ്രശ്‌നങ്ങളും തന്നെ ധാരാളമുണ്ട്. അതിന്റെ കൂടെ ഇതും. സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ അന്നത്തെ യുത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡിന്‍ കുര്യാക്കോസ് എംപിയും ഏതാണ്ട് എല്ലാ കേസിലും പ്രതിയാണ്. ഭൂരിഭാഗം കേസിലും അദ്ദേഹം ഹാജരാവാറില്ല. കോട്ടയത്തെ കേസില്‍ എങ്കിലും അദ്ദേഹം വന്നിരുന്നുവെങ്കില്‍ പെട്ടെന്ന് തീര്‍ക്കാന്‍ കഴിയുമായിരുന്നു, എന്നാണ് കാഞ്ഞിരപ്പള്ളിയിലെ ചില വക്കിലുമാര്‍ പറയുന്നത്. അദ്ദേഹം ഞങ്ങളുടെ ഫോണ്‍ എടുക്കുന്നില്ല. പ്രശ്‌നം, ഞാന്‍ കഴിഞ്ഞ Udf ല്‍ ഉന്നയിച്ചു. എല്ലാം ശെരിയാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ല. ആഹ്വാനം ചെയ്തു എന്ന് ഏതോ ഉത്തരവാദപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്ത കൊടുത്തതാണത്രേ. ഞങ്ങളോട് ഒന്ന് അന്വേഷിക്കുക പോലും ചെയ്യാതെ പത്രങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തു. ഹൈകോടതി വിലക്കുണ്ട് എന്നത് കൊണ്ടാണ് ഹര്‍ത്താലിന് ഞങ്ങള്‍ ആഹ്വാനം ചെയ്യാതിരുന്നത്. ചിലര്‍ക്കു കേസ്സില്ലാതെ തല ഊരാനായിരുന്നു ഞങ്ങളുടെ പേരില്‍ കൊടുത്തത്. അതില്‍ പ്രശ്‌നമില്ല. രണ്ട് ജീവനേക്കാള്‍ വലുതല്ല ഞങ്ങളുടെ കേസ്. ഹൈകോടതില്‍ ചോദ്യം ചെയ്യാനോ,കേസ് തീര്‍ക്കാനോ വേണ്ട നടപടി ഇനി എങ്കിലും സ്വീകരിക്കണമെന്നഭ്യര്‍ത്തിക്കുന്നു.''