ഇന്ത്യക്കാര്‍ സന്തുഷ്ടരാണോ? പാക്കിസ്ഥാനോ?; ഇതാ കണക്കുകള്‍ പുറത്ത്...
സാമ്പത്തികവും സാമൂഹികവും വൈകാരികവുമായ ജീവിതസാഹചര്യങ്ങള്‍, സുരക്ഷിതത്വം, ഭക്ഷണം വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍... അങ്ങനെയെന്തെല്ലാം കാര്യങ്ങള്‍ നോക്കിവേണം നമ്മൾ സന്തുഷ്ടരാണോ എന്ന കാര്യം വിലയിരുത്താൻ! ഇങ്ങനെ ചില അവശ്യഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി സന്തോഷസൂചിക തയ്യാറാക്കിയിരിക്കുകയാണ് യുണൈറ്റഡ് നാഷന്‍സ്
നമ്മള്‍ സന്തുഷ്ടരാണോ? അങ്ങനെ പെട്ടെന്നൊരു ചോദ്യമൊക്കെ ചോദിച്ചാല്‍ കുഴഞ്ഞുപോവുകയേ ഉള്ളൂ, അല്ലേ? ഇത് കൃത്യമായി കണ്ടുപിടിക്കാന്‍ വല്ല മാര്‍ഗവും ഉണ്ടോ? എന്തെല്ലാം ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തി വേണം ഇതൊന്നു കണ്ടെത്താന്‍!
സാമ്പത്തികവും സാമൂഹികവും വൈകാരികവുമായ ജീവിതസാഹചര്യങ്ങള്‍, സുരക്ഷിതത്വം, ഭക്ഷണം വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍... അങ്ങനെയെന്തെല്ലാം കാര്യങ്ങള്‍ നോക്കണം. ഇങ്ങനെ ചില അവശ്യഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി സന്തോഷസൂചിക തയ്യാറാക്കിയിരിക്കുകയാണ് യുണൈറ്റഡ് നാഷന്‍സ്.
എല്ലാ വര്‍ഷവും ഇവര്‍ ഇങ്ങനെ 'സന്തോഷസൂചിക' തയ്യാറാക്കാറുണ്ട്. 156 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തിറക്കാറ്. ഇതില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ 133ാമത് സ്ഥാനത്തായിരുന്നു എത്തിയിരുന്നത്. ഇക്കുറിയാകട്ടെ, അവസ്ഥ വീണ്ടും മോശമായിരിക്കുന്നു. 156 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇപ്പോഴുള്ളത് 140ാമത് സ്ഥാനത്താണ്.
ഫിന്‍ലന്‍ഡാണ് ഈ പട്ടികയില്‍ ഏറ്റവും മുന്നിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും സൂചികയില്‍ മുന്നിലെത്തിയത് ഫിന്‍ലന്‍ഡ് തന്നെയായിരുന്നു. ഡെന്മാര്‍ക്ക്, നോര്‍വേ, ഐസ്ലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളും ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ രാജ്യങ്ങളുടെ വിഭാഗത്തില്‍പ്പെട്ടു.
ഇന്ത്യയുടെ തൊട്ട് അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനിലെയും ചൈനയിലേയും അവസ്ഥ, എന്തായാലും ഇന്ത്യയേക്കാള്‍ ഭേദമാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതായത് പാക്കിസ്ഥാന്‍ 67ാമതും ചൈന 93ാമതും സ്ഥാനത്താണ് എത്തിയിരിക്കുന്നത്.
അതേസമയം ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യങ്ങളായി സൗത്ത് സുഡാന്‍, അഫ്ഗാനിസ്ഥാന്‍, ടാന്‍സാനിയ, റുവാണ്ട എന്നീ രാജ്യങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. വരുമാനം, സ്വാതന്ത്ര്യം, വിശ്വാസം, ആരോഗ്യപരമായ ജീവിതം, ആയുര്‍ദൈര്‍ഘ്യം, സാമൂഹികമായ പിന്തുണ, ഉദാരത എന്നിങ്ങനെയുള്ള ഘടകങ്ങള്‍ കണക്കെടുപ്പിനായി യു.എന്‍ പ്രധാനമായും പരിഗണിച്ചത്.
പൊതുവേ ലോകത്തിലെ എല്ലായിടത്തും സന്തോഷത്തിന്റെ കാര്യത്തില്‍ വലിയ ഇടിവ് സംഭവിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗ്രാഫില്‍ കാണുന്ന ഇടിവ് ഇക്കുറിയും അങ്ങനെതന്നെ താഴേക്കാണ് പോയിരിക്കുന്നതെന്ന് ഇവര്‍ വ്യക്തമാക്കുന്നു.