Asianet News MalayalamAsianet News Malayalam

Yusuff Ali : പ്രശ്നങ്ങളില്ലാത്ത ഏത് സംസ്ഥാനമാണുള്ളത്? കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം തന്നെയെന്നും യൂസഫലി

ഇന്ത്യയിലെ ഏതു സംസ്ഥാനത്തും വ്യവസായ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടാകാം. അത്തരം പ്രശ്നങ്ങൾ മാത്രമേ കേരളത്തിലും ഉള്ളൂ

yusuff ali said that kerala is an investment friendly state
Author
Kochi, First Published Dec 5, 2021, 6:43 PM IST

കൊച്ചി: കേരളത്തിലെ വ്യവസായ സൗഹൃദ സാഹചര്യത്തെ പ്രശംസിച്ച് പ്രമുഖ വ്യവസായി എം എ യൂസഫലി (M A Yusuff Ali) രംഗത്ത്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം തന്നെയാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഇന്ത്യയിലെ ഏതു സംസ്ഥാനത്തും വ്യവസായ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടാകാം. അത്തരം പ്രശ്നങ്ങൾ മാത്രമേ കേരളത്തിലും ഉള്ളൂ. അത്തരം പ്രശ്നങ്ങള്‍ നോക്കി കേരളം വ്യവസായ സൗഹൃദമല്ലെന്ന് പറയാനാകില്ലെന്നും യൂസഫലി വിവരിച്ചു. എട്ടു മാസം മുൻപ് ഹെലികോപ്റ്റർ അപകടം (Helicopter Crash) ഉണ്ടായ സ്ഥലം സന്ദർശിച്ച ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് (Asianet News) സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈ എടുത്ത കുമ്പളം സ്വദേശി എ വി ബിജിയെ വീട്ടിലെത്തി നന്ദിയറിയിക്കാൻ എത്തിയതായിരുന്നു യൂസഫലി. അപകടത്തിൽ നട്ടെല്ലിനുണ്ടായ പരിക്ക് ഭേദമായ ശേഷം കുടുംബത്തെ കാണാൻ തീരുമാനിച്ചെങ്കിലും പല കാരണങ്ങളാൽ അത് മുടങ്ങുകയായിരുന്നു. ഒടുവിൽ കൈനിറയെ സമ്മാനങ്ങളുമായാണ് പനങ്ങാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ കൂടിയായ ബിജിയുടെയും രാജേഷിന്‍റെയും വീട്ടില്‍ യൂസഫലി എത്തിയത്.

ഏപ്രില്‍ 11 നായിരുന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്. പനങ്ങാട് ഫിഷറീസ് കോളേജ് ഗ്രൗണ്ടിൽ ആയിരുന്നു ഹെലികോപ്ടർ ഇറങ്ങാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ  ലാൻഡിംഗിന് നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് ഹെലികോപ്ടർ അപകടം സംഭവിച്ചത്. പനങ്ങാട് പൊലീസ് സ്റ്റേഷനോട് ചേർന്ന് നിൽക്കുന്ന ചതുപ്പിൽ ഹെലികോപ്ടർ ഇടിച്ചിറക്കുകയായിരുന്നു. ഹെലികോപ്ടർ പതിക്കുമ്പോൾ ചാറ്റൽ മഴയുമുണ്ടായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഹെലികോപ്ടറിന്‍റെ പ്രധാന ഭാഗം ചതുപ്പിൽ ആഴ്ന്ന് പോയി. യൂസഫലിയേയും ഭാര്യയേയും ഹെലികോപ്ടറിൻ്റെ വിൻഡോ ഗ്ലാസ് നീക്കിയായിരുന്നു പൈലറ്റ് പുറത്തിറക്കിയത്. ഈ സമയത്ത് ആശുപത്രിയിലെത്തിക്കും മുമ്പ് പ്രാഥമിക ശുശ്രൂഷ നല്‍കിയത് ബിജിയുടെ വീട്ടില്‍ വച്ചായിരുന്നു. തന്നെ സഹായിച്ച കുടുംബത്തിന് നന്ദി പറയാനാണ് എത്തിയതെന്ന് യൂസഫലി സന്ദർശന ശേഷം വ്യക്തമാക്കിയിരുന്നു.

ഹെലികോപ്റ്റര്‍ അപകടം; പ്രാഥമിക ശുശ്രൂഷ നല്‍കിയ ബിജിക്ക് നന്ദിയറിയിച്ച് എംഎ യൂസഫലി, വീട്ടിലെത്തി

വനിതാ പൊലീസ് ഓഫീസര്‍ കൂടിയാണ് ബിജി. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈ എടുത്ത ബിജിയെ കേരളാ പൊലീസും ആദരിച്ചിരുന്നു. ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ സീനിയർ സിവില്‍ പൊലീസ് ഓഫീസര്‍ എവി ബിജി കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിന് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും നല്‍കിയിരുന്നു. കടവന്ത്രയിലെ വീട്ടിൽ നിന്ന് ലേക്ഷോർ ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് സാങ്കേതിക തകരാര്‍ കാരണം ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയും മൂന്ന് ജീവനക്കാരും അടക്കം ആറുപേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

അതേസമയം യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്ററിന് അപകടം സംഭവിച്ചത് പൈലറ്റിന്‍റെ വീഴ്ചയെന്നാണ് ഡിജിസിഎ (dgca) റിപ്പോർട്ട്. കടവന്ത്രയിൽ നിന്ന് പനങ്ങാട്ടേക്കുള്ള യാത്രാമധ്യേ ഹെലികോപ്റ്റർ ക്രാഷ് ലാന്‍റ് ചെയ്തത് സാങ്കേതിക തകരാർ കാരണമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ തടസ്സങ്ങളെ പൈലറ്റുമാർക്ക് വേണ്ടവിധം കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് ഡിജിസിഎ കണ്ടെത്തൽ. കാലാവസ്ഥയില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. എങ്കിലും അത് കൈകാര്യം ചെയ്യുന്നതില്‍ പൈലറ്റിന് വീഴ്ച സംഭവിച്ചു. സാങ്കേതിക തകരാറല്ല സംഭവിച്ചത്. പൈലറ്റുമാ൪ അനുഭവ സമ്പന്നരും തന്‍റെ സുഹൃത്തുക്കളുമാണ്. എന്നാല്‍ ആ ഘട്ടത്തിൽ വേണ്ടപോലെ കൈകാര്യം ചെയ്യാൻ സാധിച്ചില്ലെന്നും യൂസഫലി വിശദീകരിച്ചു. 

'ഹെലികോപ്റ്റര്‍ അപകടകാരണം പൈലറ്റിന്‍റെ വീഴ്‍ചയെന്ന് ഡിജിസിഎ നിഗമനം'; വ്യക്തമാക്കി എം എ യൂസഫലി

Follow Us:
Download App:
  • android
  • ios