വേണമെങ്കിൽ കുറച്ച് സിംഗിളുകൾ എടുത്ത് അവന് സെഞ്ചുറി തികയ്ക്കാമായിരുന്നു. എന്നാൽ സഞ്ജു അത് ചെയ്യില്ല.
ചെന്നൈ: ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തെത്തിയ മലയാളി താരം സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. സഞ്ജുവിന് വേണമെങ്കിൽ ഈ ലോകകപ്പിൽ മൂന്ന് സെഞ്ചുറികൾ അനായാസം നേടാമായിരുന്നുവെന്നും എന്നാൽ തന്‍റെ വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമിന്‍റെ വിജയത്തിനാണ് സഞ്ജു പ്രാധാന്യം നൽകിയതെന്നും അശ്വിൻ പറഞ്ഞു.
ഒരു സഞ്ജു ആരാധകൻ എന്ന നിലയിൽ പറയട്ടെ, ഈ ടൂർണമെന്‍റിൽ അവന് മൂന്ന് സെഞ്ചുറികൾ ഉണ്ടാകേണ്ടതായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരെ 97 നോട്ട് ഔട്ട്, പിന്നീട് ഇംഗ്ലണ്ടിനും ന്യൂസിലൻഡിനുമെതിരെ 89 റൺസ് വീതം. വേണമെങ്കിൽ കുറച്ച് സിംഗിളുകൾ എടുത്ത് അവന് സെഞ്ചുറി തികയ്ക്കാമായിരുന്നു. എന്നാൽ സഞ്ജു അത് ചെയ്യില്ല. അവൻ എപ്പോഴും കളിക്കുന്നത് 'ഇന്റന്‍റോടെ' ആണ്. സ്വന്തം റെക്കോർഡുകൾ ഉപേക്ഷിച്ചും ടീമിനായി റൺസ് അടിച്ചുകൂട്ടുന്ന സഞ്ജുവിന്‍റെ ആ ശൈലിയാണ് അവനെ എല്ലാവരുടെയും പ്രിയങ്കരനാക്കുന്നത്.
ഒരു സെഞ്ചുറി കൂടി നേടിയിരുന്നെങ്കിൽ ടി20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം (സുരേഷ് റെയ്‌നയ്ക്ക് ശേഷം) എന്ന ബഹുമതി സഞ്ജുവിന് ലഭിക്കുമായിരുന്നു. എന്നാൽ സെഞ്ചുറി നേടുന്നതിനേക്കാൾ വേഗത്തിൽ റൺസ് ഉയർത്തുന്നതിലാണ് സഞ്ജു ശ്രദ്ധ കേന്ദ്രീകരിച്ചത്.
സെഞ്ചുറികൾ കൈയ്യകലത്തിൽ നഷ്ടമായെങ്കിലും, ടി20 ലോകകപ്പിലെ 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' പുരസ്കാരം സഞ്ജുവിനെ തേടിയെത്തി. ഇതിനകം തന്നെ അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ മൂന്ന് സെഞ്ചുറികൾ സഞ്ജുവിന്‍റെ പേരിലുണ്ട്. ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരെയും, പിന്നീട് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ തുടർച്ചയായ രണ്ട് സെഞ്ചുറികളുമാണ് സഞ്ജു നേടിയത്.
