സ്വവര്‍ഗാനുരാഗികളെ ഏറ്റവും കൂടുതൽ അംഗീകരിച്ചത് ഈ സംസ്ഥാനം
സ്വവര്‍ഗാനുരാഗികളെ ഏറ്റവും കൂടുതൽ അംഗീകരിച്ചത് ഉത്തർപ്രദേശിൽ നിന്നുള്ളവരാണെന്ന് സർവേ. സ്വവർഗാനുരാഗത്തെ ശക്തമായി അംഗീകരിക്കുന്ന ആളുകളുടെ എണ്ണം വളരെ കുറവുള്ളതായി സർവേയിൽ പറയുന്നു
സ്വവർഗാനുരാഗം ഒരു ക്രിമിനൽ കുറ്റമായാണ് പലരും കാണുന്നത്. സ്വവര്‍ഗാനുരാഗികളെ അംഗീകരിക്കാന്‍ കഴിയാത്ത ഇന്ത്യന്‍ സമൂഹം ഇപ്പോഴും യാഥാസ്ഥിതിക ചിന്താഗതിയിലാണെന്ന് അസിം പ്രേംജി ഫൗണ്ടേഷൻ ആന്റ് ലോക്നിറ്റി( സിഎസ്ഡിഎസ്) പ്രസിദ്ധീകരിച്ച സർവേയിൽ പറയുന്നു.
രണ്ട് പേരിൽ ഒരാൾ സമൂഹത്തിൽ സ്വവർഗാനുരാഗത്തിന് സ്ഥാനമില്ലെന്ന് ശക്തമായി വിശ്വസിക്കുന്നുവെന്ന് സർവേയിൽ പറയുന്നു. സ്വവർഗാനുരാഗത്തെ ശക്തമായി അംഗീകരിക്കുന്ന ആളുകളുടെ എണ്ണം കുറവുള്ളതായി സർവേയിൽ പറയുന്നു. 2018 ൽ 24,092 പേരിൽ സർവേ നടത്തുകയായിരുന്നു.
സുപ്രീംകോടതിയുടെ വിധിക്ക് ശേഷം സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട് ആദ്യമായി നടത്തിയ സർവേയിലാണ് ഈ വിവരങ്ങൾ പറയുന്നത്. സ്വവര്‍ഗാനുരാഗികളെ ഏറ്റവും കൂടുതൽ അംഗീകരിച്ചത് ഉത്തർപ്രദേശിൽ നിന്നുള്ളവരാണെന്ന് സർവേയിൽ പറയുന്നു. 36 ശതമാനം പേരാണ് അംഗീകരിച്ചത്. യുപി കഴിഞ്ഞാൽ സ്വവര്‍ഗാനുരാഗത്തെ അംഗീകരിച്ചത് ദില്ലിയിലെയും തമിഴ്നാട്ടിലെയും ആളുകളായിരുന്നു.
മിസോറാം, നാഗാലാന്റ്, ജമ്മു കശ്മീർ, കേരളം എന്നിവയാണ് സ്വവര്‍ഗാനുരാഗത്തേട് ഏറ്റവും കൂടുതൽ വിയോജിപ്പ് പ്രകടിപ്പിച്ച സംസ്ഥാനങ്ങൾ. മിസോറാമിൽ (87 ശതമാനം), നാഗാലാന്റ് (63 ശതമാനം), ജമ്മു കശ്മീർ (63 ശതമാനം), കേരളം (58 ശതമാനം) പേരാണ് സ്വവര്‍ഗാനുരാഗത്തോട് വിയോജിപ്പ് കാണിച്ചതെന്നും സർവേയിൽ പറയുന്നു.
പശ്ചിമ ബംഗാളിൽ പ്രതികരിച്ച പത്തിൽ ആറുപേരും സ്വവർഗാനുരാഗം സ്വീകരിക്കുന്നതിൽ ഒരു അഭിപ്രായവും പ്രകടിപ്പിച്ചില്ല. പ്രകൃതി വിരുദ്ധ ബന്ധമെന്ന നിര്‍വ്വചനത്തിന്റെ മറവില്‍ സ്വവര്‍ഗാനുരാഗത്തെ ക്രിമിനല്‍ കുറ്റമായി പരിഗണിച്ച ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് കോടതി ഭാഗികമായി റദ്ദാക്കിയിരുന്നു. ഐപിസി 377ലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണ്.
വകുപ്പ് യുക്തിഹീനവും ഏകപക്ഷീയവുമെന്ന് ഭരണഘടനാ ബെഞ്ച് അന്ന് നിരീക്ഷിച്ചു. വ്യക്തികളുടെ വ്യത്യസ്തമായ ഇഷ്ടങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചതായും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സ്വവര്‍ഗ ലൈംഗികത പിന്തുടരുന്ന സമൂഹത്തിനും മറ്റുള്ളവരെപ്പോലെ അവകാശങ്ങളുണ്ട്.