നനഞ്ഞ് വിറച്ച് കുട്ടിക്കുരങ്ങന്‍; നെഞ്ചോട് ചേര്‍ത്ത് വിതുമ്പി രക്ഷാപ്രവര്‍ത്തകന്‍- വീഡിയോ
കനത്ത പേമാരി വീണ്ടും നാശം വിതക്കുമ്പോള്‍ ഉറ്റവരേയും ഉടയവരേയും കുറിച്ച് വിവരമൊന്നുമില്ലാതെ തരിച്ചിരിക്കുകയാണ് കേരളം. ബന്ധുക്കള്‍ ജീവിച്ചിരിക്കുന്നുണ്ടോയെന്ന് പോലും പലര്‍ക്കും വിവരമില്ല.
കനത്ത പേമാരി വീണ്ടും നാശം വിതക്കുമ്പോള്‍ ഉറ്റവരേയും ഉടയവരേയും കുറിച്ച് വിവരമൊന്നുമില്ലാതെ തരിച്ചിരിക്കുകയാണ് കേരളം. ബന്ധുക്കള്‍ ജീവിച്ചിരിക്കുന്നുണ്ടോയെന്ന് പോലും പലര്‍ക്കും വിവരമില്ല. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ജീവനോടെ ബന്ധുക്കളുണ്ടെന്നറിയുമ്പോള്‍ ആശ്വസിക്കുകയാണ് പലരും. ഉറ്റവര്‍ക്കെന്താണ് സംഭവിച്ചതെന്നറിയാതെ നാട്ടിലേക്ക് തരിച്ചിരിക്കുകയാണ് മറ്റു ചിലര്‍. മണ്ണിടിച്ചിലും മറ്റ് പ്രകൃതി ക്ഷോഭങ്ങളും പലരുടെയും ജീവനും സ്വത്തും കവര്‍ന്ന് കഴിഞ്ഞു.
കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകരാണ് വിവിധ ഇടങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്‍റെ വീഡിയകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ കേരളത്തിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ നടന്ന സംഭവം എന്ന നിലയിലാണ് ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ ഒരു കുരങ്ങന്‍കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതാണ് വീഡിയോ. നനഞ്ഞ് വിറയ്ക്കുന്ന കുട്ടിക്കുരങ്ങന്‍ അദ്ദേഹത്തിന്‍റെ നെഞ്ചോട് ചേര്‍ന്നിരിക്കുകയാണ്. കുരങ്ങിന്‍റെ പുറത്ത് വാത്സല്യത്തോടെ തടവുന്ന അദ്ദേഹം ചെറുതായി വിതുമ്പുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഈ കേരളത്തിലെ അല്ലെന്നും വടക്കേ ഇന്ത്യയില്‍ എവിടെയോ നടന്ന പ്രളയത്തിന്റെ ആണെന്നുമാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
'ഇദ്ദേഹം ആരാണ് എന്ന് അറിയില്ല . എങ്കിലും നമിക്കുന്നു. ആ കണ്ണുനിറയുന്നതും, അതിൽ കളവ് ഇല്ല' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.