വില കുറഞ്ഞ ലിനന്‍ ഷര്‍ട്ടില്‍ സിംപിളായി രാഹുല്‍ ഗാന്ധി
വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുന്നതിന് പ്രധാനമന്ത്രിയെ വിമർശിക്കാൻ സ്വന്തം കുർത്ത ഉയർത്തികാട്ടിയ വ്യക്തിയാണ് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി.
വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുന്നതിന് പ്രധാനമന്ത്രിയെ വിമർശിക്കാൻ സ്വന്തം കുർത്ത ഉയർത്തികാട്ടിയ വ്യക്തിയാണ് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ‘എന്റെ കുര്‍ത്തയുടെ പോക്കറ്റ് കീറിയിരിക്കുന്നു, എനിക്കത് വിഷയമല്ല. പക്ഷെ മോദിയുടെ കുര്‍ത്ത കീറിയ നിലയില്‍ ഒരിക്കലും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല’- രാഹുലിന്‍റെ വാക്കുകളാണ് ഇത്.
11 ലക്ഷത്തിന്റെ സ്യൂട്ട് ധരിച്ച പ്രധാനമന്ത്രിയെ വിമര്‍ശിച്ച അതേ രാഹുല്‍ 70000 രൂപയുടെ ജാക്കറ്റ് ധരിച്ചതും വിവാദമായിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും ഖദറിന്‍റെ വെള്ള കുര്‍ത്തയാണ് സാധാരണയായി രാഹുല്‍ ധരിക്കുന്നത്. വെള്ള കുര്‍ത്തയോടൊപ്പം പൈജാമയുമണിഞ്ഞ് മാത്രമേ രാഹുലിനെ നമ്മള്‍ പൊതുവേദിയില്‍ കണ്ടിട്ടുമുള്ളൂ.
എന്നാല്‍ ഇത്തവണ രാഹുലിന്‍റെ വേഷത്തില്‍ ചെറിയൊരു മാറ്റമുണ്ട്. ഖാദി ലിനന്‍ ഷര്‍ട്ടിലാണ് രാഹുൽ ഗാന്ധി മലപ്പുറം നിലമ്പൂർ കരുവാരകുണ്ട് ഗവ. എച്ച് എസ് എസ് സ്കൂളില്‍ എത്തിയത്. വെള്ള നിറത്തില്‍ ചെറിയ വരകളുള്ള ഖാദി ലിനന്‍ ഷര്‍ട്ടും കറുപ്പ് പാന്‍റ്സുമാണ് രാഹുല്‍ ധരിച്ചത്.
വളരെ സിംപിളായി തോന്നിക്കുന്ന മെറ്റീരിയലാണ് ഖാദി ലിനന്‍ എന്നാണ് തിരുവനന്തപുരത്തെ ഡിസൈനറും അഹം ഡിസൈന്‍ ബൂട്ടീക്ക് ഉടമയുമായ ദിനു പറയുന്നത്. മീറ്ററിന് 1000 രൂപ മാത്രമേ ഇതിന് വിലയുളളൂ എന്നും ദിനു പറയുന്നു. ഫാഷന്‍ സെന്‍സുള്ള രാഷ്ട്രീയ നേതാവ് തന്നെയാണ് രാഹുല്‍. രാഷ്ട്രീക്കാര്‍ ഉപയോഗിച്ചുവരുന്ന മെറ്റീരിയലാണിതെന്നും അവര്‍ പറയുന്നു.
എല്ലാ കാലാവസ്ഥയിലും ധരിക്കാന്‍ പറ്റുന്ന വസ്ത്രമാണ് ലിനന്‍. പെട്ടെന്ന് ചുളിയുകയില്ലെന്നതാണ് ഇതിന്‍റെ സവിശേഷത. എന്തായാലും രാഹുല്‍ പതിവ് രാഷ്ട്രീക്കാരുടെ വേഷത്തില്‍ നിന്ന് മാറ്റം വരുത്തിയതു കൊണ്ട് കുറച്ച് കൂടുതല്‍ സിംപിളായി എന്നാണ് സോഷ്യല്‍ മീഡിയയും പറയുന്നത്.
അതേസമയം സ്കൂളിലെ കെട്ടിടം ഉദ്‌ഘാടനം ചെയ്യാനെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് തർജ്ജമ ചെയ്യാനെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി സഫ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ താരമായി . തന്റെ പ്രസംഗം പരിഭാഷപ്പെടുത്താൻ വിദ്യാർഥികളിലാരെങ്കിലും സ്റ്റേജിലേക്ക് വരാമോ എന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് പിന്നാലെയാണ് സഫ വേദിയിലെത്തിയത്. ‘‘There is no foolish question or wrong question എന്ന രാഹുലിന്റെ വാചകത്തിന് 'മണ്ടൻ ചോദ്യമെന്നോ പൊട്ട ചോദ്യമെന്നോ ഒരു സംഭവമില്ല' എന്നായിരുന്നു സഫയുടെ പരിഭാഷ. ലളിതവും സുന്ദരവുമായി തന്റെ പ്രസംഗം മലയാളത്തിലേക്ക് പകർത്തിയ മിടുക്കിയ്ക്ക് രാഹുൽ നന്ദിയറിയിച്ചുകൊണ്ട് ഒരു ചോക്കലേറ്റും സമ്മാനം നൽകി.