തുടർചികിത്സയ്ക്കായി ഇന്ന് പുലർച്ചെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അമേരിക്കയിലേക്ക് യാത്രതിരിച്ചത്
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ പരിഹസിച്ച് ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിനെതിരെയാണ് പരിഹാസവുമായി എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചത്.
"എന്തിനാ ഇങ്ങനെ ഒച്ചപ്പാടുണ്ടാക്കുന്നത്, വല്ല മതിലും ഇടിഞ്ഞു വീണാൽ കേരള സംസ്ഥാനം അനാഥമാകില്ലേ? അതുകൊണ്ടാ ചികിത്സക്ക് അമേരിക്കയ്ക്ക് പോകുന്നത്!! "- എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ വിദേശയാത്രയെ യൂഹാനോൻ മാര്‍ മിലിത്തിയോസ് പരിഹസിച്ചത്.
തുടർചികിത്സയ്ക്കായി ഇന്ന് പുലർച്ചെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അമേരിക്കയിലേക്ക് യാത്രതിരിച്ചത്. ദുബായ് വഴിയാണ് യാത്ര. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും.
പകരം ചുമതല പതിവുപോലെ ആർക്കും നൽകിയിട്ടില്ല. ആരോഗ്യമേഖലയിലെ വിവാദങ്ങളിൽ സർക്കാർ വലിയ വിമർശനം നേരിടുമ്പോഴുള്ള മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയ്ക്കെതിരെ പ്രതിപക്ഷത്തെ ചില നേതാക്കൾ ഇതിനകം വിമർശനം ഉന്നയിച്ചിട്ടുണ്ട്.
ഇതിനിടെയാണ് ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രസനാധിപൻ യൂഹാനോൻ മാര്‍ മിലിത്തിയോസും വിമര്‍ശനം ഉന്നയിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകര്‍ന്ന് വീണ് സ്ത്രീ മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഭദ്രാസനാധിപന്‍റെ രൂക്ഷവിമര്‍ശനം.