'സരിത ഉള്‍പ്പെട്ട തൊഴിൽ തട്ടിപ്പ് കേസ് സർക്കാർ അട്ടിമറിക്കുന്നു'; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
ബെവ്ക്കോയില്‍ ജോലി വാഗ്‍ദാനം ചെയ്ത് സരിതയും ഇടനിലക്കാരും ചേർന്ന് ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി. തൊഴിൽതട്ടിപ്പ് നടക്കുന്ന വിവരം ലഭിച്ച ബെവ്ക്കോ എംഡി സർക്കാരിനോട് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം: സരിത എസ് നായർ ഉള്‍പ്പെട്ട തൊഴിൽതട്ടിപ്പ് കേസ് സർക്കാർ അട്ടിമറിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ബെവ്ക്കോ ആസ്ഥാനത്തേക്ക് തള്ളികയറി. ബെവ്ക്കോയില്‍ ജോലി വാഗ്‍ദാനം ചെയ്ത് സരിതയും ഇടനിലക്കാരും ചേർന്ന് ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി. തൊഴിൽതട്ടിപ്പ് നടക്കുന്ന വിവരം ലഭിച്ച ബെവ്ക്കോ എംഡി സർക്കാരിനോട് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ബെവ്ക്കോയിലെ ജീവനക്കാർക്കും തൊഴിൽതട്ടിപ്പിൽ പങ്കുണ്ടെന്ന് പരാതിക്കാർ ആരോപിച്ചിരുന്നു. സരിതയെ സംരക്ഷിക്കാൻ സർക്കാർ അന്വേഷണം അട്ടിമറിക്കുന്നുവെന്നാണ് യൂത്ത്കോണ്‍ഗ്രസിന്‍റെ ആരോപണം. ബെവ്ക്കോ ഓഫീസിലേക്ക് തള്ളികയറിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ ഉന്തുംതള്ളുമുണ്ടായി. ബലപ്രയോഗത്തിലൂടെ പൊലീസ് പ്രവർത്തകരെ വാഹനത്തിലേക്ക് മാറ്റുകയായിരുന്നു.