എസക്‌സ്: വിവാഹസമയത്ത് കൃത്യത പാലിക്കാതിരുന്ന വധുവിനെ വേണ്ടെന്ന് വരന്‍. നിക്കോള ടൗച്ചി എന്ന ലണ്ടന്‍കാരിക്കാണ് അബന്ധം പിണഞ്ഞത്. വിവാഹത്തിനായി 12,000 പൗണ്ട് ചെലവഴിച്ച് എല്ലാമൊരുക്കിയിരുന്നതാണ്. മൂന്നുമക്കളുടെ അമ്മയായ നിക്കോളയും വിവാഹത്തിനായി അണിഞ്ഞൊരുങ്ങി. 

അതിനിടെയാണ് മകളുടെ ഫ്‌ളവര്‍ ഗേള്‍ ഡ്രസ്സിന്‍റെ കാര്യത്തില്‍ ആശയക്കുഴപ്പം വന്നത്. അത് പരിഹരിക്കാനായി കാത്തുനിന്നപ്പോഴേക്കും വിവാഹത്തിന്റെ സമയവും തെറ്റി. സമയത്ത് വിവാഹപ്പന്തലിലെത്താത്ത വധുവിനെ വേണ്ടെന്ന് വരനായ ഡാരന്‍ ഫേണ്‍ തീരുമാനിക്കുകയായിരുന്നു

46കാരിയായ നിക്കോള, എസക്‌സില്‍ താമസസ്ഥലത്തിനടുത്തുള്ള ലോക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്‌റ്റോറില്‍ നിന്നാണ് മേക്കപ്പൊക്കെ പൂര്‍ത്തിയാക്കിയത്. തിരിച്ച് അവിടെനിന്ന് വീട്ടിലെത്തിയപ്പോള്‍ മാതാപിതാക്കളും രണ്ട് മക്കളും ഒരുങ്ങാതെ വീട്ടില്‍ത്തന്നെയിരിക്കുന്നത് കണ്ടു. മാതാപിതാക്കള്‍ നിക്കോളയും ഡാരനുമായുള്ള വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. ഒടുവില്‍ മക്കളെയും കൂട്ടി കാറില്‍ വിവാഹസ്ഥലത്തേയ്ക്ക് പുറപ്പെട്ടു. 

വിവാഹവേദിയില്‍ അപ്പോഴേക്കും അതിഥികളൊക്കെ ഇടംപിടിച്ചിരുന്നു. താന്‍ വൈകുമെന്ന് വിളിച്ചുപറഞ്ഞപ്പോള്‍, വേഗം വരാനാണ് ഡാരന്‍ പറഞ്ഞത്. ഇത് സമ്മര്‍ദം കൂട്ടി. അപ്പോഴേക്കും വിവാഹത്തിന് അരമണിക്കൂര്‍ മാത്രമാണ് ശേഷിച്ചിരുന്നത്. പള്ളിയിലേക്ക് 20 മൈല്‍കൂടി ദൂരമുണ്ടായിരുന്നു. ഇതിനിടെ, ബ്രൈഡ്‌സ്‌മെയ്ഡാകാമെന്ന് സമ്മതിച്ചിരുന്ന സുഹൃത്ത് വരില്ലെന്ന് വിളിച്ചു പറഞ്ഞത് കൂടുതല്‍ പ്രശ്‌നമായി. ഒടുവില്‍ വീട്ടിലേക്ക് തിരിച്ചു വന്ന് മകളുടെ ബ്രൈഡ്‌സ്‌മെയ്ഡ് ഡ്രസ്സെടുത്ത് നേരെ തിരിച്ചു പോയി.

വിവാഹത്തിന് സമയത്തെത്താനാകില്ലെന്ന് ഉറപ്പായതോടെ, റിസപ്ഷന്‍ നടക്കുന്ന സ്ഥലത്തേക്കാണ് നിക്കോള നേരെ പോയത്. ഇതോടെ വിവാഹം വേണ്ടെന്ന് വെക്കാന്‍ ഡാരന്‍ തീരുമാനിച്ചു. 2014-ല്‍ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായവരാണ് ഡാരനും നിക്കോളയും. 2015-ല്‍ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.