പ്രധാനമന്ത്രിയെ ക്രിസ്മസിന് ക്ഷണിച്ചു..പക്ഷെ കണ്ണന്താനത്തിന്‍റെ ഭാര്യ പറയുന്നു
ദില്ലി: ബിജെപി മന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള ഏകമന്ത്രിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം. കണ്ണന്താനം മന്ത്രിയായതിന് ശേഷമുള്ള ആദ്യ ക്രിസ്മസ് ആഘോഷത്തിന്‍റെ വിശേഷങ്ങള്‍ അദ്ദേഹത്തിന്‍റെ ഭാര്യ ഷീല കണ്ണന്താനം അടുത്തിടെ ഒരു മാധ്യമവുമായി പങ്കുവച്ചു. ഷീല പറഞ്ഞത് ഇങ്ങനെ, അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതിന് ശേഷമുള്ള ആദ്യ ക്രിസ്മസാണ്. അത് ആഘോഷമാക്കാനായിരുന്നു പദ്ധതി. പ്രധാനമന്ത്രിയുൾപ്പടെയുള്ള എല്ലാമന്ത്രിമാർക്കും വീട്ടിൽ സ്നേഹവിരുന്നൊരുക്കാൻ പരിപാടിയുണ്ടായിരുന്നു.
ഓരോരുത്തർക്കും പ്രത്യേകം സമ്മാനങ്ങൾ നൽകണമെന്നുമുണ്ടായിരുന്നു. എന്നാൽ ഓഖി ദുരന്തത്തെതുടർന്ന് അത് വേണ്ടെന്നുവച്ചു. ഇത്രയും ആളുകൾ ദുരിതം അനുഭവിക്കുമ്പോൾ നമ്മൾ ആഘോഷിക്കുന്നത് ശരിയല്ലല്ലോ. എങ്കിലും വീട്ടിൽ ആശംസകൾക്കുമായി വരുന്നവർക്ക് ക്രിസ്മസ് സമ്മാനങ്ങൾ നൽകുന്ന പതിവ് രീതിയിൽ മാറ്റമില്ലെന്ന് ഷീല പ്രതികരിക്കുന്നു.
ഇത്തവണത്തെ ക്രിസ്മസ് കുടുംബത്തെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടതാണ്. പതിനഞ്ചുവർഷത്തിന് ശേഷം രണ്ടുമക്കളും മരുമക്കളും ഒരുമിച്ചുള്ള ക്രിസ്മസാണ്. രണ്ടുമക്കളും വിദേശത്ത് പഠിക്കാൻ പോയതിൽ പിന്നെ കുടുംബത്തിലുള്ള എല്ലാവരും ഒരുമിച്ച് ക്രിസ്മസ് ആഘോഷിച്ചിട്ടില്ല. ഒരാൾ വരുമ്പോൾ മറ്റെയാൾ കാണില്ല. ഇത്തവണ എല്ലാവരുമുള്ളതിന്റെ സന്തോഷമുണ്ട്.