ഹണിമൂൺ സ്വപ്നത്തെ കുറിച്ച് മനസ്സുതുറന്ന് കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികള്‍
സമൂഹമാധ്യമങ്ങൾ ആഘോഷിച്ച അതുപോലെ തന്നെ ചര്‍ച്ചയായ വിവാഹമായിരുന്നു നിവേദ് ആന്റണി ചുള്ളിക്കലിന്‍റെയും അബ്ദുൾ റഹീമിന്‍റെയും.
സമൂഹമാധ്യമങ്ങൾ ആഘോഷിച്ച അതുപോലെ തന്നെ ചര്‍ച്ചയായ വിവാഹമായിരുന്നു നിവേദ് ആന്റണി ചുള്ളിക്കലിന്‍റെയും അബ്ദുൾ റഹീമിന്‍റെയും. കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളായ നിവേദും റഹീമും അവരുടെ പ്രണയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയുണ്ടായി.
അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം ചെയ്തത്. ഇംഗ്ലിഷ് രീതിയിലുളള വിവാഹം ബംഗളൂരുവിലെ ചിന്നപ്പനഹള്ളി ലേക്കില്‍ വെച്ചായിരുന്നു. വിവാഹം ഇത്ര മനോഹരമാകുമെന്ന് കരുതിയില്ല എന്നും ഇരുവരും അഭിമുഖത്തില്‍ പറഞ്ഞു. വിവാഹശേഷം ഹണിമൂൺ യാത്രയും ഇവരുടെ മനസ്സിലുണ്ട്. യാത്രകള്‍ രണ്ടുപേര്‍ക്കും ഇഷ്ടമാണെന്ന് അവര്‍ പറയുന്നു. തിരക്കുകളില്‍ നിന്നുളള ഒളിച്ചോട്ടമാണ് യാത്രകള്‍ എന്ന് നിവേദ് പറയുന്നു. ഞങ്ങളുടെ സ്വപ്ന യാത്ര യൂറോപ്പിലേക്കാണ് എന്നും നിവേദും റഹീമും പറഞ്ഞു.
ഞങ്ങളുടെ പ്രണയത്തിന് മൂന്നുവർഷം തികഞ്ഞ ദിവസം മണാലിലേക്ക് ട്രിപ്പ് പോയിരുന്നു. അതുവളരെ നല്ലൊരു അനുഭവമായിരുന്നു എന്നും നിവേദ് പറഞ്ഞു. ശരിക്കും ഒരു നവദമ്പതികളെ പോലെയാണ് ഹോട്ടലിലും മറ്റും അവര്‍ തങ്ങളെ സ്വാഗതം ചെയ്തത് എന്നും നിവേദ് കൂട്ടിച്ചേര്‍ത്തു.