ഹൈദരാബാദ്: 40 സിസിടിവി ക്യാമറകളും 10 സെക്യൂരിറ്റി ജീവനക്കാരും ഉണ്ടായിട്ടും സ്കുളില്‍ വിദ്യാര്‍ത്ഥിനിയുടെ നേര്‍ക്ക് നടന്ന ലൈംഗികാതിക്രമം അധികൃതര്‍ അറിഞ്ഞില്ല. ഹൈദരാബാദിലെ സുജാത സ്കൂളിലാണ് സംഭവം. മുപ്പത്കാരനായ വാച്ച്മാനാണ് കുട്ടിയെ പീഡിപ്പിച്ചത്. ദിവസങ്ങള്‍ക്ക് ശേഷമാണ് സ്കൂളില്‍ നടന്ന ലൈംഗികാതിക്രമത്തെ കുറിച്ച് അധികൃതര്‍ അറിയുന്നത് തന്നെ. എന്നാല്‍ വിദ്യാര്‍ത്ഥിനികളുമായും മാതാപിതാക്കളുമായും നല്ല ബന്ധത്തിലായിരുന്ന വാച്ച്മാനാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന വാര്‍ത്ത അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. 

ഒക്ടോബര്‍ 26 നാണ് സ്കൂളിലെ ഒരു കുട്ടി പീഡിപ്പിക്കപ്പെട്ടതായി അധികൃതര്‍ അറിയുന്നത്. എന്നാല്‍ പഴയ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ദൃശ്യങ്ങള്‍ ഒന്നും ലഭ്യമായില്ല. ഒക്ടോബര്‍ 16 ന് അവധിയില്‍ പ്രവേശിച്ച വാച്ച്മാന്‍ അവധികഴിഞ്ഞിട്ടും തിരികെയെത്തിയില്ല. തുടര്‍ന്ന് ഇയാളെ വിളിച്ച് വരുത്തിയ അധികൃതര്‍ പൊലീസിലും വിവരം നല്‍കി. സ്കൂളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ ജീവനക്കാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും സെക്യൂരിറ്റി ജീവനക്കാരെ മാറ്റി പുതിയ ജീവനക്കാരെ നിയമിക്കുകയും ചെയ്തു. സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സിസിടിവി ക്യാമറകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചു.