നാഗ്പൂര്‍: ഇന്ത്യയില്‍ പിറന്ന ആദ്യ ഹാര്‍ലിക്വിന്‍ ശിശു മരണത്തിന് കീഴടങ്ങി. ചര്‍മ്മമില്ലാതെ പിറക്കുന്ന അപൂര്‍വ ജനിതക തകരാറാണ് ഹാര്‍ലിക്വിന്‍ ശിശുക്കളുടെ പിറവിക്ക് കാരണമാകുന്നത്. ഇത്തരം കുട്ടികളില്‍ ആന്തരികാവയവങ്ങള്‍ പുറത്ത് ദൃശ്യമാണ്.

നാഗ്പൂരിലെ ലത മങ്കേഷ്‌കര്‍ ആശുപത്രിയിലാണ് രണ്ട് ദിവസം പ്രായമുള്ള കുട്ടി മരണത്തിന് കീഴടങ്ങിയത്. ഇന്ന് രാവിലെയോടെ ആരോഗ്യനില വഷളായ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ വിദര്‍ഭ സ്വദേശിനിയായ 23കാരിയാണ് ഹാലിക്വിന്‍ ശിശുവിന് ജന്മം നല്‍കിയത്. ശനിയാഴ്ചയാണ് ഈ പെണ്‍കുഞ്ഞ് പിറന്നത്.കുട്ടിയുടെ ആരോഗ്യസ്ഥിയെക്കുറിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളെ ആശുപത്രി അധികൃതര്‍ ബോധ്യപ്പെടുത്തിയിരുന്നു. 

കുട്ടിക്ക് അധികം ആയുസുണ്ടാകില്ലെന്ന കാര്യം അവരെ ബോധ്യപ്പെടുത്തിയിരുന്നതായും ഡോ. കാജല്‍ മിത്ര പറഞ്ഞു. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് മാതാവിനെ കുട്ടിയെ കാണിച്ചത്. തിങ്കളാഴ്ച രാവിലെ ശ്വാസതടസം നേരിട്ടതോടെയാണ് കുട്ടിയെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ച്. ഉച്ചയോടെ മരണപ്പെട്ടു.