ലൈംഗികതയ്ക്കും 'ലോക്ഡൗൺ'; വിലയിരുത്തലുമായി കോണ്ടം നിർമ്മാതാക്കൾ...
സാധാരണഗതിയിൽ ദമ്പതികള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്‍റെ തോത് ലോക്ക്ഡൗണ്‍ കാലത്ത് കുറഞ്ഞുവെന്ന് കോണ്ടം നിര്‍മ്മാതാക്കളായ 'റെക്കിറ്റ് ബെന്‍കിസര്‍' സിഇഒ ലക്ഷ്മണ്‍ നരസിംഹൻ പറഞ്ഞു
ലണ്ടന്‍: ലോക്ക്ഡൗണ്‍ കാലത്ത് ആളുകൾ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്‍റെ തോത് കുറഞ്ഞെന്ന് പ്രമുഖ കോണ്ടം നിര്‍മാതാക്കളായ ഡ്യൂറെക്‌സ്. ബ്രിട്ടനിലടക്കം കോണ്ടം വില്‍പനയില്‍ വന്‍ ഇടിവുണ്ടായെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ലോക്ക്ഡൗണ്‍ ലൈംഗികതയ്ക്കുള്ള അവസരം കുറച്ചെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
ഡ്യൂറക്‌സ് കോണ്ടം നിര്‍മാതാക്കളായ 'റെക്കിറ്റ് ബെന്‍കിസര്‍' സിഇഒ ലക്ഷ്മണ്‍ നരസിംഹനാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. കൊവിഡ് രോഗവ്യാപനം കാരണമുള്ള ഉത്കണ്ഠ വര്‍ധിച്ചതാണ് ആളുകളിൽ ലൈംഗിക താല്‍പര്യം കുറയാന്‍ കാരണമായതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. രോഗവ്യാപനം കൂടുതലായിരുന്ന ഇറ്റലിയില്‍ ആളുകള്‍ സ്വയം ക്വാറന്റീനിൽ പോവുകയായിരുന്നു, ഇത്തരം സാഹചര്യങ്ങളും ലൈംഗികബന്ധത്തിലേർപ്പെടുന്നതിന്‍റെ തോത് കുറയാൻ ഇടയാക്കി- കമ്പനി വ്യക്തമാക്കുന്നു. ലോക്ഡൗൺ അവസാനിക്കുന്നതോടെ സ്ഥിതിഗതികൾ പൂർവ്വാവസ്ഥയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി പറയുന്നു.
ലോക്ഡൗൺ കാലത്തെ വർധിച്ച 'സെക്സ്' മൂലം 2021ല്‍ ലോകത്ത് ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം വളരെ കൂടുതലായിരിക്കുമെന്ന് നേരത്തേ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്തെ പ്രതിസന്ധിക്ക് ശേഷം ജനന നിരക്ക് വര്‍ധിച്ചതുമായി താരതമ്യം ചെയ്താണ് ഇത്തരമൊരു നിരീക്ഷണം വന്നത്. ഇതിന് തീർത്തും വിപരീതമായൊരു വിലയിരുത്തലുമായാണ് കോണ്ടം നിർമ്മാതാക്കൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.