തനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കി; കൊലവിളി പ്രാസംഗികനെ വെറുതെ വിട്ടു: ഡീൻ കുര്യാക്കോസ്
സിപിഎം പ്രവർത്തകന്‍റെ പരാതിയിലാണ് തനിക്കെതിരെ പോലീസ് കേസ് എടുത്തത്. ഇതിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്നും ഡീൻ കുര്യാക്കോസ്
കൊച്ചി: കൊലവിളി പ്രസംഗം നടത്തിയ വിപിപി മുസ്തഫയ്‌ക്കെതിരെ പോലീസ് കേസ് എടുത്തില്ലന്നും പെരിയ ഇരട്ടകൊലപാതകത്തിൽ നടക്കുന്ന സമാധാനപരമായ സമരത്തെ ഇല്ലാതാക്കാനുള്ള സർക്കാർ നീക്കമാണ് നടക്കുന്നതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ്.
സിപിഎം പ്രവർത്തകന്‍റെ പരാതിയിലാണ് തനിക്കെതിരെ പോലീസ് കേസ് എടുത്തത്. ഇതിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്നും ഡീൻ പറഞ്ഞു. തനിക്കെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കള്ളക്കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
അധികം കളിച്ചാല്‍ ചിതയില്‍ വയ്ക്കാന്‍ പോലും ഇല്ലാത്ത വിധം കോണ്‍ഗ്രസ് നേതാക്കളെ ചിതറിപ്പിച്ച് കളയുമെന്നായിരുന്നു വിവാദപ്രസംഗത്തില്‍ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മുസ്തഫയുടെ വാക്കുകള്‍. ഇരട്ടക്കൊലപാതക കേസിലെ പ്രതി പീതാംബരന്‍ ആക്രമിക്കപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഏഴിനാണ് ഈ പ്രസംഗം മുസ്തഫ നടത്തിയത്.
''പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മിനിഞ്ഞാന്ന് മര്‍ദ്ദിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും. അതിന്‍റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല, ബാക്കിയില്ലാത്ത വിതത്തില്‍ പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും'' - മുസ്തഫ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.