വാഷിങ്ടണ്‍: സിക്ക വൈറസ് മുതിര്‍ന്നവരിലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നു കണ്ടെത്തല്‍. അമേരിക്കയില്‍ ജനന വൈകല്യത്തോടെ ജനിച്ച കുട്ടികളില്‍ പലര്‍ക്കും സിക്ക വൈറസ് ബാധയുണ്ടായിരുന്നെന്നും അമേരിക്കന്‍ രോഗ പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു.

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കുഞ്ഞുങ്ങളില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്ന സിക്ക വൈറസ് മുന്‍പ് വിചാരിച്ചതിലും വളരെ വേഗം അമേരിക്കയില്‍ പടര്‍ന്നു പിടിക്കുന്നതായാണ് കണ്ടെത്തല്‍. സിക്ക വൈറസ് കുഞ്ഞുങ്ങളിലെ മസ്തിഷ്‌ക വൈകല്യത്തിനു പുറമെ മുതിര്‍ന്നവരിലും വൈകല്യമുണ്ടാക്കുന്നതായും സ്ഥിരീകരിച്ചു. തലച്ചോറിനെയും നട്ടെല്ലിനേയും ബാധിക്കുന്ന അക്യൂട്ട് ഡിസ്സെമിനേറ്റഡ് എന്‍സിഫാലോമിയെലിറ്റിസ് എന്ന അവസ്ഥയ്ക്കു സിക്ക കാരണമാവുമെന്നാണ് പുതിയ കണ്ടെത്തല്‍.

തലച്ചോറിനും നട്ടെല്ലിനും പുറത്തുള്ള ഞരമ്പുകള്‍ക്കു തകരാറുണ്ടാക്കുന്നതിനും ഇത് താല്‍ക്കാലികമായി ശരീരഭാഗങ്ങള്‍തളര്‍ന്നുപോവുന്നതിലേക്കും ചിലരില്‍ ശ്വാസ തടസമുണ്ടാക്കുന്നതിലേക്കും നയിക്കുമെന്നാണു ശാസ്ത്രജ്ഞര്‍ ഇപ്പോള്‍വെളിപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന വൈറസ് നാഡിസംബന്ധമായ കൂടുതല്‍കേടുപാടുകള്‍ക്ക് കാരണമാകും. നവജാത ശിശുക്കളുടെ തലച്ചോര്‍വളരുന്നതും മാരകമായ മറ്റു രോഗങ്ങളുടെ ആക്രമണവുമാണ് വൈറസ് ബാധയെ തുടര്‍ന്ന് ഉണ്ടാകുന്നത്. കൊതുകു പരത്തുന്ന രോഗം, രോഗം പിടിപെട്ടയാളുമായുള്ള ലൈംഗിക ബന്ധത്തിലൂടെയും പകരുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ബ്രസീലില്‍ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് സിക്ക വൈറസ് ബാധമൂലം തലച്ചോറില്‍ വൈകല്യവുമായി ജനിച്ചത്. ഇതോടെയാണ് സിക്കയില്‍ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് അമേരിക്കയിലെ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചുതുടങ്ങിയത്.

അമേരിക്കയിലെ 33 സംസ്ഥാനങ്ങളില്‍ സിക്ക വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിക്ക വൈറസ് പടര്‍ന്ന സ്ഥലങ്ങളില്‍യാത്ര ചെയ്തതവരോ അവിടുത്തുകാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടവര്‍ക്കോ ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം വന്ന കുട്ടികളെയും അമ്മമാരെയും അമേരിക്ക സൂക്ഷമമായ നിരീക്ഷണം നടത്തിയിട്ടുണ്ടെന്നും അമേരിക്കന്‍ വിദഗ്ധര്‍അറിയിച്ചു.