ലോസ് ആഞ്ജലോസ്: പതിമൂന്ന് മക്കളെ വര്‍ഷങ്ങളോളം മുറിയിലിട്ട് പൂട്ടി ചങ്ങലയ്ക്കിട്ടു. രണ്ട് വയസ്സ് മുതല്‍ 29 വരെയുള്ളവരെയാണ് മുറിയില്‍ പൂട്ടിയിട്ടത്. പോലീസ് ഇവരെ കണ്ടെടുക്കുമ്പോള്‍ പട്ടിണി കോലാങ്ങളായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. ലോസ് ആഞ്ജലോസില്‍ നിന്ന് 95 കിലോമീറ്റര്‍ അകലെ പെറിസ്സിലാണ് ഞെട്ടിക്കുന്ന സംഭവം. 

 കൂട്ടത്തിലുള്ള 17 കാരി വീട്ടു തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട് പോലീസിനെ അറിയിച്ചതോടെയാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം പുറം ലോകം അറിയുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മറ്റ് 12 പേരെയും രക്ഷപ്പെടുത്തി. 57 കാരനായ ഡേവിഡ് അലന്‍ ടര്‍പിന്‍, 49 കാരിയായ ലൂയിസ് അന്ന ടര്‍പിന്‍ എന്നിവരാണ് അറസ്റ്റിലായത്. 13 പേരും സഹോദരങ്ങളാണെന്നാണ് പ്രാഥമിക നിഗമനം.

 സഹായം അഭ്യര്‍ത്ഥിച്ചെത്തിയ 17 കാരിയെ കണ്ടാല്‍ 10 വയസ്സുമാത്രമേ തോന്നിക്കുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. പോലസ് വീട്ടിലെത്തിയപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു വീടിന്റെ ഉള്‍ഭാഗം. പലരെയും കട്ടിലിനോട് ചേര്‍ത്ത് ചങ്ങലയ്ക്ക് പൂട്ടി ഇരുട്ടുമുറിയിലിട്ടിരിക്കുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിച്ച കുട്ടികള്‍ പോഷകാഹാരക്കുവ് മൂലം പട്ടിണി കോലങ്ങളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരെ പ്രാഥമിക ശുശ്രൂഷകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.