മോഡിയുടെ ഇന്ത്യയിൽ ഇരുന്നുകൊണ്ട് അടിയന്തരാവസ്‌ഥയെ ഇപ്പോഴും പ്രശ്നവൽക്കരിക്കുന്നതിന് പിന്നിലെ കാപട്യം വ്യക്തമാണ്. എന്നാലും പറയട്ടെ, മിസാ നാടകത്തിലെ നടിക്കെതിരെ വ്യാപകമായി നടക്കുന്ന സദാചാര ആക്രമണത്തെ ശക്തമായി അപലപിക്കുന്നു

തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ എന്ന നാടകത്തിലെ അഭിനേത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനത്തെ അപലപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി എ എ മുഹമ്മദ് ഹാഷിം. കോൺഗ്രസിനെതിരെ എല്ലാ രാഷ്ട്രീയ എതിരാളികളുടെയും ഏക്കാലത്തെയും വലിയ ആയുധം നമ്മുടെ സമുന്നതരായ വനിതാ നേതാക്കൾക്കെതിരെ നുണകളാൽ സദാചാര ആക്രമണം അഴിച്ചു വിടുക എന്നതായിരുന്നു. ആ വൈകാരികത ഉൾക്കൊള്ളുന്ന ഓരോ കോൺഗ്രസുകാരനും സദാചാര ഭീരുക്കളാൽ ആക്രമിക്കപ്പെടുന്ന സ്ത്രീകളെ കണ്ടില്ലെന്ന് വെക്കാനാകില്ല. അവരോടുള്ള എല്ലാ രാഷ്ട്രീയ വിയോജിപ്പുകളും നിലനിൽക്കേ തന്നെ ചിന്നൂസ് ചിലങ്ക എന്ന നാടക പ്രവർത്തകയോടുള്ള ഐക്യദാർഢ്യം അറിയിക്കുന്നുവെന്നാണ് എ എ ഹാഷിം ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്.

എ എ മുഹമ്മദ് ഹാഷിമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മോഡിയുടെ ഇന്ത്യയിൽ ഇരുന്നുകൊണ്ട് അടിയന്തരാവസ്‌ഥയെ ഇപ്പോഴും പ്രശ്നവൽക്കരിക്കുന്നതിന് പിന്നിലെ കാപട്യം വ്യക്തമാണ്. എന്നാലും പറയട്ടെ, മിസാ നാടകത്തിലെ നടിക്കെതിരെ വ്യാപകമായി നടക്കുന്ന സദാചാര ആക്രമണത്തെ ശക്തമായി അപലപിക്കുന്നു.സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച ഒരു പാർട്ടി ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. ആനി ബസന്റ് മുതൽ ഇന്ദിരാ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി വരെയുള്ള വനിതാ നേതൃത്വം പലപ്പോഴും പുരുഷന്മാരെക്കാൾ ശക്തമായി പാർട്ടിയെ നയിച്ചവരും പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയേയും രാജ്യത്തേയും താങ്ങി നിർത്തിയവരുമാണ്.

ഇത്രയേറെ സ്ത്രീകളാൽ നയിക്കപ്പെട്ട ഇത്രയും വലിയതും പഴയതുമായ ജനാധിപത്യ പാർട്ടി രാജ്യത്ത് എന്നല്ല ലോക ചരിത്രത്തിൽ തന്നെ സമാനതകൾ ഇല്ലാത്തതാണ്.ആ പാരമ്പര്യത്തിൽ നിന്ന് തന്നെയാണ് രാഹുൽ ഗാന്ധി എപ്പോഴും സ്ത്രീ പുരുഷ സമത്വം എന്ന തന്റെ നിലപാട് ഉയർത്തിപിടിക്കുന്നത്.കോൺഗ്രസ്സിനെതിരെ എല്ലാ രാഷ്ട്രീയ എതിരാളികളുടെയും ഏക്കാലത്തെയും വലിയ ആയുധം നമ്മുടെ സമുന്നതരായ വനിതാ നേതാക്കൾക്കെതിരെ നുണകളാൽ സദാചാര ആക്രമണം അഴിച്ചു വിടുക എന്നതായിരുന്നു.

ആ വൈകാരികത ഉൾക്കൊള്ളുന്ന ഓരോ കോൺഗ്രസ്സ്കാരനും സദാചാര ഭീരുക്കളാൽ ആക്രമിക്കപ്പെടുന്ന സ്ത്രീകളെ കണ്ടില്ലെന്ന് വെക്കാനാകില്ല. അവരോടുള്ള എല്ലാ രാഷ്ട്രീയ വിയോജിപ്പുകളും നിലനിൽക്കേ തന്നെ ചിന്നൂസ് ചിലങ്ക എന്ന നാടക പ്രവർത്തകയോടുള്ള ഐക്യദാർഢ്യം അറിയിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം