ഗോപു നിരന്തരം മർദിക്കാറുണ്ടായിരുന്നെന്നും ചാർജർ കേബിൾ ഉപയോഗിച്ച് മർദിച്ചുവെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഗോപുവിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നുവെന്നും വീട്ടിൽ നിന്ന് ഇറങ്ങിയത് ജീവൻ രക്ഷിക്കാനാണെന്നും യുവതി പറഞ്ഞു.  

കൊച്ചി: കൊച്ചിയിൽ പങ്കാളിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവമോർച്ച നേതാവ് ഗോപു പരമശിവത്തെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി എറണാകുളം ജില്ലാ പ്രസിഡൻ്റ് ഷൈജു അറിയിച്ചു. സജീവ ബിജെപി പ്രവർത്തനായിരുന്ന ​ഗോപുവിനെതിരെ ബിജെപിയുടെ കോൾ സെൻ്റർ ജീവനക്കാരിയും നേരത്തെ പരാതി നൽകിയിരുന്നു. ​ഗോപുവിൻ്റെ ഇടപാടുകളെ കുറിച്ചായിരുന്നു പരാതി. എന്നാൽ പരാതിയിൽ യാതൊരു തരത്തിലുള്ള നടപടിയും പാർട്ടി എടുത്തില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിൻ്റെ കൂടെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ പ്രാഥമിക അ​ഗത്വത്തിൽ നിന്ന് ​ഗോപുവിനെ പുറത്താക്കിയതായി ജില്ലാ പ്രസിഡൻ്റ് അറിയിച്ചത്. യുവമോർച്ചയുടെ ജില്ലാ സെക്രട്ടറി കൂടിയാണ് ഗോപു. എന്നാൽ യുവമോർച്ച ഏതെങ്കിലും സംഘടനാ നടപടി എടുത്തതായി അറിയിച്ചിട്ടില്ല. 

ഗോപു നിരന്തരം മർദിക്കാറുണ്ടായിരുന്നെന്നും ചാർജർ കേബിൾ ഉപയോഗിച്ച് മർദിച്ചുവെന്നും മർദനമേറ്റ യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗോപുവിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നുവെന്നും വീട്ടിൽ നിന്ന് ഇറങ്ങിയത് ജീവൻ രക്ഷിക്കാനാണെന്നും യുവതി പറഞ്ഞു. സംഭവത്തിൽ ​ഗോപു പരമശിവനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മൊബൈൽ ചാർജർ ഉപയോ​ഗിച്ചായിരുന്നു മർദനം. ദേഹം മുഴുവൻ മർദനമേറ്റ പാടുകളുമായാണ് യുവതി മരട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. അതിക്രൂരമായ രീതിയിലാണ് പെൺകുട്ടിയെ മർദിച്ചിരിക്കുന്നത്. യുവതി തുടരെത്തുടരെ മര്‍ദനത്തിനിരയായിരുന്നു എന്ന് ശരീരത്തിലെ പാടുകളിൽ നിന്ന് വ്യക്തമായിരുന്നു. ഇവര്‍ രണ്ട് പേരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. യുവമോര്‍ച്ചയുടെ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയാണ് ഗോപു പരമശിവൻ. ഇവര്‍ 5 വര്‍ഷമായിട്ട് ഒന്നിച്ചാണ് താമസം. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു പരമശിവൻ മരട് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നു. പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തി ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ 5 വര്‍ഷമായി അതിക്രൂരമര്‍ദനമാണ് ഗോപുവിൽ നിന്ന് നേരിടുന്നതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.

പെണ്‍കുട്ടി പറയുന്നത് ഇങ്ങനെ: പുറത്ത് പോകാൻ സമ്മതിക്കാതെ വീട്ടിൽ പൂട്ടിയിടും. തിരികെ വീട്ടിലെത്തിയാൽ ഇയാള്‍ ക്രൂരമായി മര്‍ദിക്കും. മൊബൈൽ ചാര്‍ജര്‍ പൊട്ടുന്നത് വരെ അടിക്കുന്നതാണ് രീതി. യുവതിയുടെ ദേഹം മുഴുവൻ രക്തം കട്ട പിടിച്ച പാടുകളുണ്ട്. ഗോപുവിനെതിരെ വധശ്രമത്തിന് കേസെടുത്ത് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പെണ്‍കുട്ടി വിവാഹമോചിതയാണ്. ആദ്യവിവാഹത്തിലുള്ള കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്.

YouTube video player