വിവാഹം കഴിഞ്ഞാല്‍ ഹണിമൂണ്‍ എവിടെയാ എന്നൊരു ചോദ്യം നവദമ്പതികള്‍ നേരിടാറുണ്ട്. വിവാഹശേഷം മൂന്നാറിലും വയനാട്ടിലും ഊട്ടിയിലുമൊക്കെ ഹണിമൂണിന് പോകുന്ന നിരവധി പേരുണ്ട് നമ്മുടെ നാട്ടില്‍. കുറച്ചുകൂടി കാശ് മുടക്കുന്നവര്‍ സിംലയിലും നാസിക്കിലും കശ്‌മീരിലുമൊക്കെ ഹണിമൂണിന് പോകും. ലക്ഷാധിപതികളോ കോടീശ്വരന്‍മാരോ ആണെങ്കില്‍ ഹണിമൂണ്‍ വിദേശത്തായിരിക്കും. ഹണിമൂണിനായി വമ്പന്‍ പാക്കേജുകളും നമ്മുടെ നാട്ടിലെ ട്രാവല്‍ ഏജന്‍സികള്‍ ഒരുക്കിയിട്ടുണ്ട്. എങ്ങനെയാണ് ഹണിമൂണ്‍ എന്ന സമ്പ്രദായം ഉണ്ടായതെന്ന് അറിയാമോ? ഹണിമൂണ്‍ എന്ന വാക്കും സമ്പ്രദായവും ഉണ്ടായതിനെക്കുറിച്ച് നിരവധി കഥകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...

പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടനിലാണ് ഹണിമൂണ്‍ എന്ന സമ്പ്രദായം തുടങ്ങിയത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്ക് നവദമ്പതികള്‍ പോകുന്ന പതിവുണ്ട്. എന്നാല്‍ ഇതു തിരക്കിട്ടൊരു യാത്രയായിരുന്നു. കുറച്ചുദിവസങ്ങള്‍കൊണ്ട് കൂടുതല്‍ ആളുകളുടെ വീടുകളിലേക്ക് തിക്കിത്തിരക്കി ഒരു യാത്ര. പക്ഷെ 1800കളുടെ അവസാനത്തോടെ ഇതിനൊരു മാറ്റം വന്നു. ബന്ധുവീടുകളിലേക്ക് പോകുന്നതിന് പകരം വരനും വധുവും ചിലപ്പോള്‍ അടുത്ത കുടുംബാംഗങ്ങളും കൂടി, മനോഹരമായ വിനോദസ‌ഞ്ചാരകേന്ദ്രങ്ങളിലേക്കും പോകുകയും, കുറച്ചുദിവസം അവിടെ ചെലവിടുകയും ചെയ്യും. ഇന്നത്തെ ഹണമൂണ്‍ സമ്പ്രദായത്തിന് തുടക്കമാകുന്നത് അങ്ങനെയാണ്. ബ്രിട്ടഷുകാര്‍ തുടങ്ങിവെച്ച ഈ സമ്പ്രദായം അവരുടെ കോളനിരാജ്യങ്ങളിലേക്കും മറ്റും വ്യാപിച്ചു. തുടക്കത്തില്‍ ധനികര്‍ മാത്രമാണ് ഇത്തരം യാത്രകള്‍ നടത്തിയിരുന്നത്.

എന്നാല്‍ ഹണിമൂണ്‍ എന്ന വാക്കും സമ്പ്രദായവും പതിനാറാം നൂറ്റാണ്ടുമുതല്‍ നിലവിലുണ്ടെന്ന് വാദിക്കുന്നവരുമുണ്ട്. എഴുത്തുകാരായ റിച്ചാര്‍ ഹുലെറ്റും സാമുവല്‍ ജോണ്‍സനും പറയുന്നത്, വിവാഹശേഷമുള്ള കുറച്ചുദിവസം നവദമ്പതികള്‍ ഏറെ സന്തോഷത്തിലായിരിക്കും. ഈ അവസ്ഥയ്‌ക്കാണ് ഹണിമൂണ്‍ എന്ന വാക്ക് കൊണ്ടു വിശേഷിപ്പിച്ചതത്രെ. വിവാഹത്തിലെ ആദ്യ ദിനങ്ങളിലെ ഈ സന്തോഷം പതുക്കെ കുറഞ്ഞുവരുന്നതായും ഇവര്‍ പറയുന്നു.

എന്നാല്‍ മുകളില്‍ പറഞ്ഞതിനും വളരെ വളരെ മുമ്പേ, അഞ്ചാം നൂറ്റാണ്ടില്‍ തന്നെ ഹണിമൂണ്‍ എന്ന വാക്കുണ്ടായതായി വാദിക്കുന്നവരും ഉണ്ട്. തേനില്‍നിന്ന്(ഹണി) തയ്യാറാക്കുന്ന മീഡ് എന്ന മദ്യം വിവാഹവേളയില്‍ വധൂവരന്‍മാര്‍ക്ക് സമ്മാനിക്കുന്നു. വിവാഹശേഷം ചന്ദ്രനെ(മൂണ്‍) ആദ്യമായി കണ്ടുകഴിഞ്ഞാല്‍ വരനും വധുവും ചേര്‍ന്ന് ഈ മീഡ് എന്ന മദ്യം കഴിക്കുന്ന പതിവ് ചില പാശ്ചാത്യ രാജ്യങ്ങളില്‍ നിലനിന്നിരുന്നു. അങ്ങനെ ഹണിമൂണ്‍ എന്ന വാക്കുണ്ടായതാണെന്ന് പ്രമുഖ ചരിത്രകാരന്‍ മാര്‍ഗുലിസ് വാദിക്കുന്നു.