നേതാക്കളുടെ ഓമനകൾക്കല്ല, ജനങ്ങളുടെ ലാളന നേടുന്നവർ സ്ഥാനാർത്ഥികളാവണം: യൂത്ത് കോൺഗ്രസ്
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ രൂപതയിൽ നിന്നും, പെരുന്നയിൽ നിന്നും, കണിച്ചുകുളങ്ങരയിൽ നിന്നും മറ്റു മത നേതാക്കളും നിശ്ചയിക്കുന്ന സാഹചര്യം ആവര്‍ത്തിക്കരുത്.
തൃശ്ശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ കെട്ടിയിറിക്കുന്ന പ്രവണതയ്ക്കെതിരെ യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി. നേതാക്കളുടെ ഓമനകൾക്കല്ല ജനങ്ങളുടെ ലാളനകൾ നേടാൻ കഴിയുന്നവരാകണം സ്ഥാനാർത്ഥികളെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ രൂപതയിൽ നിന്നും, പെരുന്നയിൽ നിന്നും, കണിച്ചുകുളങ്ങരയിൽ നിന്നും മറ്റു മത നേതാക്കളും നിശ്ചയിക്കുന്ന സാഹചര്യം ആവര്‍ത്തിക്കരുത്. കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനങ്ങളും ഉണ്ടാകേണ്ടത് കോണ്‍ഗ്രസിന്റെ ദേശീയ ആസ്ഥാനത്തു നിന്നും ഇന്ദിരാഭവനില്‍ നിന്നും കെ. കരുണാകരന്‍ സപ്തതി മന്ദിരത്തില്‍ നിന്നും മാത്രമാകണം.
മിടുക്കരും ജനകീയരുമായ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടുമാരെയും ഡിസിസി ഭാരവാഹികളെയും സ്ഥാനമാനങ്ങളിലെ വലുപ്പചെറുപ്പം നോക്കി മാറ്റി നിർത്താതെ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകി മത്സരിപ്പിക്കണമെന്നും യൂത്ത് കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.