ഏതാണ്ട് ഒന്നര ലക്ഷം ആരാധകരാണ് ഷുഡുവിന് ഇൻസ്റ്റഗ്രാമിലുള്ളത്. സത്യം പുറത്തറിഞ്ഞപ്പോഴും ആരാധകരുടെ എണ്ണത്തില്‍ കുറവുണ്ടായില്ല
തീക്ഷണമായ നോട്ടവും കറുപ്പിന്റെ തിളക്കവുമാണ് ഷുഡുവെന്ന സുന്ദരിയെ ഇന്‍സ്റ്റഗ്രാമില്‍ താരമാക്കിയത്. ആഫ്രിക്കയില്‍ നിന്നുള്ള ഈ കറുത്ത സുന്ദരിക്ക് ഏതാണ്ട് ഒന്നര ലക്ഷം ആരാധകരാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്.
ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഷുഡുവിന്റെ ഫോട്ടോകളും വീഡിയോകളും വൈറലായി. ആരാധകരുടെ എണ്ണം പെരുകിയപ്പോഴാണ് മോഡലിന്റെ യഥാര്‍ത്ഥ 'മുഖം' തുറന്നുകാണിച്ച് ലണ്ടന്‍ സ്വദേശിയായ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ രംഗത്തെത്തിയത്. ഷുഡു ഒരു ഡിജിറ്റല്‍ മോഡല്‍ മാത്രമാണെന്നും താനാണ് ഇത് ഡിസൈന്‍ ചെയ്ത് ഉണ്ടാക്കിയതെന്നുമാണ് 29കാരനായ വില്‍സണ്‍ തുറന്നടിച്ചത്.
മനുഷ്യസ്ത്രീയല്ലെന്ന് അറിഞ്ഞതോടെ ഷുഡുവിന്റെ പ്രഭാവം വീണ്ടും കൂടുകയാണുണ്ടായത്. ലോകത്തിന്റെ ആദ്യ ഡിജിറ്റല്‍ സൂപ്പര്‍മോഡല്‍ എന്ന വിളിപ്പേരും ഷുഡുവിന് സ്വന്തമായി. ഇപ്പോള്‍ ഷുഡുവിനെ അനുകരിച്ച് ഡിജിറ്റല്‍ മോഡലുകളെ ഒരുക്കാനുള്ള ശ്രമത്തിലാണ് വന്‍ കമ്പനികള്‍.
മനുഷ്യമോഡലുകളെ വെല്ലുന്ന വിധത്തിലുള്ള കൃത്യതയാണ് ഈ ഡിജിറ്റല്‍ മോഡലിനുള്ളത്. ഇനിയും ഇതുപോലുള്ള അനുകരണങ്ങളുണ്ടായാല്‍ മനുഷ്യമോഡലുകള്‍ പുറത്താവുമെന്ന ഭയവും പങ്കുവയ്ക്കപ്പെടുന്നുണ്ട്. എന്നാല്‍ ഡിജിറ്റല്‍ മോഡലിംഗ് മറ്റൊരു ലോകം തന്നെയാണെന്നും മനുഷ്യമോഡലുകളോട് മത്സരിക്കുകയല്ല ഇവയുടെ ലക്ഷ്യമെന്നും വില്‍സണ്‍ പറയുന്നു.
