റിമാന്റ് പ്രതി മരിച്ചതിൽ ദുരൂഹത; പൊലീസ് കൊലപ്പെടുത്തിയതെന്ന് അച്ഛൻ, മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ
ഇവിടെ വന്ന് (കോട്ടയം മെഡിക്കൽ കോളേജ്) നോക്കിയപ്പോൾ മകൻ ഇട്ടിരുന്ന പാന്റും ഷർട്ടുമല്ല അവന്റെ ദേഹത്തുണ്ടായിരുന്നത്. ഒരു മഞ്ഞ മുണ്ടാണ് ഉടുത്തിരിക്കുന്നത്'- ഷഫീഖിന്റെ പിതാവ്
കോട്ടയം: റിമാന്റ് പ്രതി മരിച്ചതിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി ഷെഫീക്ക് (35) ആണ് മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലാണ് ഉള്ളത്. പൊലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് അച്ഛൻ ആരോപിച്ചു. 'ഒരു മണിയായപ്പോൾ വിളിച്ചിട്ട് നിങ്ങളുടെ മകൻ മെഡിക്കൽ കോളേജിലാണെന്ന് പറഞ്ഞു. പൊലീസിൽ നിന്നാണെന്നാണ് പറഞ്ഞത്. അസുഖമായിട്ട് കൊണ്ടുവന്നതാണെന്ന് പറഞ്ഞു. നാല് മണിയാകുമ്പോഴേക്കും മെഡിക്കൽ കോളേജിൽ എത്താമെന്ന് ഞാൻ പറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും വിളിച്ചിട്ട് മകൻ മരിച്ചുപോയെന്ന് പറഞ്ഞു. പെട്ടെന്ന് മെഡിക്കൽ കോളേജിലേക്ക് പോകാനും ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗത്തെ കൊണ്ട് വിളിച്ച് ചോദിച്ചപ്പോഴും മകൻ മരിച്ചെന്ന് പറഞ്ഞു. ഇവിടെ വന്ന് (കോട്ടയം മെഡിക്കൽ കോളേജ്) നോക്കിയപ്പോൾ മകൻ ഇട്ടിരുന്ന പാന്റും ഷർട്ടുമല്ല അവന്റെ ദേഹത്തുണ്ടായിരുന്നത്. ഒരു മഞ്ഞ മുണ്ടാണ് ഉടുത്തിരിക്കുന്നത്'- ഷഫീഖിന്റെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.