ഹോളിവുഡ് സൂപ്പര്‍ലേഡിയായ ആഞ്ചലീന ജോളിയെ പോലെയാകാന്‍ 50 ശസ്ത്രക്രിയകള്‍ നടത്തി വിരൂപയായ യുവതിയുടെ വാര്‍ത്ത കഴിഞ്ഞ ദിവസം ഏറെ വൈറലായിരുന്നു. എന്നാല്‍, അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന വെളിപ്പെടുത്തലുമായി 19കാരിയ ഇറാനി പെണ്‍കുട്ടി സഹര്‍ തബര്‍ തന്നെ രംഗത്ത്. തന്റെ രൂപമാറ്റത്തിന് പിന്നില്‍ ഫോട്ടോഷോപ്പും മെയ്ക്കപ്പുമായിരുന്നുവെന്നാണ് 19കാരി പറയുന്നത്. നിങ്ങളാരും ഇതിന് മുന്‍പ് സാങ്കേതിക വിദ്യകളെക്കുറിച്ച് കേട്ടിട്ടില്ലേ എന്നായിരുന്നു ആ പെണ്‍കുട്ടി ചോദിച്ചത്.

ഓരോ തവണയും മുഖം കൂടുതല്‍ കൗതുകകരമാക്കി സ്വയം ആവിഷ്‌കരിക്കുകയെന്ന കലയാണ് താന്‍ ചെയ്തതെന്നും പെണ്‍കുട്ടി അവകാശപ്പെടുന്നു. 'മറ്റൊരാളെ പോലെ ആകുക എന്നതല്ല ജീവിതത്തിലെ എന്റെ ലക്ഷ്യമല്ല. അതെല്ലാം ഫോട്ടോഷോപ്പും മെയ്ക്കപ്പുമായിരുന്നു. ഓരോ തവണ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോഴും ഞാനെന്റെ മുഖം കൂടുതല്‍ കൗതുകകരമാക്കി കൊണ്ടിരുന്നു. സെല്‍ഫ് എക്‌സ്പ്രഷനുള്ള എന്റെ രീതിയായിരുന്നു ഇത്, ഒരു തരത്തിലുള്ള കലയാണിത്. എന്റെ മുഖം, ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളിലേത് പോലെയല്ലെന്ന് തന്നെ അറിയുന്നവര്‍ക്ക് അറിയാം.'വിദേശ മാധ്യമങ്ങളും ചാനലുകളുമാണ് എന്റെ ഫോട്ടോയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയതെന്നും പെണ്‍കുട്ടി പറയുന്നു.

ഇന്‍സ്റ്റഗ്രാമില്‍ തുടര്‍ച്ചയായി ഫോട്ടോകള്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഫോട്ടോഷോപ്പാണോ എന്ന സംശയം ചിലര്‍ ഉന്നയിച്ചിരുന്നു. സൂം ചെയ്ത് നോക്കിയപ്പോളാണ് ഫോട്ടോഷോപ്പാണോ എന്ന സംശയം ഉയര്‍ന്നത്. ചിലര്‍ ജീവച്ഛവമെന്നാണ് പെണ്‍കുട്ടിയെ വിളിച്ചത്. ഒരു ഘട്ടത്തില്‍ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രൈവറ്റാക്കുകയും ചെയ്തു. പിന്നാലെയാണ് താന്‍ എല്ലാവരെയും പറ്റിച്ചതാണെന്ന് പെണ്‍കുട്ടി തുറന്നുപറഞ്ഞത്.