Asianet News MalayalamAsianet News Malayalam

Malayalam Short Story : പകരം, ലിസ് ലോന എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ലിസ് ലോന എഴുതിയ ചെറുകഥ

Chilla Malayalam short story by Lis Lona
Author
First Published Dec 20, 2022, 3:57 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Chilla Malayalam short story by Lis Lona

 

'ചത്തോടാ അവള്? നാശം! നിന്നോട് പറഞ്ഞതല്ലേ ഒരു മയത്തില്‍ വേണമെന്ന്.'

പൂര്‍ണനഗ്‌നയായി കട്ടിലില്‍ മലര്‍ന്നുകിടക്കുന്ന സ്ത്രീയ്ക്കരികിലേക്ക് നീങ്ങി ചൂണ്ടുവിരല്‍ നീട്ടിവച്ച്  ശ്വാസോച്ഛാസം പരിശോധിക്കുന്നതിനിടയില്‍ പരിഭ്രമത്തോടെ അയാള്‍ ഒച്ച വച്ചു.

അവളുടെ കാലുകള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന രക്തത്തിനാല്‍ നനഞ്ഞു കുതിര്‍ന്ന് വെളുത്ത നിറമുള്ള ബെഡ്ഷീറ്റിന്റെ നിറം മാറിയിരുന്നു. മുഖം മറഞ്ഞ് പരന്നുകിടക്കുന്ന നീളമുള്ള മുടിയൊതുക്കി,  മുറിവേറ്റ കീഴ്ചുണ്ടില്‍ കിനിഞ്ഞിറങ്ങാന്‍ വെമ്പിയ രക്തത്തുള്ളികള്‍ അയാള്‍ തലയണകവറിന്റെ അരിക് വച്ച് തുടച്ചെടുത്തു. 

മയക്കത്തിലാണെങ്കിലും വെട്ടിവിറക്കുന്ന കണ്‍പോളകളും വിതുമ്പുന്ന ചുണ്ടുകളും! എസിയുടെ കുളിര്‍മയില്‍ നൂല്‍ബന്ധമില്ലാത്ത ശരീരം വിറയ്ക്കുന്നു.

'ഭാഗ്യം.. ജീവനുണ്ട്'-ദീര്‍ഘനിശ്വാസത്തോടെ അയാളുരുവിട്ടു.

'പെണ്ണിനെ പ്രാപിക്കുമ്പോള്‍ അവളുടെ കൊഞ്ചലും കിന്നാരവും, അല്ലെങ്കില്‍ ചീറ്റലും കരച്ചിലും ഇതൊന്നും ഇല്ലാതെയെന്ത് ഹരം രവി..ഹ ഹ ഹ! അനങ്ങാതെ കിടക്കുന്ന പെണ്ണ് ശവമാണ്!.' 

ഒന്നാമനെയും കിടക്കയിലെ പെണ്ണുടലിനെയും എതിര്‍വശത്തുള്ള കണ്ണാടിയിലൂടെ നോക്കി പല്ല് ഞെരിച്ചുകൊണ്ട് രണ്ടാമന്‍ തുടര്‍ന്നു..

'അങ്ങനുള്ള ശവത്തിനെ ഭോഗിക്കാനീ രുദ്രന് താല്പര്യമില്ല അതുകൊണ്ടാണ്  നീ അവള്‍ക്ക് ഓവര്‍ഡോസ് കൊടുക്കുമ്പോഴേ ഞാന്‍ തടഞ്ഞത്.'

കയ്യിലിരുന്ന സ്ഫടികഗ്ലാസിലെ റം ഒറ്റവലിക്ക് കുടിച്ചിറക്കിയശേഷം വിരലുകള്‍ക്കിടയിലിരുന്ന സിഗററ്റ് ഒന്നുകൂടി ആഞ്ഞുവലിച്ച് അവളുടെ മുഖത്തേക്ക് വായിലുള്ള പുകയൂതി മുലഞെട്ടുകള്‍ക്ക് മുകളിലായി രുദ്രനാ തീപ്പൊട്ട് കുത്തിക്കെടുത്തി. മാറിന് മുകളില്‍ തൊലിയടര്‍ന്ന കരുവാളിച്ച കുഞ്ഞുവട്ടങ്ങള്‍ വേറെയുമുണ്ടായിരുന്നു. 

'രുദ്രാ.. നിനക്ക് മതിയായെങ്കില്‍ പറ. ബാക്കിയുള്ള കാര്യങ്ങള്‍ എനിക്ക് ശരിയാക്കണം. ഇവളീ മയക്കം വിട്ടുണരും മുന്‍പ് ഇനിയിതിന്റെ ബാക്കിയുള്ള കഥ കൂടി ഒരുക്കിയില്ലെങ്കില്‍ ഞാന്‍ കുടുങ്ങും മോനെ..!'

ഉടലിന്റെ ഉയര്‍ച്ചതാഴ്ചകളിലേക്ക് മിഴി കൂര്‍പ്പിച്ച് അവളിലേക്ക് ഒന്നുകൂടി ഊര്‍ന്നിറങ്ങാന്‍ വെമ്പിനില്‍ക്കുകയാണ് രുദ്രനെന്ന് രവി കൗശലത്തോടെ വീക്ഷിച്ചു.

'ഡാ ഒന്ന് സമാധാനത്തില്‍ വേണം കേട്ടോ ജീവനോടെ വേണ്ടതാണ് ഇനിയും.'

കൊടുംചൂടേറ്റ് വാടിയ ചേമ്പിന്‍ താള് പോലെ തളര്‍ന്ന് കിടന്നിരുന്ന അവളെ രുദ്രന്‍ ആര്‍ത്തിയോടെ നോക്കി പിന്നെയും ചുണ്ട് നുണഞ്ഞു. രക്തത്തില്‍ കുതിര്‍ന്ന ബെഡ്ഷീറ്റ് മാറ്റി വേറൊരു ഷീറ്റ് വിരിക്കാന്‍ ആംഗ്യം കാണിച്ച് അയാളവളെ നിസ്സാരമായി കൈകളില്‍ കോരിയെടുത്ത് ഉമ്മ വച്ചു.

താന്‍ വിരിച്ചുകൊടുത്ത കിടക്കവിരിയിലേക്ക് കൂട്ടുകാരന്‍  അവളെ കിടത്തുന്നതും വേട്ടമൃഗത്തിന്റെ ശൗര്യത്തോടെ അവളിലേക്ക്  ആഴ്ന്നിറങ്ങുന്നതും അതിഭയങ്കരമായ വേദനയിലും ഉണരാനാകാതെ നേര്‍ത്ത സ്വരത്തിലവള്‍ ഞരങ്ങുന്നതും ആസ്വദിച്ച് രവിയവിടെ കട്ടിലിനരികിലുള്ള ജനാലയ്ക്കല്‍ നില്‍പ്പുറപ്പിച്ചു.

പുലരാന്‍ ഇനിയധികം സമയമില്ലെന്നോര്‍മിപ്പിച്ച് പക്ഷികളുടെ ശബ്ദം കേട്ടുതുടങ്ങി. പാതി തുറന്നിട്ട ജനലിനുള്ളിലൂടെ തണുത്ത കാറ്റടിച്ചു കയറി നീലവിരിയിട്ട കര്‍ട്ടന്‍ പതിയെ പറന്നുയരുന്നുണ്ടായിരുന്നു.. വെള്ള കീറാന്‍ തുടങ്ങിയ നീലാകാശവിരിപ്പിലൂടെ വെളിച്ചം നൂലുകളായി നൂണ്ടിറങ്ങുന്നത് കാണാം..

രണ്ട്

കാട്ടിലേക്ക് നീളുന്ന ഒറ്റയടിപ്പാതയിലൂടെ രവിയുടെ കൈകോര്‍ത്ത് പിടിച്ച് നടക്കുകയായിരുന്നു ഹരിത. 
മുളകള്‍ അതിര്‍ത്തി തീര്‍ത്ത കാട്ടിനുള്ളില്‍ ആകാശം മുട്ടെ വളര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍. നീലാകാശത്തെ മറച്ച് ഇലച്ചാര്‍ത്ത് പച്ചപ്പുള്ള കുട ചൂടിയിരിക്കുന്നു. കാട്ടുമുല്ലയുടെയും പേരറിയാ പൂക്കളുടെയും സുഗന്ധമാവാഹിച്ച ചെറുകാറ്റ് ഉള്‍കാട്ടിലേക്ക് വലിച്ചടുപ്പിക്കും വിധം ഭ്രമിപ്പിക്കുന്നു.

ദൈവത്തിന്റെ ചായക്കൂട്ടില്‍ ഹരിതവും കറുപ്പിന്റെ ഭയാനക സൗന്ദര്യവും കാടിനെ അതിസുന്ദരിയാക്കിയിരിക്കുന്നു! എന്തെന്നോ എവിടെ നിന്നോ അറിയാത്ത ശബ്ദങ്ങള്‍! കാട്ടരുവിയുടെ ആരവവും
കിളികളുടെ കളകളാരവവും സര്‍പ്പങ്ങള്‍ ഇണചേരുന്നതിന്റെ സീല്‍ക്കാരങ്ങളും വനത്തിന്റെ മുരള്‍ച്ചയെ  മൂര്‍ദ്ധന്യാവസ്ഥയിലെത്തിച്ചിരിക്കുന്നു.! 

പിടക്കുന്ന ഹൃദയത്തോടെ അവന്റെ കയ്യില്‍ മുറുകെപിടിച്ച് അവള്‍ തിരിഞ്ഞുനോക്കി. വയലില്‍ നിന്നും കാട്ടിലേക്കുള്ള ഒറ്റയടിപ്പാത വന്മരങ്ങള്‍ മറച്ചിരിക്കുന്നു. മരങ്ങളില്‍ നിന്നും ഇണചേരുന്ന നാഗങ്ങളെ പോലെ പരസ്പരം പിണഞ്ഞു തൂങ്ങിയാടുന്ന വള്ളികള്‍.  ദൂരെയുള്ള കാഴ്ചകള്‍ കോടമഞ്ഞ് മൂടി  അവ്യക്തമാണ്, അരിച്ചരിച്ചു വന്നിരുന്ന കുളിര്‍ കാറ്റിന് ഇപ്പോള്‍ ഉള്ള് കിടുക്കും തണുപ്പാണ്! 

ഭീതിയും തണുപ്പും ഉടലിനെയും മനസിനെയും ആക്രമിച്ചു തുടങ്ങിയിരിക്കുന്നു!

ഫ്സ്സ്...സ്സ് ഫ്‌സ്..!

തൊട്ടടുത്തുള്ള മുള്‍പടര്‍പ്പിനിടയില്‍ നിന്നും വെട്ടിതിളങ്ങുന്ന കറുപ്പോടെയൊരു കരിമൂര്‍ഖന്‍ ഇഴഞ്ഞിറങ്ങി അവരെ തീക്ഷ്ണമായി നോക്കി  കരിയിലകള്‍ക്ക് മുകളില്‍ സീല്‍ക്കാരത്തോടെ ഫണം വിടര്‍ത്തിയാടാന്‍ തുടങ്ങി.

ഉള്ളംകയ്യിലിപ്പോള്‍ രവിയുടെ കയ്യിന്റെ ചെറുചൂടില്ല എവിടേക്കെന്നറിയാതെ അയാള്‍ അപ്രത്യക്ഷമായിരിക്കുന്നു!മരങ്ങള്‍ പൊതിഞ്ഞുനിര്‍ത്തിയ വനത്തിന്റെ ഇരുളിമയില്‍ ശൂന്യതയിലൂടെ അവള്‍ അവനെ തിരഞ്ഞ് കൈകള്‍ ചുഴറ്റി.. 

ഉപ്പൂറ്റിക്ക് കീഴെ മരണത്തിന്റെ കറുപ്പ് തണുപ്പോടെ വന്ന് തൊട്ടതും നെഞ്ചിന്‍കൂടിനുള്ളിലെ ഹൃദയം  നൂറുകണക്കിന് ഭാരമുള്ള തൂക്കുകട്ടയായി മാറി അവള്‍ നിശ്ചലയായി നിന്നു. നട്ടെല്ലില്‍ നിന്നും സിരാപടലങ്ങളിലേക്ക് ഭീതി അരിച്ചിറങ്ങുന്നതും രക്തം തണുത്തുറയുന്നതും അവളറിഞ്ഞു!

കാല്‍കീഴിലുരയുന്ന തണുപ്പിനെ നോക്കാനായി വിറയലോടെ കുനിഞ്ഞതും തലക്ക് പിന്നിലായി ആരോ കൂടം കൊണ്ടടിച്ച് പൊടുന്നനെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട അത്യഗാധമായ ഒരു ഗര്‍ത്തത്തിലേക്ക് അവളെ പിടിച്ചു തള്ളി!

വായുവില്‍ കൈകാലിട്ടടിച്ച് ശ്വാസത്തിനായി പിടഞ്ഞ് ആ ആഴത്തിലേക്ക് വീഴാതിരിക്കാന്‍ അവളാവതും ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ അസംഖ്യം നിഴലുകള്‍ അവളെ നോക്കി മുകളില്‍ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. 

'അംമ്മ്മ്മ്....മ്മേ...' 

അലറിവിളിച്ചാണ് ഹരിത കണ്ണ് തുറക്കാന്‍ ശ്രമിച്ചത്.

കണ്‍പോളകള്‍ക്ക്  തുറക്കാനാവാത്തവിധം ഭാരമുണ്ടെന്ന് തോന്നി അവള്‍ക്ക്. 

ശരീരം അനക്കാന്‍ സാധിക്കുന്നില്ല. ദേഹം മുഴുവന്‍ ഇടിച്ചു പിഴിഞ്ഞ വേദന! 

അപ്പൂപ്പന്‍ താടിപോലെ ഭാരമില്ലാത്ത തല ശരീരത്തില്‍ നിന്നും പിടിവിട്ട് പറന്നുപോകുമെന്ന് തോന്നി..
കണ്ണ് തുറക്കാന്‍ അതിശക്തമായി കഷ്ടപ്പെടുമ്പോഴാണ് അവ്യക്തമായൊരു രൂപം അടുത്തേക്ക് ഒഴുകി വരുന്നത് അവളറിഞ്ഞത്. 

കാടും നിഴലുകളും ഓര്‍മയില്‍ തെളിഞ്ഞു തുടങ്ങിയതോടെ അവളുടെ ഹൃദയമിടിപ്പ് കൂടി. 

'എന്താടോ...പേടിക്കണ്ട ഞാനുണ്ട് കൂടെ, കിടന്നോ കുറച്ചുകൂടെ.'

'രവിയേട്ടാ... ഞാന്‍.. ഞാനെവിടെയാണ്.. എനിക്കെന്ത് പറ്റി.'

ഭര്‍ത്താവിന്റെ ശബ്ദം തിരിച്ചറിഞ്ഞതും അയാള്‍ക്ക്  മുന്‍പില്‍ ഭയന്നരണ്ട കൊച്ചുകുട്ടിയായവള്‍ അലമുറയിട്ട് നിലവിളിച്ചു ..

ഞെട്ടിയെഴുന്നേറ്റിരുന്നപ്പോള്‍ ഊര്‍ന്ന് പോയ പുതപ്പ് അവളുടെ നഗ്‌നമായ മാറിടങ്ങളെ അനാവൃതമാക്കിയിരുന്നു. അരക്കെട്ട് മറഞ്ഞുകിടന്നിരുന്ന ഷീറ്റെടുത്ത് രവി അവളെ പുതപ്പിക്കുമ്പോഴും തനിക്ക് എന്താണ് സംഭവിച്ചതെന്ന്  അവളോര്‍ത്തെടുക്കാന്‍  ശ്രമിച്ചുകൊണ്ടിരുന്നു . 
കാടും തണുപ്പും കരിമൂര്‍ഖനും കൊക്കയും, സ്വപ്നമായിരുന്നുവോ അത്! ഓര്‍മ്മകള്‍ അവ്യക്തമെങ്കിലും ഭയത്താല്‍ ഉള്ളിപ്പോഴും പിടക്കുന്നു.

'ഒന്നുമില്ല.. താന്‍ പേടിക്കണ്ട. ഇന്നലെ നമ്മുടെ ആഘോഷം അല്‍പം പരിധി വിട്ടു. ശീലമില്ലാത്തത് കഴിച്ചപ്പോള്‍ രണ്ടുപേര്‍ക്കും അല്‍പം നിയന്ത്രണം വിട്ടതാണ്. രാവിലെ എനിക്കും ഒട്ടും ബോധമില്ലായിരുന്നു. മദ്യമൊന്നും നമുക്ക് പറഞ്ഞിട്ടുള്ളതല്ല ഇനിയൊരിക്കലും വേണ്ട നമുക്കത്.'

അവളുടെ മൂര്‍ദ്ധാവില്‍ സ്‌നേഹത്തോടെ അയാള്‍ ചുംബിക്കുമ്പോഴും സ്വപ്നത്തിലെ നിഴലുകളും പരിചയമുള്ള ശബ്ദങ്ങളും അവളുടെ മനസ്സിനെ അസ്വസ്ഥമാക്കികൊണ്ടിരുന്നു.

വിവാഹത്തിന്റെ അഞ്ചാം മാസമായിരുന്നു അത്. ഹണിമൂണ്‍ ആഘോഷിക്കാന്‍ രവിയും ഹരിതയും  എത്തിയത് അയാളുടെ സുഹൃത്തിന്റെ റിസോര്‍ട്ടിലേക്കാണ്. നവദമ്പതികള്‍ക്കായി സുഹൃത്തൊരുക്കിയ വിവാഹസമ്മാനം!

വീട്ടുകാരെല്ലാം പരസ്പരം കണ്ട് ഇഷ്ടപ്പെട്ട് തീരുമാനിച്ചുറപ്പിച്ചു നടത്തിയ വിവാഹം. നല്ല കുടുംബ പശ്ചാത്തലമുള്ള, അധികം ആരോടും സംസാരിക്കാത്ത, യാതൊരു ദുശീലങ്ങളും ഇല്ലാത്ത, ജോലിയ്ക്കും കുടുംബത്തിനും പ്രാധാന്യം കൊടുക്കുന്ന പയ്യന്റെ ആലോചന വേണ്ടപ്പെട്ടവര്‍  തന്നെയാണ് കൊണ്ടുവന്നത്.

സ്വരുക്കൂട്ടിയതും കടം വാങ്ങിച്ചതും ചേര്‍ത്ത് ആര്‍ഭാടത്തോടെ ഏകമകളെ രവിക്ക് കൈ പിടിച്ചുനല്കാന്‍ അച്ഛനുമമ്മക്കും നൂറുവട്ടം സമ്മതമായിരുന്നു.   

ഒരു മകനും മകളും മാത്രമായുള്ള ലോകത്തിലേക്ക് രവിയെപ്പോലൊരു മരുമകനെ കിട്ടിയതില്‍ മാധവനും നളിനിക്കും അഭിമാനവും സന്തോഷവും ഏറെയായിരുന്നു. 

വിവാഹം കഴിഞ്ഞ ഈ അഞ്ച് മാസത്തിനിടയില്‍ ഒരിക്കല്‍ പോലും ഇത്തരമൊരു രാത്രിയോ അനുഭവമോ കടന്ന് പോയിട്ടില്ലെന്ന് ഒന്നിളകാന്‍ പോലുമാകാതെ കട്ടിലില്‍ കിടക്കുമ്പോള്‍ ഭര്‍ത്താവിനെ ദയനീയമായി നോക്കി ഹരിത ഓര്‍ത്തു. ഒരായിരം സൂചിമുനകള്‍ കുത്തിയിറക്കുന്ന വേദനയാണ് അടിവയറ്റില്‍. മൂത്രമൊഴിക്കണമെന്ന് തോന്നുന്നെങ്കിലും അതിനേക്കാള്‍ ഭയങ്കരമായി കടഞ്ഞിറങ്ങുന്ന വേദന.  

ബാത്‌റൂമില്‍ പോകണമെന്ന് രവിയോട് ആവശ്യപ്പെട്ട് അവന്റെ കൈപിടിച്ച് കട്ടിലില്‍ നിന്നും താഴേക്കിറങ്ങി കാല്‍ കുത്താന്‍ അവള്‍ ശ്രമിച്ചു!  നിലത്തുകുത്തിയ കാലില്‍ ഉറച്ചുനിന്നില്ല അതിന് മുന്‍പേ മലവെള്ള പാച്ചിലോടെ കാലുകള്‍ക്കിടയിലൂടെ രക്തപുഴയൊഴുകി തുടങ്ങി.

നാഭിയും ഗുഹ്യഭാഗവും ചുട്ടുപൊള്ളി വേദന തീമഴയായി പെയ്തിറങ്ങാന്‍ തുടങ്ങിയതും രവിയില്‍ നിന്നുള്ള പിടുത്തമയഞ്ഞു താഴേക്കൂര്‍ന്ന് ബോധരഹിതയായി അവള്‍ നിലം പതിച്ചു...

മൂന്ന്

'ഹോസ്പിറ്റലില്‍ നിന്നും വന്നിട്ട് ഒരാഴ്ചയായില്ലേ മോളേ. ഇനിയും ലീവെടുത്ത് നില്‍ക്കാന്‍ സാധിക്കില്ല ഞാന്‍ പോയിട്ട് വരാം! നീയെന്താ എന്നോടൊന്നും മിണ്ടാത്തത്.'

'സംഭവിച്ചുപോയി! ആ മുറിയില്‍ ഒരുക്കിവച്ചിരുന്ന മദ്യം കണ്ടപ്പോള്‍ ഒരു കൗതുകം! നീയും രുചിച്ചുനോക്കുന്നത് കണ്ടപ്പോള്‍ അതിങ്ങനെ ആയിത്തീരുമെന്ന് ഞാനറിഞ്ഞില്ല. മദ്യലഹരിയില്‍ നമുക്ക് രണ്ടുപേര്‍ക്കും ഭ്രാന്ത് കയറിയപോലെ ആയിരുന്നു.നീയെന്നോട് ക്ഷമിക്ക്. മാപ്പ്! നടന്നതൊന്നും ഞാനിവിടെ ആരോടും പറഞ്ഞിട്ടില്ല. പുറത്തറിഞ്ഞാല്‍ കുടിച്ചു കൂത്താടി ബോധമില്ലാതെ നമ്മള്‍ ചെയ്തതെന്ന് എല്ലാവരും പരിഹസിക്കും. ഡോക്ടറുടെ വായ് വിട്ട് കാര്യങ്ങള്‍ പുറത്ത് പോകാതെ ഞാന്‍ വേണ്ടത് ചെയ്തിട്ടുണ്ട്. ആരുമറിയില്ല, നീ അതോര്‍ത്ത് ഇനി വിഷമിക്കണ്ട!'

രവിയുടെ സങ്കടത്തോടെയുള്ള വാക്കുകള്‍ ചുവരിലേക്ക് മിഴി നട്ടിരുന്ന അവളിലൊരു ചലനവും സൃഷ്ടിച്ചില്ല!

ജീവനുണ്ടോയെന്ന് പോലും തോന്നിപ്പിക്കാതെ  മൗനത്തിന്റെ വാല്മീകത്തിനുള്ളില്‍ അവളിരിക്കുന്നത് നോക്കി അല്‍പനേരം കൂടി അയാളാ ആ മുറിയില്‍ നിന്നു.

മ്ലാനതയോടെ മരുമകന്‍ മുറിയില്‍ നിന്നും പുറത്തേക്കിറങ്ങിപോകുന്നതും നോക്കി ഹരിതയുടെ അച്ഛന്‍ ചാരുകസേരയില്‍ തളര്‍ന്നിരുപ്പുണ്ടായിരുന്നു.

തന്റെ ശ്രദ്ധക്കുറവാണ് ഈ ദുരന്തത്തിന്  കാരണമെന്ന്  പൊട്ടിക്കരഞ്ഞ് പത്തുദിവസത്തില്‍ കൂടുതലായി എങ്ങും പോകാതെ അവനവളുടെ കൂടെയുണ്ട്. 

റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളിനരികെ കാല്‍ തെറ്റി കൈവരിയില്‍ അരക്കെട്ട് ഇടിച്ചുവീണ അപകടമെന്നാണ് വീട്ടില്‍ അറിയിച്ചത്. അത് പക്ഷെ മകളുടെ മാനസികനില തന്നെ തകരാറിലാക്കിയത് അവളെ ജീവനുതുല്യം സ്‌നേഹിക്കുന്ന സാധുവായ ആ അച്ഛനെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് മധ്യവയസ്സില്‍ നിന്നും വര്‍ദ്ധക്യത്തിലെത്തിച്ചിരിക്കുന്നു.
 
എല്ലാവരെയും വിട്ടുപോകുകയാണെന്ന സങ്കടവും പുതിയൊരു ജീവിതത്തിലേക്കുള്ള സന്തോഷവും ഇടകലര്‍ന്ന്, വിവാഹദിവസം അച്ഛന്റെ നെഞ്ചില്‍ മുഖം ചേര്‍ത്തുനിന്ന് കരഞ്ഞതും 'ഈ അച്ഛന്‍ കാരണം എന്റെ മേക്കപ്പ് മുഴുവന്‍ നാശമാകു'മെന്ന് കുസൃതിയോടെ  നെഞ്ചിലെ രോമങ്ങള്‍ പിടിച്ചുവലിച്ച് പൊട്ടിച്ചിരിച്ചതും 
അവളല്ലേ! 

ആറുമാസം പോലും തികഞ്ഞില്ല സന്തോഷങ്ങളുടെ ആ നിമിഷങ്ങള്‍ക്ക്. എല്ലാം ഇന്നലെയെന്ന പോലെ മനസ്സിലുണ്ട്. 

ഇന്ന് അച്ഛന്‍ അരികെ എത്തിയാല്‍ പോലും കരച്ചിലോ കുറുമ്പുകളോ ഇല്ലാതെ ശില പോലെ ഇരിക്കുന്ന മകളെ കണ്ട് നോവ് തിങ്ങി നെഞ്ച് പൊടിയുകയാണ്.

'അച്ഛാ...'

പതിഞ്ഞ സ്വരത്തിലുള്ള വിളി കേട്ട് മാധവന്‍ ഞെട്ടിയുണര്‍ന്നു. നെഞ്ചില്‍ കൈ പിണച്ചുവച്ച്  ഉള്ളിലെ വേദന ആരും കാണാതിരിക്കാന്‍ കണ്ണുകളടച്ച് ഇരുന്ന അച്ഛനരികിലേക്ക് ഹരിതയെത്തി.

'അച്ഛയെന്നെ ഒന്ന് പുറത്തുകൊണ്ട് പോകോ. എനിക്കൊന്ന് ശുദ്ധവായു ശ്വസിക്കണം.'-ചിലമ്പിയ സ്വരത്തോടെയുള്ള ആവശ്യം.

'അതിനെന്താ..കുട്ടി വേഗം ഒരുങ്ങിക്കോളൂ. അച്ഛ ദേ ഒന്ന് മേലുകഴുകി ഉടനെ വരാം.'-തീച്ചൂടില്‍ ഉരുകിയൊലിക്കുകയാണ് ഉള്ളം. 

സന്ധ്യയായത് പോലും അറിയാതെ അവിടെയങ്ങിനെ ഇരുന്നുപോയത് എത്ര നേരമായോയെന്ന് അസ്തമയസൂര്യന്റെ ചുവപ്പിലേക്ക് നോക്കി മാധവനോര്‍ത്തു.

ഒപ്പം വരാമെന്ന് അറിയിച്ച അമ്മയെ കൂടെ കൂട്ടാതെ അവള്‍ അച്ഛനോടൊപ്പം പുറത്തേക്കിറങ്ങി..

'മോള്‍ക്ക് അച്ഛയോടെന്തെങ്കിലും പറയാനുണ്ടോ. കേള്‍ക്കാന്‍ അച്ഛ റെഡിയാണ്.'-ചിന്തകളില്‍ മുഴുകി ഇരുന്ന മകളോട് അയാള്‍ തിരക്കി.

'ഈ കാണുന്നത് ഒരച്ഛനും കാണരുതാത്തതാണ്, കേള്‍ക്കരുതാത്തതാണ്! അച്ഛന് അറിയേണ്ടതെല്ലാം ഇതിലുണ്ട്. എനിക്ക് പക്ഷെ വേറെ നിവൃത്തിയില്ലച്ഛാ! അച്ഛന്‍ കണ്ടത് ഒരാളെയും അറിയിക്കില്ലെന്ന് എനിക്കറിയാം.' 

നീട്ടിപിടിച്ച മകളുടെ ഫോണിലെ വീഡിയോ ആദ്യമൊന്നും അയാള്‍ക്ക് വ്യക്തമായില്ല! 

സൂക്ഷിച്ചു നോക്കുംതോറും അതിലെ മൂന്ന് പേരില്‍ രണ്ടുപേര്‍ തന്റെ മകളും മരുമകനും ആണെന്ന് തിരിച്ചറിഞ്ഞതും നടുക്കത്തോടെ അയാളാ കൈകളും ഫോണും തട്ടിമാറ്റി.

ഹൃദയഭേദകമായ കാഴ്ച്ചയില്‍ മാധവന്‍ സ്തബ്ധനായി! 

ഹൃദയം നിലച്ചേക്കുമെന്ന് തോന്നി അയാള്‍ സ്വന്തം നെഞ്ചിലേക്ക് ആഞ്ഞിടിച്ചു. ഒടുവില്‍ ഓടിത്തളര്‍ന്നവനെ പോലെ ശക്തിയായി കിതച്ച് സ്റ്റിയറിങ്ങിന് മുകളിലേക്ക് പൊട്ടിക്കരഞ്ഞുകൊണ്ട് തല ചാരി.

'കൊല്ലണം അച്ഛേ, എന്റെ ഭര്‍ത്താവെന്ന് പറയുന്ന കൂട്ടിക്കൊടുപ്പുകാരനെ.'

പല്ലിറുമ്മുന്ന ഒച്ചയ്ക്കിടയില്‍ നിന്നും അക്ഷരങ്ങള്‍ ചിതറിതെറിച്ച് മാധവന്റെ കാതുകളിലേക്കെത്തി.
അതുവരെയുണ്ടായിരുന്ന നിസ്സംഗത മാറി മകളുടെ കണ്ണുകളില്‍ പകയുടെ നൂറായിരം അഗ്‌നികുണ്ഡങ്ങള്‍ ഒരുമിച്ച് കത്തിയുയരുന്നത് അയാള്‍ കണ്ടു.

അന്ന് ഹോസ്പിറ്റലില്‍ എത്തിക്കും മുന്‍പ് ബോധത്തിനും അബോധത്തിനും ഇടയിലെ ഏതോ ഒരു നിമിഷത്തിലാണ് രവി രുദ്രനോട് ഫോണില്‍ സംസാരിക്കുന്നത് ഹരിതയുടെ ചെവിയില്‍ വീണത്..
അറിയുന്ന ഡോക്ടറോ ഹോസ്പിറ്റലോ അല്ലെങ്കില്‍  ഞാനും നീയും കുടുങ്ങുമെന്ന പരിഭ്രമത്തോടെയുള്ള വാക്കുകളുടെ സത്യം അറിയാനായിരുന്നു പിന്നെയോരോ നിമിഷവും അവള്‍ കാത്തിരുന്നത്. 

കടുത്ത വിഷാദത്തിലേക്ക് വീണുപോയവളായി, ഒരു ലോകവും അറിയാത്തതുപോലെയുള്ള ഇരുപ്പ് കുറച്ചേറെ അഭിനയിക്കേണ്ടിവന്നു. ഒരുദിവസം അയാള്‍ കുളിക്കാന്‍ കയറിയ നേരം കൊണ്ട് കൈയില്‍ തടഞ്ഞ ഫോണായിരുന്നു ആദ്യം പരിശോധിച്ചത്.

സ്വന്തം ഭാര്യയെ മദ്യവും മയക്കുമരുന്നും നല്‍കി സുഹൃത്തിന് കാഴ്ച്ചവെച്ച് അത് കണ്ടുകൊണ്ട് സ്വയംഭോഗം ചെയ്ത് നില്‍ക്കുന്ന ഭര്‍ത്താവ്. അയാളവളെ ക്രൂരമായി പീഡിപ്പിക്കുന്നത് വീണ്ടും വീണ്ടും കണ്ടുരസിക്കാനായി വീഡിയോ സൂക്ഷിച്ചിരിക്കുന്നു! 

ഭര്‍ത്താവിന് യാതൊരു ദുശ്ശീലങ്ങളും ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് തന്നെ നോക്കി പല്ലിളിക്കുന്നതായി അവള്‍ക്ക് തോന്നി. കാല്‍ച്ചുവട്ടിലെ അടിത്തറയിളകി താനൊരു ഗര്‍ത്തത്തിലേക്ക് വഴുതിവീഴുന്ന സ്വപ്‌നമതാ ആവര്‍ത്തിക്കുന്നു. ഫണം വിടര്‍ത്തിയ കരിമൂര്‍ഖന്‍ തൊട്ടരികെയുണ്ട്! 

പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും മീതെ പക വീശിയടിക്കാന്‍ തുടങ്ങി. രോമകൂപങ്ങളില്‍ പൊടിയുന്നത് അയാളോടുള്ള വെറുപ്പാണ്!

ഫോണിലും ലാപ്‌ടോപ്പിലും ഫോള്‍ഡറുകളിലായി  സൂക്ഷിച്ചിരിക്കുന്ന രതിവൈകൃതങ്ങളുടെ അനേകം വിഡിയോകള്‍! സമ്മതത്തോടെയും സമ്മതം തരാത്തവരെ മയക്കിക്കിടത്തിയും പരസ്പരം ഭാര്യമാരെ പങ്കുവെക്കുന്ന പിശാചുക്കളായ മനുഷ്യരുടെ കൂട്ടം..!

നാല് 

ദിവസങ്ങള്‍ മുഴുമിപ്പിക്കാന്‍ രാത്രിയും പകലും മത്സരിച്ച് ഓടുന്നതിനിടയിലൊരു ദിവസമായിരുന്നത്.

'എന്ത് പറയാനാ! ഇത്രേ ഉള്ളൂ മനുഷ്യന്റെ സ്ഥിതി! കണ്ടില്ലേ കല്യാണം കഴിഞ്ഞ് മാസം അഞ്ചേ ആയുള്ളൂ ആ കൊച്ച് വിധവയായി. ജോലി കഴിഞ്ഞു വരുന്ന വഴി നിയന്ത്രണം വിട്ട ലോറി ആ കൊച്ചന്റെ ബൈക്കില്‍ ഇടിക്കയായിരുന്നു! സ്‌പോട്ടില്‍ കഴിഞ്ഞു! നല്ല പയ്യനാരുന്നു. ആയുസ്സില്ല! ഇത്രേം ചെറുപ്പത്തില്‍ പോകാനാ അതിന്റെ വിധി..'

ശവം കാണാന്‍ വന്ന നാട്ടുകാരിലാരോ പിറുപിറുക്കുന്നത് ഭര്‍ത്താവിന്റെ ബോഡിയ്ക്കരികെ  ഇരുന്നിരുന്ന ഹരിതയുടെ കാതിലും വീഴുന്നുണ്ടായിരുന്നു..

'നീ നല്ല പയ്യനായിരുന്നു അല്ലേ രവി!  പക്ഷെ നിന്നെപോലെയുള്ള ഇത്രയും നല്ലവര്‍ക്ക് ആയുസ്സ് കൂടുതല്‍ വേണ്ട, അതാ നിന്നെ ഞങ്ങള്‍ നേരത്തെ വിളിപ്പിച്ചത്. നാളെ നമുക്കുണ്ടാകുന്ന  മക്കളെയും നല്ലവനായ നീ വിടില്ല എന്നറിയാം. അതാ, അതുകൊണ്ട് മാത്രമാണ് ഇത് നിനക്കൊരുക്കിയത്. എന്റെ മരണം വരെയും നീ തന്ന സമ്മാനവും നിന്റെ ഓര്‍മകളും എന്നെ വിട്ടുപോകില്ല. അപ്പോഴെല്ലാം സന്തോഷത്തോടെ  നിന്റെയീ ചതഞ്ഞരഞ്ഞ തലയുള്ള ഉടലും ഞാനോര്‍ക്കും.'

അരഞ്ഞുപോയ തല കെട്ടിപ്പൊതിഞ്ഞ ചോരത്തുണികെട്ടുള്ള ശവപ്പെട്ടിക്കരികില്‍ സംഹാരതാണ്ഡവമാടുന്ന തിരമാലകളെ മിഴിയാഴങ്ങളില്‍ ഒളിപ്പിച്ച് ഹരിതയുടെ മനസ്സ് അത്യുച്ചത്തില്‍ ആര്‍ത്തലറിക്കൊണ്ടിരുന്നു.

വിധി തട്ടിയെടുത്ത നല്ലവനായ യുവാവിനെയും ചെറുപ്പത്തിലേ വൈധവ്യം ഏറ്റുവാങ്ങേണ്ടിവന്ന നിര്‍ഭാഗ്യവതിയായ ഭാര്യയെയുമോര്‍ത്ത് സഹതാപത്തോടെ നാട്ടുകാര്‍ പരിതപിക്കുമ്പോള്‍ തിരികെ വരാനാകാത്ത ലോകത്തിലേക്ക് അവനെയും അവന്റെ ഓര്‍മ്മകളെയും അയച്ച് അവള്‍ ജീവിതത്തിലേക്കൊരു മടക്കയാത്രക്കൊരുങ്ങുകയായിരുന്നു.

പിറ്റേന്നത്തെ പത്രത്തില്‍ ചെറിയ കോളത്തിലുള്ള യുവാവിന്റെ ബൈക്ക് അപകടവാര്‍ത്തയ്ക്ക് മുകളിലായി, ഭാര്യമാരെ പരസ്പരം പങ്കുവെക്കുന്ന വലിയൊരു സംഘത്തെയും റിസോര്‍ട്ട് മറയാക്കി അതിനെല്ലാം ചുക്കാന്‍ പിടിക്കുന്ന, ലഹരിമരുന്ന് കച്ചവടം നടത്തുന്ന രുദ്രനെയും പോലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത വെണ്ടക്ക അക്ഷരത്തില്‍ ഉണ്ടായിരുന്നു.. 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

 

 

Follow Us:
Download App:
  • android
  • ios