ന്യൂയോര്‍ക്ക്: 20മത്തെ വയസ്സില്‍ 157 കിലോ, ഒരു പെണ്‍കുട്ടിയുടെ ഭാരം ഇത്രയാണെന്ന് പറഞ്ഞാല്‍ ആരും അന്തം വിടുമല്ലോ ? എന്നാല്‍ അന്‍ജ ടെയ്ലര്‍ എന്ന പെണ്‍കുട്ടിയുടെ ഭാരം ഇത്രയുമായിരുന്നു. അമിതഭാരനിമിത്തം കഴുത്തിലും പുറത്തുമെല്ലാം അസഹ്യമായ വേദന അവള്‍ അനുഭവിച്ചിരുന്നു. കൂടാതെ ആര്‍ത്രൈറ്റിസ് രോഗവും. ജീവിതം കടുത്ത നിരാശയിലുമായി. 

പലരോഗങ്ങള്‍ക്കു പുറമേ പോളിസിസ്റ്റിക്ക് ഓവറി സിന്‍ഡ്രോ. ഇതു കാരണം ആര്‍ത്തവം ക്രമരഹിതമായി. ഡിസംബര്‍ 2015ലാണ് തനിക്കൊരു മാറ്റം വേണമെന്ന് അവള്‍ തീരുമാനിക്കുന്നത്. ആദ്യം അവള്‍ ഒരു ജിമ്മില്‍ പോകാന്‍ തീരുമാനിച്ചു. ഒപ്പം ധാരാളം പച്ചക്കറികളും കുറഞ്ഞ കൊഴുപ്പുമടങ്ങിയ ഭക്ഷണവും ശീലിച്ചു. ജങ്ക് ഫുഡ് തീര്‍ത്തും ഉപേക്ഷിച്ചു. ഇത്രയുമായപ്പോഴേക്കും അന്‍ജയുടെ ഭാരം കുറഞ്ഞു തുടങ്ങി. ഭാരക്കൂടുതല്‍ നിമിത്തം ഉണ്ടായ കാലുവേദനയും ക്രമരഹിത ആര്‍ത്തവവും ഒരു പരിധി വരെ ശരിയായി. 

ഇടയ്ക്ക് ഭാരം വീണ്ടും കൂടിയെങ്കിലും അന്‍ജ ഊര്‍ജസ്വലയായി വ്യായാമങ്ങള്‍ ആരംഭിച്ചു. ഇപ്പോള്‍ 26 കാരിയായ അന്‍ജയ്ക്ക് 104 കിലോയാണ് ഭാരം. 23 കിലോ കൂടി കുറയ്ക്കണം എന്നാണു അന്‍ജ പറയുന്നത്. അടുത്തിടെ പുതിയ ചില വ്യായാമമുറകളും ആരംഭിച്ചിട്ടുണ്ട്. ഒപ്പം പുറത്തുനിന്നുള്ള ആഹാരം ഒഴിവാക്കി വീട്ടില്‍തന്നെ ഭക്ഷണം പാകം ചെയ്യാനും തുടങ്ങി.

ധാരാളം ജങ്ക് ഫുഡും കൊഴുപ്പുള്ള ഭക്ഷണവും കഴിക്കുന്ന ശീലക്കാരിയായിരുന്നു അവള്‍. ഭക്ഷണകാര്യത്തില്‍ യാതൊരു നിയന്ത്രണവുമില്ലാതെ കഴിഞ്ഞതാണ് ഈ അമിതഭാരത്തിനു കാരണമായതെന്ന് അന്‍ജ പറയുന്നു. കൂട്ടുകാര്‍ കളിയാക്കുമ്പോഴോ പ്ലസ് സൈസ് വേഷങ്ങള്‍ ഇടേണ്ടി വന്നപ്പോഴോ ഒന്നും അവള്‍ അത്ര കാര്യമാക്കിയില്ല. എന്നാല്‍ 22 വയസ്സില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ തലപൊക്കിയപ്പോഴാണ് അന്‍ജ ബോധാവതിയായത്.