സെപ്റ്റംബര്‍ 29- ലോക ഹൃദയദിനം
സ്പന്ദിക്കുന്ന ഹൃദയത്തിലുണ്ടാകുന്ന ആഘാതത്തിന്റെ തത്സമയ ത്രിമാന ദൃശ്യം പകർത്തി ന്യൂസിലാന്‍റ് ശാസ്ത്രജ്ഞർ. കമ്പ്യൂട്ടേഷനൽ ബയോമെക്കാനിക്സ്, മെഡിക്കൽ ഇമേജിങ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ഒാക്ലന്റ് സർവകലാശാലയിലെ കാർഡിയാക് മെക്കാനിക് ഗവേഷകർ ഇൗ നേട്ടത്തിൽ എത്തിയത്.
രണ്ട് പമ്പിങ് അറകൾ വെൻട്രിക്കിളുകൾ സഹിതം മനുഷ്യ ഹൃദയത്തിന്റെ കമ്പ്യൂട്ടർ മാതൃക ഒരുക്കിയാണ് പരീക്ഷണം പൂർത്തിയാക്കിയത്. ഹൃദയാഘാതം, ഹൃദയസ്തംഭനം, അരിത്മിയ എന്നീ ഹൃദ്രോഗാവസ്ഥകളിൽ വെൻട്രിക്കിളുകളിൽ സംഭവിക്കന്നത് എന്തെന്ന് കാഴ്ചക്കാർക്ക് വ്യക്തമാക്കുന്നതായിരുന്നു ശാസ്ത്രജ്ഞർ പകർത്തിയ ദൃശ്യം.ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഒാക്ലാൻറിലെ ബയോ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ ഹൃദ്രോഗത്തെക്കുറിച്ച് സംവദിക്കുന്ന വെബ് ആപ് ഒരുക്കി ട്രാൻസ്പോർട് ആന്‍റ് ടെക്നോളജി മ്യൂസിയത്തിൽ പ്രദർശിപ്പിക്കുകയാണ്.
ഹൈസ്കൂൾ, പ്രൈമറി സ്കൂൾ വിദ്യാർഥികൾക്കായി ഉപയോഗിക്കാവുന്ന ആപ് ആണ് രൂപകൽപ്പന ചെയ്തതെന്ന് നേതൃത്വം നൽകുന്ന പ്രഫ. മാർട്ടിൻ നാഷ് പറഞ്ഞു. ടച്ച് സ്ക്രീനിൽ കാഴ്ചക്കാർക്ക് സ്വയം പരിശോധിക്കാവുന്ന രീതിയിൽ ആണിത് ഒരുക്കിയിരിക്കുന്നത്. ഹൃദ്രോഗസമയത്ത് എന്ത് സംഭവിക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമാകും. എ.ബി.ഐയിലെ ഗവേഷണങ്ങളിൽ സാങ്കേതിക വിദ്യ വലിയ പങ്കുവഹിക്കുന്നു. ഇതിനായി അഞ്ച് മില്യൺ ഡോളർ ആണ് ന്യൂസിലാൻറ് ഹെൽത്ത് റിസർച്ച് കൗൺസിൽ ഇൗ വർഷം ആദ്യം അനുവദിച്ചത്.
