ഏപ്രില്‍ അഞ്ചിനാണേ്രത ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. തീര്‍ത്തും ഗാന്ധിയന്‍ ആദര്‍ശങ്ങളിലൂന്നി ജീവിക്കുന്ന ബിര്‍ദിചന്ദ് കൃത്യമായ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും 'പോസിറ്റീവ്' ആയ ചിന്താഗതിയിലൂടെയുമാണ് താന്‍ രോഗത്തെ അതിജീവിച്ചതെന്ന് പറയുന്നു

കൊവിഡ് 19ന്റെ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിച്ചുനില്‍ക്കുന്ന അവസ്ഥയാണുള്ളത്. കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കുമെല്ലാം ഉയര്‍ന്നുവരുന്ന സാഹചര്യമാണ് നമ്മള്‍ ഓരോ ദിവസവും കാണുന്നത്. ഇതിനിടെ ആരോഗ്യമേഖലയിലെ പ്രതിസന്ധിയും നിരവധി ജീവനുകള്‍ കവര്‍ന്നെടുത്തു. 

ആശങ്കപ്പെടുത്തുന്ന ഉത്കണ്ഠ സമ്മാനിക്കുന്ന വാര്‍ത്തകളാണ് രാജ്യത്തെ ഏത് മേഖലയില്‍ നിന്നും വരുന്നത്. ഇതിനിടെ ആശ്വാസത്തിന്റെ ചെറുകിരണങ്ങള്‍ പോലെ ചില അപൂര്‍വ്വ സംഭവങ്ങള്‍ നമ്മെ പ്രതീക്ഷ നല്‍കി ഊര്‍ജ്ജസ്വലരാക്കുന്നുണ്ട്. മറ്റ് രാജ്യങ്ങള്‍ ഇന്ത്യക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിക്കുന്നതും, സെലിബ്രിറ്റികളടക്കമുള്ളവര്‍ തങ്ങളുടെ പങ്ക് കൊവിഡ് അതിജീവനത്തിനായി നീക്കിവയ്ക്കുന്നതുമെല്ലാം അത്തരത്തില്‍ നമുക്ക് ആശ്വാസമേകിയ കാഴ്ചകളാണ്. 

അതുപോലെ തന്നെ ഇന്ന് മദ്ധ്യപ്രദേശില്‍ നിന്ന് വന്നൊരു റിപ്പോര്‍ട്ടും പ്രതീക്ഷ മുറുകെ പിടിക്കാന്‍ നമ്മോട് ആവശ്യപ്പെടുന്നതാണ്. 104 വയസായ ഒരാള്‍ കൊവിഡിനെ അതിജീവിച്ചിരിക്കുന്നു എന്നതാണ് വാര്‍ത്ത. വാര്‍ദ്ധക്യസഹജമായ അവശതകളില്‍ നില്‍ക്കുമ്പോഴും ഒരാള്‍ക്ക് കൊവിഡിനെ അതിജീവിക്കാമെങ്കില്‍ അത് യുവാക്കള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. 

സ്വാതന്ത്ര്യസമര സേനാനി കൂടിയാണ് ബിര്‍ദിചന്ദ് ജി ഗോഥി എന്ന 104കാരന്‍. ഏപ്രില്‍ അഞ്ചിനാണേ്രത ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. തീര്‍ത്തും ഗാന്ധിയന്‍ ആദര്‍ശങ്ങളിലൂന്നി ജീവിക്കുന്ന ബിര്‍ദിചന്ദ് കൃത്യമായ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും 'പോസിറ്റീവ്' ആയ ചിന്താഗതിയിലൂടെയുമാണ് താന്‍ രോഗത്തെ അതിജീവിച്ചതെന്ന് പറയുന്നു. 

വീട്ടില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ചികിത്സ. ബന്ധുവായ ഡോക്ടറായിരുന്നു ആരോഗ്യകാര്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരുന്നതും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതും. രോഗം അതിജീവിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ചിരിയോടെ ഏത് പ്രതിസന്ധിയെയും നേരിടുകയെന്നതാണ് തന്റെ നയമെന്നും അദ്ദേഹം പറയുന്നു. 

കൊവിഡ് 19 ഏറ്റവുമധികം തിരിച്ചടികള്‍ സമ്മാനിച്ച സംസ്ഥാനമാണ് മദ്ധ്യപ്രദേശ്. ഇന്നലെ മാത്രം 12,918 കൊവിഡ് കേസുകളും 104 മരണങ്ങളുമാണ് സംസ്ഥാനത്ത് ഔദ്യോഗികമായി മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അഞ്ച് ലക്ഷത്തിനടുത്ത് പേര്‍ ഇപ്പോഴും ഇവിടെ ചികിത്സയില്‍ തുടരുന്നുണ്ട്. ആകെ മരണം 5,041 ആണ്.

Also Read:- രോഗികളുടെ എണ്ണം മെയ് വരെ ഉയരുമെന്ന് കേന്ദ്രം, വെന്‍റിലേറ്റർ, ഓക്സിജൻ ക്ഷാമം എങ്ങനെ നേരിടും?...