അഫ്ഗാനിസ്ഥാനും സിറിയയുമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് സൊമാലിയയും , സൗദി അറേബ്യയും അമേരിക്കയുമാണ് മൂന്നാം സ്ഥാനത്ത്

ലണ്ടന്‍: ലോകത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്. ലൈംഗിക അതിക്രമവും, നിര്‍ബന്ധിത അടിമപ്പണിയുമാണ് ഇന്ത്യയെ പട്ടികയില്‍ ഒന്നാമതെത്തിച്ചത്. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ അടിസ്ഥാനമാക്കി തോമസ് റോയിട്ടേഴ്സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വ്വെയുടെ അടിസ്ഥാനത്തില്‍ 550 വിദഗ്ദരാണ് പട്ടിക തയ്യാറാക്കിയത്. 

യുദ്ധവും അക്രമവും തുടര്‍ക്കഥയായ അഫ്ഗാനിസ്ഥാനും സിറിയയുമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. സൊമാലിയയും , സൗദി അറേബ്യയും അമേരിക്കയുമാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. പട്ടികയില്‍ ആദ്യപത്തില്‍ ഇടം പിടിച്ച ഏക പാശ്ചാത്യരാജ്യം അമേരിക്കയാണ്. 

ദില്ലി പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തിന് ശേഷവും രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ കുറയാത്തതും ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൃത്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തതുമാണ് പട്ടികയില്‍ ഇന്ത്യയെ ആദ്യ സ്ഥാനത്ത് എത്തിച്ചതെന്ന് വിദഗ്ദര്‍ വിശദമാക്കുന്നു. 

ഇന്ത്യ അതിവേഗം വളരുന്ന രാജ്യമാണെങ്കിലും സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍, ഗാര്‍ഹിക പീഡനങ്ങളും, ലൈഗികാതിക്രമങ്ങളും, പെണ്‍ ശിശു മരണ നിരക്കിലും പരിഹാരം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് വിദഗ്ദര്‍ പറയുന്നു. ബഹിരാകാശ ഗവേഷണത്തില്‍ മുന്‍പന്തിയില്‍ ഉള്ള രാജ്യത്തില്‍ സ്ത്രീ സുരക്ഷയില്ലെന്നത് അപമാനകരമാണെന്ന് സര്‍വ്വെയില്‍ പങ്കെടുത്ത വിദഗ്ദര്‍ വിലയിരുത്തുന്നു.