രണ്ടു ദിവസം മുന്‍പ് വിദേശത്തു നിന്നും നാട്ടിലെത്തിയ കുടുംബത്തിലെ അംഗമാണ് മരിച്ചത്

കാസര്‍കോട്: രണ്ടു ദിവസം മുന്‍പ് വിദേശത്തു നിന്നും നാട്ടിലെത്തിയ കുടുംബത്തിലെ ഏഴു വയസുകാരന്‍ മണല്‍ ലോറിയിടിച്ച്‌ മരിച്ചു. കോട്ടപ്പുറം ആനച്ചാലിലെ സുബൈര്‍- ഫര്‍സാന ദമ്പതികളുടെ മകന്‍ ഷാസില്‍ (ഏഴ്) ആണ് മരിച്ചത്. കോട്ടപ്പുറം ആനച്ചാലിലാണ് അപകടമുണ്ടായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അടുത്തവീട്ടിലേക്ക് നടന്നുപോകുന്നതിനിടെ അമിതവേഗതയിലെത്തിയ മണല്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷപെടുത്താനായില്ല. നമ്പര്‍ പ്ലേറ്റില്ലാതെ അനധികൃതമായി മണല്‍കടത്തുകയായിരുന്ന ലോറിയാണ് അപകടം വരുത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഡ്രൈവര്‍ ലോറിയില്‍ നിന്നും ഇറങ്ങിയോടി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്തു. കോട്ടപ്പുറം പാലം തുറന്നുകൊടുത്തതോടെ ഈ റൂട്ടില്‍ വാഹനങ്ങള്‍ അമിതവേഗതയിലാണ് ഓടുന്നതെന്നു നാട്ടുകാര്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഇതുവഴിയുള്ള റോഡ് ഉപരോധിച്ചു.