വിരക്തിയും വിഷാദവും അനുഭവിക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ 'ടേണിംഗ് പോയന്‍റ്'. യോഗയും കരാട്ടെയുമെല്ലാം കോര്‍ത്തിണക്കിയ പരിശീലന രീതി ആണ് ടേണിംഗ് പോയന്‍റ്.

വിഷാദത്തെയും ജീവിതശൈലി രോഗങ്ങളെയും ടേണിംഗ് പോയന്‍റ് പടിക്ക് പുറത്താക്കും. റോഷന്‍ ആന്‍ഡ്രൂസിന്‍റെയും സംഘത്തിന്‍റെയും ഗുരുവായ അറുപത് വയസ്സുള്ള ജോണി ജോസാണ് ടേണിംഗ് പോയന്‍റിലെ പരിശീലകന്‍. ഇരുപത്തിയേഴാം വയസ്സില്‍ സ്ട്രോക്ക് വന്ന് ജോണിയുടെ ശരീരം തളര്‍ന്നു. ഇനിയുള്ള ജീവിതം കിടക്കയിലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ നാളുകള്‍. പക്ഷേ തോറ്റുകൊടുക്കാന്‍ ജോണി തയ്യാറല്ലായിരുന്നു. റൂമിലെ ഫാനില്‍ വടംകെട്ടി കിടന്നുകൊണ്ട് പരിശീലനം തുടങ്ങി. ആദ്യം കോടിപ്പോയ മുഖത്തിന്‍റെയും വിരലുകളുടെയും ചലനം വീണ്ടെടുത്തു. ആഴ്ചകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ തളര്‍ന്ന കാലില്‍ ഉയര്‍ന്ന് നിന്ന് ജീവിതത്തിലേക്ക്. ജോണിയുടെ തിരിച്ചുവരവിന് സഹായകരമായ പരിശീലന രീതിയാണ് ടേണിംഗ് പോയന്‍റില്‍ പഠിപ്പിക്കുന്നത്.


റോഷന്‍ ആന്‍ഡ്രൂസും നാല് സുഹൃത്തുക്കളും ചേര്‍ന്നാണ് ടേണിംഗ് പോയന്‍റ് ആരംഭിക്കുന്നത്. കൊച്ചി പനമ്പിള്ളി നഗറില്‍ തുടങ്ങുന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടനം കായിക മന്ത്രി എസി മൊയ്തീന്‍ നിര്‍വഹിക്കും.