വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തടയുകയും തള്ളിയിടുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തടയുകയും തള്ളിയിടുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കാൻ പാടില്ലെന്നുണ്ടോയെന്നും വിളിച്ചാൽ എൽഡിഎഫ് കൺവീനർ നേരിട്ട് തല്ലുമോ എന്നും രാഹുൽ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

കണ്ണൂരിലെ ഗുണ്ടയിൽ നിന്ന ജയരാജൻ വളർന്നിട്ടില്ല. അക്രമം നടന്ന സമയത്ത് ജയരാജൻ സ്വബോധത്തിൽ ആയിരുന്നോ എന്ന് പരിശോധിക്കണം. രക്ത പരിശോധന നടത്തണമെന്നും രാഹുൽ പറഞ്ഞു. ജയരാജനെതിരെ മാതൃകാ പരമായ നടപടി സ്വീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

'പ്രതിഷേധക്കാരെത്തിയത് മദ്യപിച്ച്,മുദ്രാവാക്യം വിളിക്കുമ്പോള്‍ നാക്ക് കുഴയുന്നുണ്ടായിരുന്നു': ഇ പി ജയരാജന്‍

 രാഹുലിന്റെ കുറിപ്പ്

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കാൻ പാടില്ലെ? മുദ്രാവാക്യം വിളിച്ചാൽ അവരെ LDF കൺവീനർ തന്നെ തല്ലുമോ?
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായും, ജനാധിപത്യപരമായും മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ തല്ലിയത് ഏതെങ്കിലും ലോക്കൽ സഖാവല്ല, എൽഡിഎഫിന്റെ കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇപി ജയരാജനാണ്. കണ്ണൂരിലെ പഴയ ഗുണ്ടയിൽ നിന്നും ജയരാജൻ ഒട്ടും വളർന്നിട്ടില്ല എന്നാണ് ഇത് തെളിയിക്കുന്നത്. 

സമരക്കാരെ ഗുണ്ടായിസത്തിലൂടെ കൈകാര്യം ചെയ്യുക എന്ന സന്ദേശം അണികൾക്ക് പകർന്ന് നല്കാനാണ് ഈ അക്രമം.
ജയരാജനെ രക്ത പരിശോധനയ്ക്ക് വിധേയനാക്കുകയും, സ്വബോധത്തിൽ തന്നെ ആയിരുന്നോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. കൂടാതെ ജയരാജനെതിരെ മാതൃകാപരമായ നടപടിയും സ്വീകരിക്കണം.

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചു, പ്രതിഷേധക്കാരെ ചുംബിക്കണോ?; ചോദ്യ‌വുമായി ഇ പി ജയരാജൻ

അതേസമയം വിമാനത്താവളത്തിനുള്ളില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമം നടന്നെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രതികരണം. പ്രതിഷേധക്കാരെ തടഞ്ഞത് താനാണെന്നും അല്ലാതെ പ്രതിഷേധക്കാരെ ചുംബിക്കണമോയെന്നും ഇ പി ജയരാജൻ ചോദിച്ചു. വിമാനത്തില്‍ പ്രതിഷേധക്കാരെത്തിയത് മദ്യപിച്ചെന്നും ഇ പി ജയരാജന്‍ പറഞ്ഞു. 

മുദ്രാവാക്യം വിളിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നാക്ക് കുഴയുന്നുണ്ടായിരുന്നു. എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത് കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഇറങ്ങി വാഹനത്തിലേക്ക് പോയി. എഴുന്നേറ്റ് ബാഗെടുക്കുമ്പോളായിരുന്നു സംഭവമെന്നും ജയരാജന്‍ പറഞ്ഞു. പ്രതിഷേധക്കാരെ ജയരാജന്‍ തള്ളിമാറ്റുന്നത് ദൃശ്യങ്ങളിലുണ്ട്.

വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻശ്രമിച്ചു, സുരക്ഷ പാർട്ടി ഏറ്റെടുത്താൽ ആരുംതൊടില്ല; പ്രതികരിച്ച് കോടിയേരി

മുഖ്യമന്ത്രിക്കൊപ്പം രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍, ആര്‍സിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നതിനാൽ ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്നങ്ങളില്ലെന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്ന് പൊലീസ് പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നൽകിയതായി എയർപോർട്ട് പൊലീസും പറയുന്നു.