കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ഗ്രാന്റുകൾ നേടിയെടുക്കുന്നതിൽ ഇടതു സർക്കാർ പരാജയപ്പെട്ടത് കേരളത്തിലെ യുവാക്കളെ പ്രതിസന്ധിയിലാക്കിയെന്ന് യുഡിഎഫ്. ഇത് തൊഴിലവസരങ്ങൾ, സ്റ്റാർട്ടപ്പുകൾ, നൈപുണ്യ വികസന പദ്ധതികൾ എന്നിവയെ പ്രതികൂലമായി ബാധിച്ചുവെന്നും സർക്കാർ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടെന്നും യുഡിഎഫ് വിമർശിക്കുന്നു.

തിരുവനന്തപുരം: തൊഴില്‍ അവസരങ്ങളും വികസന പദ്ധതികളും കുറഞ്ഞതോടെ കേരളത്തിലെ യുവാക്കള്‍ പ്രതിസന്ധിയിലാണെന്ന ആരോപണവുമായി യുഡിഎഫ്. കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട ഗ്രാന്റുകള്‍ നേടിയെടുക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ കാണിച്ച അനാസ്ഥയാണ് ഇതിന് കാരണമായത്. ജിഎസ്ടി നഷ്ടപരിഹാര ഗ്രാന്റ് 13,174 കോടിയില്‍ നിന്ന് 4,749 കോടിയായി കുറഞ്ഞത് സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷിയെ ഗണ്യമായി ബാധിച്ചുവെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടി. യുവാക്കള്‍ക്കായുള്ള തൊഴില്‍ പദ്ധതികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, നൈപുണ്യ വികസന പരിപാടികള്‍ തുടങ്ങിയ മേഖലകളില്‍ ഇത് തിരിച്ചടിയായെന്ന് യുഡിഎഫ് വിര്‍മശിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളത്തിന് ലഭിക്കുന്ന കേന്ദ്രഗ്രാന്റില്‍ കുറവ് വന്നതോടെ യുവ സംരംഭകരും തൊഴിലന്വേഷകരും വലിയ പ്രതിസന്ധി നേരിടുന്നതായി യുഡിഎഫ് വ്യക്തമാക്കുന്നു. ആവശ്യമായ പിന്തുണ ലഭിക്കാതെ സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതികളും ബുദ്ധിമുട്ടുന്നു. പ്രശ്‌നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നില്ല. പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ലെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് ലഭിക്കേണ്ട നിര്‍ണായക അവസരങ്ങള്‍ ഇതിലൂടെ നഷ്ടപ്പെടുകയാണെന്നാണ് വിമര്‍ശനം. കേന്ദ്രവും സംസ്ഥാനവും ചേര്‍ന്നുള്ള ഈ ഉദാസീന മനോഭാവം യുവജനങ്ങളുടെ ഭാവിയെ ബാധിക്കുമെന്ന് ഊന്നിപ്പറയുന്ന യുഡിഎഫ് ഈ തെരഞ്ഞെടുപ്പ് കാലത്ത് ഈ വിഷയം വലിയ രാഷ്ട്രീയ ആയുധമാക്കുകയാണ്.