കൊടും ക്രൂരത; അമ്മക്കരടിയെ വിരട്ടിയോടിച്ചു, തണുത്തുവിറച്ച് ചത്തത് രണ്ട് കരടി കുഞ്ഞുങ്ങൾ
കിഴക്കൻ റഷ്യയിലെ അനുചിൻസ്കി എന്ന സംസ്ഥാനത്തുകൂടി യാത്രചെയ്യുകയായിരുന്ന വേട്ടക്കാരാണ് കരടിക്കുഞ്ഞുങ്ങളുടെ ജഡങ്ങൾ കണ്ടെടുത്തത്.
കൊടും തണുപ്പിൽ തണുത്തുമരവിച്ച് രണ്ട് കരടിക്കുഞ്ഞുങ്ങളുടെ ജഡങ്ങൾ ലോകത്തെ കരയിക്കുകയാണ്. കിഴക്കൻ റഷ്യയിലെ അനുചിൻസ്കി എന്ന സംസ്ഥാനത്തുകൂടി യാത്രചെയ്യുകയായിരുന്ന വേട്ടക്കാരാണ് കരടിക്കുഞ്ഞുങ്ങളുടെ ജഡങ്ങൾ കണ്ടെടുത്തത്.
മരം വെട്ടാൻ വന്നവർ കുഞ്ഞുങ്ങൾക്കൊപ്പമുണ്ടായിരുന്ന അമ്മക്കരടിയെ വിരട്ടിയോടിക്കുകയായിരുന്നു. ഇതേതുടർന്ന് കൊടുംതണുപ്പിൽ ഒറ്റപ്പെട്ട കുഞ്ഞുങ്ങൾ തണുത്തുവിറച്ച് ഒടുവിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു. മരം വെട്ടാൻ വന്നവർ മദ്യപിച്ചിരുന്നതായാണ് സ്ഥലവാസികൾ പറയുന്നത്. സംഘത്തിൽ എത്ര പേർ ഉണ്ടായിരുന്നു എന്നത് വ്യക്തമല്ല.
മരങ്ങൾ മുറിച്ചശേഷം വനത്തിൽ കൂടി നടന്നു പോകുമ്പോഴാണ് കുഞ്ഞുങ്ങൾക്കൊപ്പം ഗുഹയിൽ ഉറങ്ങിക്കിടന്നിരുന്ന അമ്മക്കരടിയെ അവർ കാണുന്നത്. അവർ മദ്യലഹരിയിൽ കരടിയെ ഉണർത്താൻ പലതവണ ശ്രമിച്ചിരുന്നു. അവർ കരടികുഞ്ഞുങ്ങളെ ഉപദ്രവിക്കാൻ വന്നതാണെന്ന് കരുതി അമ്മ കരടി അവർക്കു നേരെ തിരിയുകയായിരുന്നു. ഇതേത്തുടർന്നാണ് അറക്കവാൾ ഉപയോഗിച്ച് അമ്മക്കരടിയെ അവർ ഓടിക്കുകയായിരുന്നു.
ആരുമില്ലാത്ത ആ ഒറ്റപ്പെട്ട സ്ഥലത്ത് തണുത്തുവിറച്ചാണ് കരടിക്കുഞ്ഞുങ്ങൾ ചത്തതെന്ന് വൈൽഡ് ലൈഫ് കൺട്രോൾ പ്രൊട്ടക്ഷൻ ആൻഡ് റെഗുലേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ദിമിത്രി പാങ്കത്രോവ് പറഞ്ഞു.ഭയന്ന് ഓടിയ അമ്മ കരടി തിരികെ എത്തിയില്ലെന്ന് അധികൃതര് പറഞ്ഞു.