'മുണ്ടുടുത്ത ഞാൻ'; പുതിയ പരീക്ഷണവുമായി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്
ചേന്ദമംഗലത്തെ ഖാദിയിലാണ് പൂർണ്ണിമയുടെ പുതിയ പരീക്ഷണം. പ്രളയത്തിൽ ദുരിതമനുഭവിച്ച ചേന്ദമംഗലത്തെ നെയ്ത്തുകാരെ സംരക്ഷിക്കാനുള്ള 'സേവ് ദ ലൂം' എന്ന ക്യാംപെയ്നിന്‍റെ സജീവ പ്രവർത്തകയാണ് പൂർണ്ണിമ.
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. കാരണം മലയാളികളുടെ സ്വീകരണമുറിയില്‍ എന്നും നിറസാന്നിധ്യമായിരുന്നു പൂര്‍ണ്ണിമ. സീരിയലില്‍ നിന്നും സിനിമയിലേക്കെത്തിയ പൂര്‍ണ്ണിമ ഇപ്പോള്‍ ഒരു ഫാഷന്‍ ഡിസൈനറാണ്.
'പ്രാണ' എന്ന ഡിസൈന്‍ സ്റ്റുഡിയോയിലൂടെയും താരം പൊതു ഇടങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്‍റെ ഫാഷന്‍ പരീക്ഷണങ്ങള്‍ പലപ്പോഴും ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ ഫാഷൻ രംഗത്ത് തിളങ്ങുന്ന പൂർണിമയ്ക്ക് 'ന്യൂജെന്‍' ആരാധകര്‍ ഏറേയാണ്. ലോക്ക്ഡൗണ്‍ കാലത്തും തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാന്‍ താരം മറന്നിട്ടില്ല.
ഇപ്പോഴിതാ മുണ്ടുടത്ത പൂര്‍ണ്ണിമയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 'മുണ്ടുടത്ത ഞാൻ' എന്ന അടിക്കുറിപ്പോടെയാണ് പൂർണ്ണിമ ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ചേന്ദമംഗലത്തെ ഖാദിയിലാണ് പൂർണ്ണിമയുടെ പുതിയ പരീക്ഷണം. ചിത്രത്തിലെ പൂര്‍ണ്ണിമയുടെ ഹെയര്‍ സ്റ്റൈലും ആരാധകരുടെ ശ്രദ്ധനേടി.
പ്രളയത്തിൽ ദുരിതമനുഭവിച്ച ചേന്ദമംഗലത്തെ നെയ്ത്തുകാരെ സംരക്ഷിക്കാനുള്ള 'സേവ് ദ ലൂം' എന്ന ക്യാംപെയ്നിന്‍റെ സജീവ പ്രവർത്തകയാണ് പൂർണ്ണിമ. 17 വര്‍ഷത്തിനുശേഷം 'വൈറസ്' എന്ന സിനിമയിലൂടെയാണ് പൂർണ്ണിമ അഭിനയരംഗത്ത് തിരിച്ചെത്തിയത്. ഈ വർഷത്തെ മികച്ച വനിതാ സംരഭകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയവരിൽ പൂർണ്ണിമയും ഉണ്ടായിരുന്നു.
പൂര്‍ണ്ണിമ 'പ്രാണ' എന്ന വസ്ത്രസ്ഥാപനം തുടങ്ങിയിട്ട് ആറ് വര്‍ഷം പൂര്‍ത്തിയായി. ഇങ്ങനെയൊരു ലേബൽ ഉണ്ടാകണമെന്ന് ആദ്യം ആഗ്രഹിച്ചത് ഭര്‍ത്താവ് ഇന്ദ്രജിത്താണെന്ന് പൂര്‍ണ്ണിമ തന്നെ മുമ്പൊരു അഭിമുഖത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
തന്‍റെയുള്ളില്‍ ഒരു ഫാഷന്‍ ഡിസൈനറുണ്ടെന്ന് തിരിച്ചറിഞ്ഞത് ചുറ്റുമുളളവരും പ്രേക്ഷകരുമാണെന്നും പൂര്‍ണ്ണിമ പറയുന്നു. 'ഏഷ്യാനെറ്റിന്‍റെ തന്‍റെ യുവര്‍ ചോയ്സ് പരിപാടിയിലൂടെയാണ് താന്‍ അവതാരികയായി എത്തുന്നത്. അന്നൊക്കെ പ്രേക്ഷകര്‍ കത്തുകളിലൂടെ തന്‍റെ വസ്ത്രത്തെ കുറിച്ചും കമ്മലിനെ കുറിച്ചും പൊട്ടിനെ കുറിച്ചുമൊക്കെ എഴുതിയിരുന്നു. ഞാന്‍ ചെയ്യുന്നത് ജനങ്ങള്‍ക്ക് ഇഷ്ടമാകുന്നുണ്ട് എന്ന് തോന്നിയത് അപ്പോഴാണ്'- പൂര്‍ണ്ണിമ അഭിമുഖത്തില്‍ പറഞ്ഞു.