Asianet News MalayalamAsianet News Malayalam

ഖോഖോ, ലാസര്‍ ഷൈന്‍ എഴുതിയ കഥ

വാക്കുല്‍സവത്തില്‍ ഇന്ന് ലാസര്‍ ഷൈന്‍ എഴുതിയ കഥ. Main Image courtesy:Roshan Raghv. ചിത്രീകരണം: അരുൺ പൗലോസ്

Malayalam short story by Lasar Shine
Author
Thiruvananthapuram, First Published Feb 11, 2021, 5:12 PM IST

രഹസ്യവും പരസ്യവുമായി, പുതിയ കാലത്ത് നാം ജീവിക്കുന്ന ജീവിതങ്ങളുടെ വെളിമ്പുറത്തുണ്ട് ആ ചെമ്പോത്ത്.  ഉയരത്തിലുള്ള മരച്ചില്ലയിലിരുന്ന് സര്‍വ്വതും കാണുന്ന ആ ചെമ്പോത്തിനെപ്പോലാണ്, ഒന്നിച്ചു വായിക്കുമ്പോള്‍, ലാസര്‍ ഷൈനിന്റെ കഥ. വെറുതെ കാണുകയല്ല, നമുക്കൊപ്പം നമ്മിലൊരാളായി നില്‍ക്കുകയാണ് ആ ചെമ്പോത്ത്. അതിന്റെ കണ്ണിന്‍മുന്നിലുണ്ട്, ആര്‍ക്കും വേണ്ടാത്ത മനുഷ്യരുടെ അധോതല ജീവിതങ്ങള്‍. ഏവര്‍ക്കും വേണ്ടപ്പെട്ടവരുടെ കോമാളിജീവിതം. ആണും പെണ്ണും അതല്ലാത്തവരും ഒക്കെ ഉള്‍പ്പെടുന്ന മനുഷ്യബന്ധങ്ങളുടെ മഹാസങ്കീര്‍ണ്ണതകള്‍. പ്രകൃതിയിലെ സര്‍വ്വ ചരാചരങ്ങളും മനുഷ്യജീവിതവുമായി ഒരുമ്പെട്ടു കളിക്കുന്ന കളികള്‍. അധികാരത്തിന്റെ വെട്ടം പതിക്കുമ്പോള്‍ മനുഷ്യര്‍ മറ്റു പലതുമാകുന്ന വിധം. അതീവഗൗരവവും ഉല്‍ക്കണ്ഠാകുലവുമായി നാം സ്വയം കണക്കാക്കുന്ന ജീവിതങ്ങളുടെ തമാശയും അപഹാസ്യതയും. ഓരങ്ങളില്‍ തീ തിന്നുമ്പോഴും ആനന്ദത്തിനു വേണ്ടി മനുഷ്യര്‍ ചെന്നുകൊത്തുന്ന കളിതമാശകള്‍. 

വായിക്കുന്നൊരാളിനെ മുക്കിക്കൊല്ലുംവിധം കഥ പറയാനറിയാം ആ ചെമ്പോത്തിന്. അതില്‍ ബ്ലാക്ക് ഹ്യൂമറുണ്ട്. ആഞ്ഞു തറയ്ക്കുന്ന ആക്ഷേപഹാസ്യമുണ്ട്. വേദനയും ഒറ്റപ്പെടലും മഹാസങ്കടങ്ങളുമുണ്ട്. ലൈംഗികചിന്തകളുടെ അടുപ്പിന്‍ കല്ലില്‍ സദാ പൊരിയുമ്പോഴും മറ്റുള്ളവര്‍ക്കായി വിളമ്പുന്ന സദാചാര ടിപ്‌സുകളുണ്ട്. കള്ളനും കൊലപാതകിയും ലൈംഗിക തൊഴിലാളിയും അന്യസംസ്ഥാന തൊഴിലാളിയും ഒരു പണിയുമില്ലാത്തവരുമെല്ലാം നിത്യജീവിതത്തോട് നടത്തുന്ന മല്‍പ്പിടിത്തങ്ങളുണ്ട്. ആണത്തത്തിന്റെ മേല്‍മീശയ്ക്കുള്ളില്‍ മറച്ചുവെക്കപ്പെട്ട അസംബന്ധങ്ങളുണ്ട്. സഹതാപാര്‍ഹമായ നെഞ്ചുവിരിക്കലുകളുണ്ട്. സ്വയം ഒറ്റുകൊടുക്കാന്‍ വെമ്പുന്ന ഉടലുകളുണ്ട്. ഭാവനയും റിയലിസവും ഭ്രമാത്കതയുമെല്ലാം അതാതിന്റെ ഇടങ്ങളില്‍ വന്നിരുന്ന് തിമിര്‍ത്താടുന്ന നാടകങ്ങളുണ്ട്. അവയെ അകമേ ആവാഹിക്കുന്ന അസാധാരണമായ ആഖ്യാനചാതുരിയുണ്ട്, ലാസര്‍ ഷൈനിന്. ചടുലമായ ശില്‍പ്പഭദ്രത കഥയുടെ മരണക്കിണറുകളില്‍ വായനക്കാരെ തനിച്ചാക്കുന്നു. രേഖീയവും അല്ലാത്തതുമായ ആഖ്യാനസാദ്ധ്യതകളിലെല്ലാം ആ കഥകള്‍ വിസ്മയിപ്പിക്കുന്നത്, ലാസര്‍ ഷൈന്‍ എഴുത്തില്‍ പുലര്‍ത്തുന്ന കൈയടക്കംകൊണ്ടു തന്നെയാണ്.

 

Malayalam short story by Lasar Shine

 

ഇരുളിനെ ലവലേശം ഇളക്കാതെ ചാക്കും ടോര്‍ച്ചും നിലത്തേയ്ക്ക് വെച്ച്, വാഴക്കൂട്ടത്തില്‍ പതുങ്ങി, കാല്‍മുട്ടുകളില്‍ പതുക്കെ കൈകള്‍ കുത്തി, കുനിഞ്ഞ് മറപ്പുരയിലേയ്ക്ക് മുഖമടുപ്പിച്ചു. 

വലത്തേത് മുറുക്കിയടച്ച് മറ്റേക്കണ്ണ് ഓലമറയിലെ ഓട്ടയില്‍ ചേര്‍ത്തു വെച്ച് കൂടുതല്‍ മിഴിച്ചു. 

അകത്ത് കുറ്റാക്കൂരിരുട്ടാണ്. ഇമ ചിമ്മാതിരുന്നാല്‍ ആ ഇരുട്ട് താനെ വെട്ടമാകും; മറുകുവരെ കാണാനാകും. 

കുത്തിത്തിരുമ്മുന്ന ഒച്ചയ്‌ക്കൊപ്പം പതഞ്ഞുചാടിയ അലക്കു സോപ്പിന്റെ കാരമണം; എന്നത്തേയും പോലെ ഇന്നലത്തേത് കുത്തിത്തിരുമ്മുകയാണ് ഷീബ. 

ഇരുട്ടു തെളിഞ്ഞപ്പോള്‍, ആടിത്തിളങ്ങുകയാണ് ഷീബയുടെ താലിമാല. അലക്കു കഴിഞ്ഞാല്‍ താലിമാലയഴിച്ച് മെടലയില്‍ തൂക്കും. അതു കഴിഞ്ഞാണ് കുളി.

റജി കണ്ടു.

സ്റ്റാലപ്പന്‍ പള്ളിസ്‌റ്റോപ്പില്‍ ഇന്നലെ ഉച്ചയ്ക്ക് ബസിറങ്ങിയത് മണിക്കൂടിലേയ്ക്ക്, (1) പടര്‍ന്നു കയറുന്ന മുന്തിരിവള്ളികള്‍ വരച്ചു കൊണ്ടിരുന്ന റജി കണ്ടു.  പുതിയ വികാരിയ്ക്ക് ഭാവനയുടെ അസ്‌ക്യത ഉള്ളതിനാല്‍ രണ്ടാഴ്ചയായി പള്ളിയിലാണ്് റജിയുടെ പെയിന്റു പണി.  സ്റ്റാലപ്പനെ കണ്ടതും റജി മുകളിലിരുന്ന് മണിയൊന്നനക്കി. റജിയുടെ ചോദ്യം പിടികിട്ടിയ സ്റ്റാലപ്പന്‍ ഷര്‍ട്ടിനുള്ളില്‍ നിന്നും തുളസിമാല(2)യെടുത്തു മുകളിലേയ്ക്ക് കാണിച്ചു. നാലുമാസം കഴിഞ്ഞുള്ള വരവാണ്. ഓ, അപ്പോ ഈ വരവിനും അടി നടക്കില്ല.  

'നാപ്പത്തൊന്ന് തെകച്ചെടുത്തില്ലേ വെറുതെ കല്ലും മുള്ളും കൊള്ളാന്നേയുള്ളു' വന്ന് രണ്ടു ദിവസം കഴിഞ്ഞിട്ട് മലയ്ക്ക് പോകാന്‍ മാലയിട്ടാല്‍ പോരായിരുന്നോയെന്ന് ഷീബ ചോദിച്ചില്ലെങ്കിലും കട്ടിലിലിരുന്ന് പാന്റഴിച്ച് സ്റ്റാലപ്പന്‍ വിശദീകരിച്ചു. അതിനുള്ള മറുപടിയായിട്ടൊന്നുമല്ല, എങ്കിലും ഷീബ നൈറ്റിയും അടിപ്പാവാടയും ഒന്നിച്ച് മുട്ടിനു മുകളില്‍ പൊക്കി. അഞ്ചുസ്റ്റിച്ചിട്ട മുറിവ് പഴുതാരക്കുഞ്ഞിനെ പോലെ അവിടിരിപ്പുണ്ട്. സ്റ്റാലപ്പന്റെ ഇളയവളുണ്ട് പ്രവദ. അവളുടെ മകന്‍ വൈഷ്ണവ് യുദ്ധം കളിച്ച് നീട്ടിയെറിഞ്ഞ കറിക്കത്തി വന്നു തറച്ചതാണ്. അവിടെയൊന്ന് നോക്കി, നോക്കിയില്ലെന്ന മട്ടില്‍ നോട്ടം പാളിച്ചതേയുള്ളു സ്റ്റാലപ്പന്‍- 'രക്തചന്ദനം അരച്ചിട്ടാ, പാടങ്ങ് മാറിക്കോളു'മെന്ന് പറഞ്ഞ് ഊരിയ പാന്റും ഷഡ്ഡിയും ഷീബയ്ക്ക് നീട്ടി. ക്ഷൗരം ചെയ്യാത്ത വ്രതശുദ്ധി ഇരുമുടി കെട്ടുമായി നിന്നു. നോക്കാതിരിക്കാന്‍ മനസടക്കി അലമാരയില്‍ നിന്ന് കറുത്ത മുണ്ട് നോക്കിയെടുത്ത് കട്ടിലേയ്ക്കിട്ടപ്പോള്‍ ഷീബയ്ക്ക് മുറിവില്‍ ചെറിയൊരു നീറ്റലുണ്ടായി. 

കൂടെക്കിടക്കാതെ ഷീബ മുറിവിട്ടിറങ്ങിയപ്പോള്‍ സ്റ്റാലപ്പന്‍- 'എന്തേ?'യെന്ന് നോക്കി.

'ആയി'യെന്ന്- ഷീബ ഇല്ലാച്ചിരി വരുത്തി. തുളസിമാലയില്‍ തൊട്ട് സ്റ്റാലപ്പന്‍ വെറുതെയൊരു ശരണം വിളിച്ചു. 

പുലര്‍ച്ചെ ചുറ്റുപാടും ഏതു കിണറ്റില്‍ തൊട്ടി വീണാലും റജിയുടെ ഉറക്കം ഉലയും. രണ്ടാമത്തെ തൊട്ടി വീഴുമ്പോള്‍ ഉണരും. മൂന്നാമത്തേതിന് ചെവി കൂര്‍പ്പിക്കും. നാലാമത്തേതിന് വീടുറപ്പിക്കും. ഓരോരുത്തരും കപ്പി വലിക്കുന്ന ആയം പോലും റജിക്കറിയാം- ഷീബ തൊട്ടി കൃത്യം കമിഴ്ത്തിയേ ഇടൂ. വെള്ളത്തില്‍ വന്ന് മൂടലച്ച് പൊത്തോയെന്ന് വീഴില്ല. വീഴ്ചയില്‍ തന്നെ മുങ്ങും. പിന്നെ ആഞ്ഞ് ഒറ്റ വലിയാണ്. അതു കഴിഞ്ഞാല്‍ ഒരേ താളത്തില്‍ ആറ് തവണ. കുടം നെറയും വരെ ആയത്തിനൊരു മാറ്റവുമുണ്ടാവില്ല. മാത്രവുമല്ല ബാക്കി വരുന്ന വെള്ളം കിണറ്റിലേയ്ക്ക് തിരിച്ചൊഴിക്കുകയും ചെയ്യും.

വല്യപ്പന്റെ മുറിയില്‍ കയറി ചാക്കും ടോര്‍ച്ചുമെടുത്ത്, ചുരുണ്ടുറങ്ങുന്ന ഇന്ദിരയെ കവച്ച്, റജി മുറ്റത്തേയ്ക്കിറങ്ങി. ഇന്ദിര, കണ്ണു തുറക്കാതെ മണമെടുക്കുകയും കിടന്നുകൊണ്ട് വാലാട്ടുകയും ചെയ്തു. തവളകള്‍ ഉച്ചത്തില്‍ പോക്രോം വിളിക്കുന്നുണ്ട്. അത് അവറ്റകള്‍ കൂര്‍ക്കം വലിക്കുന്നതാണെന്നാണ് വല്യമ്മച്ചി കുഞ്ഞുന്നാളില്‍ പഠിപ്പിച്ചത്. 'അവക്കു വട്ടാ. അതിണ വിളിക്കണതാ' ന്ന് വല്യപ്പന്‍ അപ്പോത്തന്നെ തിരുത്തി. വേലിക്കരികിലേയ്ക്ക് നീങ്ങി ശബ്ദമുയരാതെ മൂത്രമൊഴിച്ച് ചുറ്റുപാടും ചെവി പരതി. ആകാശത്ത് വെട്ടം പോര. 

 

Malayalam short story by Lasar Shine

 

എന്നിട്ടും റജി കണ്ടു.

നൈറ്റിയും പാവാടയും കറത്തുണിയും പിഴിഞ്ഞ് മറപ്പുരയുടെ പലകവാതിലില്‍ ഇട്ടശേഷം താലിമാല ഊരാന്‍ കയ്യുയര്‍ത്തിയപ്പോള്‍ ഷീബയുടെ രോമരാജിതമായ കക്ഷത്തിനിടയിലൂടെ ഒളിഞ്ഞു നോക്കുന്ന ചന്ദ്രനെ റജി കണ്ടു. ചില്ലകള്‍ക്കിടയില്‍ പമ്മി നോക്കുന്ന ചന്ദ്രന്‍. മെടലയില്‍ ഞാത്തിയതും താലി, ഊര്‍ന്ന് താഴോട്ട് വീണു. അതെടുക്കാന്‍ ഷീബ കുനിഞ്ഞു. റജിയുടെ കൈ, കാല്‍മുട്ടില്‍ നിന്ന് തെന്നി. മുഞ്ഞി ചെന്ന് മറപ്പുരയിലിടിച്ചിരുന്നുവെങ്കില്‍ ഇപ്പോഴേ മെടല പറിഞ്ഞേനെ.

മറപ്പുരയ്ക്കകത്തെ ഇരുട്ടു തെളിഞ്ഞു. അകത്ത് അത്യുഗ്രമായ പോക്രോം കൂടുതല്‍ മുഴച്ചു കേള്‍ക്കാം. ആ ഇണവിളി കേട്ടാലറിയാം കോഴിക്കുഞ്ഞുങ്ങളെ പിടിക്കുന്നത്ര വലിയ തവളയാണ്. 

കഴുത്തിലും കാലിലും കയ്യിലും ബാക്കി വന്ന എണ്ണ നെഞ്ചത്തും തേച്ച്, മുടി മാടിക്കെട്ടി, ആദ്യത്തെ കപ്പ് വെള്ളം കോരി ഷീബ മുഖത്തൊഴിച്ചപ്പോള്‍ കിണറ്റിലെ കുളിരു വീണത് റജിയുടെ മേലാണ്.

കുറേനേരമങ്ങിനെ മുട്ടില്‍ കുത്തി നിന്നപ്പോള്‍ കൈക്കാകെ മരവിപ്പ്. വാഴത്തടത്തിലേയ്ക്കുള്ള ചാലിലൂടെ കുളിവെള്ളം ഒഴുകി പോകുന്നുണ്ട്.  ആ ചെറുചാലിനെ കവച്ചിരുന്ന് താഴെയുള്ള മറ്റൊരു ഓട്ടയിലൂടെ അകത്തേയ്ക്ക് നോക്കി. ഷീബയുടെ മുട്ടുവരെ കാണാം. ചില രോമങ്ങളില്‍ നിലാവ് തുളുമ്പി നില്‍പ്പുണ്ട്. കുറേ നേരമത് കണ്ടിരുന്നപ്പോള്‍ റജിക്ക് മടുപ്പ് തോന്നി. ജമുക്കന്‍ പോക്രോം ഇപ്പോള്‍ കേള്‍ക്കുന്നില്ല. എന്നാപ്പിന്നെ ആ തവളയെ കണ്ടെത്തിയിട്ടു തന്നെ എന്നുറപ്പിച്ച്, പോക്രോമിന്റെ ഉയിരിടം കണ്ടെത്താന്‍ റജി, കണ്ണു കൂടുതല്‍ മിഴിച്ച്, അകമരിച്ചു നോക്കി. ഓ, ജഗജില്ലന്‍ തന്നെ! ഉഷാറൊരുത്തന്‍- അലക്കു കല്ലിനടുത്തായി തവളയെ കണ്ടെത്തി.

മുഴുത്ത തവളകളെ കണ്ടാല്‍ റജിക്കൊരു തരിപ്പാണ്. വല്യപ്പനൊരു തവള പ്രാന്തനാണ്. പുള്ളിക്ക് പെട്രോമാക്‌സ് പിടിച്ചു കൊടുക്കാന്‍ പോയാണ് തവള പിടുത്തവും ബീഡി വലിയും പഠിച്ചത്. 

'ഇങ്ങേര് പിടിക്കണ തവളേനെയൊക്കെ എനിക്കറിയാഞ്ഞിട്ടല്ല' വല്യമ്മച്ചി അപ്പറഞ്ഞതു നേരുമാണ്. പെട്രോമാക്‌സും ചാക്കും ബീഡിയും വെച്ച് 'നോക്കീട്ടും വരാന്നും' പറഞ്ഞ് വല്യപ്പന്‍ വെളിച്ചം വിട്ടിറങ്ങും. ആ വെച്ചേച്ചു പോകുന്ന ബീഡിയാണ് റജിക്കുള്ള കൂലി. 'വിളി കേട്ടപ്പോ ഞാങ്കരുതി വല്ല വലുതുമായിരിക്കൂന്ന്'- അങ്ങനെയെന്തെങ്കിലും പറഞ്ഞാകും നേരമേറെ കഴിഞ്ഞ് തിരികെ പൊന്തുക. ബീഡി കളഞ്ഞിട്ടില്ലെങ്കില്‍ കളയാനുള്ള സിഗ്‌നലുമാണത്. 

ഇതിപ്പോ തവള നല്ല മുഴുത്തതാണ്. പിടിച്ചു കൊണ്ടുപോയി വല്യപ്പന് കൊടുക്കണം. റജിക്കുഷാറായി. തവളയുടെ നീക്കങ്ങള്‍ റജിക്ക് കൂടുതല്‍ വ്യക്തമായി. അതെന്തിനെയോ നാവു നീട്ടിപ്പിടിക്കാനുള്ള ഒരുക്കത്തിലാണ്. ആ ഉന്നത്തിലേയ്ക്ക് കുതിക്കാന്‍ ശരീരമപ്പാടെ അമര്‍ത്തുകയാണ്. നാവ് കൊതിയോടെ ലക്ഷ്യത്തിലേയ്ക്ക് കൂര്‍പ്പിക്കുകയാണ്. ആ ചെറിയ അനക്കങ്ങള്‍ നോക്കിയങ്ങനെയിരിക്കെ ഷീബ കാലു തേക്കാന്‍ കുനിഞ്ഞു. നഖം വരെ ചകിരിയിട്ടു തേച്ചു. പുതിയ കുളിസോപ്പിന്റെ മണം. സ്റ്റാലപ്പന്‍ കൊണ്ടുവന്നതാകും. മദ്യവും കൊണ്ടുവരും. സ്റ്റാലപ്പന്‍ കുടിക്കാന്‍ കുറേ സമയം എടുക്കും. നുണഞ്ഞു കുടിക്കാന്‍ സ്റ്റാലപ്പനാണ് പഠിപ്പിച്ചത്. ജിജിമോളെ ഓര്‍ത്ത്, അവളുടെ മുടിക്ക് എത്ര നീളമുണ്ടെന്നൊക്കെ ആലോചിച്ച് ധൃതിയില്ലാതെ തവളയെ നോക്കി റജിയിരുന്നു. ചുണ്ടിലേയ്‌ക്കൊരു ചൂളം തികട്ടി വന്നു. പെട്ടെന്നൊരു ചൂളം കേട്ടതായി തോന്നിയ ഷീബ, ചെവിയിലെ സോപ്പുപത തോണ്ടിക്കളഞ്ഞു ശ്രദ്ധിച്ചു.

സോപ്പുപത തവളയ്ക്ക് ചുറ്റും വീണു. ചുറ്റും പതയുമായി മുട്ടയിട്ട് ഇരിക്കുകയാണെന്നു തോന്നും. റജിക്കതു കണ്ട് ചിരി വന്നു. മുണ്ടിന്റെ തുമ്പ് ചാലിലേയ്ക്ക് വീണതോ നനഞ്ഞു തുടങ്ങിയതോ റജിയറിഞ്ഞില്ല. 

 

....................................

തവള ഒരൊറ്റക്കുതിപ്പിന് മെടലയില്‍ തൂക്കിയിട്ടിരുന്ന താലിമാല നാവില്‍ ചുഴറ്റി വായിലാക്കി. അടുത്ത കുതിപ്പിന് പലകവാതിലിടിയിലൂടെ പുറത്തേയ് ഒരൊറ്റ ചാട്ടം

Malayalam short story by Lasar Shine

 

പെട്ടെന്ന്, അതുസംഭവിച്ചു- തവള ഒരൊറ്റക്കുതിപ്പിന് മെടലയില്‍ തൂക്കിയിട്ടിരുന്ന താലിമാല നാവില്‍ ചുഴറ്റി വായിലാക്കി. അടുത്ത കുതിപ്പിന് പലകവാതിലിടിയിലൂടെ പുറത്തേയ് ഒരൊറ്റ ചാട്ടം

റജിയലറി- 'അയ്യോ... ഷീബേച്ചിയുടെ മാല തവളയെടുത്തേ...'

മറപ്പുരയ്ക്കപ്പുറം, ഏതാണ്ട് ചെവിക്ക് തൊട്ടടുത്തായി, അപ്രതീക്ഷിതമായ അലമുറ കേട്ടതും ഞെട്ടിപ്പിടഞ്ഞ് പിന്നോട്ട് ചാടിയ ഷീബ മറപ്പുരയുടെ ഒരുവശത്തെ മെടലയും മറിച്ച് പിറന്നപടി പുറത്തേയ്ക്ക് വീണു. നീണ്ട് ചാടുന്ന തവളയ്ക്ക് പിന്നാലെ ടോര്‍ച്ചും തെളിച്ച് റജി എല്ലാം മറന്നോടി. 

ഷീബ സംഭവിക്കുന്നത് എന്തെന്ന് മനസിലാകാതെ ചാടിപ്പിടഞ്ഞെഴുന്നേറ്റ് മെടലയുടെ അടിയിലായിപ്പോയ നൈറ്റി വലിച്ചെടുത്ത് സോപ്പുപതയുടെ മുകളിലൂടെയിട്ട് വീട്ടിലേയ്ക്ക് ഓടിക്കയറി. ഉറക്കത്തില്‍ നിന്നും അയല്‍ക്കാര്‍ തവളച്ചാട്ടം ചാടിയുണര്‍ന്നു. 

ഉണ്ണിസാറിന്റെ പറമ്പില്‍ വെച്ച്, പുല്ലിലുടക്കിയ മാലയുമായി പിടിവലി നടത്തുന്ന തവളയുടെ പുറത്തേയ്ക്ക്  റജി തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ ചാടി വീണെങ്കിലും പിടുത്തം കിട്ടിയില്ല. പല വീടുകള്‍ കടന്ന് തവള ചാടി. വേലികള്‍ പലതും മറിച്ച് റജി തവളയുടെ പിന്നാലെ തന്നെയോടി. മൂന്നാലു ദിവസം മുന്‍പ് മട്ടല്‍ (3) വെട്ടിക്കേറ്റിയ തൊഴാനവീട്ടിലെ കുളത്തിലേയ്ക്ക് തവള കുതിച്ചു ചാടിയപ്പോള്‍ നാടാകെ ടോര്‍ച്ചും തെളിച്ച് ചുറ്റുമെത്തി.

'നീ കണ്ടാ... ശറിക്കും കണ്ടാ'- തൊഴാനയച്ചന്‍ കുളത്തില്‍ നിന്നും കണ്ണെടുത്തു. 

'തൊട്ടില്ലെന്നേയുള്ളു... അപ്പ അതങ്ങ് ചാടി'- തവളച്ചാട്ടം കുളത്തില്‍ തെളിവായി അലതല്ലുന്നുണ്ട്. 

തൊഴാനയച്ചന്‍ നടന്നു തുടങ്ങി- 'വായീന്നെങ്ങാനും താഴേപ്പോയിട്ടുണ്ടേലോ... നീയങ്ങോട്ട് ടോര്‍ച്ചടിച്ചേ'

'ഞാങ്കണ്ടതാന്നേ...'- റജിക്കാകെ ദേഷ്യം വന്നു. പണ്ട് ഈ തൊഴാനയിലെ ടീവിയുണ്ടായിരുന്നുള്ളു. കുശുക്കു വിട്ടതാരാന്നറിയാന്‍ പിള്ളേരുടെ ചന്തി മണത്തി നോക്കാറുള്ളയാളാ തൊഴാനയച്ചന്‍.

മറപ്പുരയിലെ നോട്ടം കഴിഞ്ഞെത്തിയ സ്റ്റാലപ്പന് ഉടമയുടെ അങ്കലാപ്പുണ്ട്- 'മെടലേല് എന്തായാലുമില്ല' 

'നീ വഴീലോട്ടടിച്ചേ'- തൊഴാനയച്ചന്‍ വിടില്ല.

പുള്ളിയോടുള്ള ദേഷ്യം കൂടി നിന്നവരോട് റജി തീര്‍ത്തു- 'ടോര്‍ച്ച് കൊളത്തേലോട്ടടി. തവള കരക്കേറി, വല്ല മനക്കോട്ടത്തോട്ടും പോകും''. നാലഞ്ചു ടോര്‍ച്ചുകള്‍ കുളത്തിനു ചുറ്റും കാവല്‍ നിന്നു.

'ഞാങ്കണ്ടതാ... വായേത്തന്നെയുണ്ടെന്നേ'- ഈര്‍ഷ്യയോടെ ആവര്‍ത്തിച്ച്, തവള വന്ന വഴി റജി ടോര്‍ച്ചടിച്ചു. തൊഴാനയച്ചനും ആളുകളും പുല്ലിനിടയിലും വീണിലകള്‍ മലര്‍ത്തി അതിനടിയില്‍ വരെ നോക്കി. 

ഷീബയും വേറെ ചില സ്ത്രീകളും  മറിഞ്ഞു വീണ മെടല എടുത്തുമാറ്റി മറപ്പുരയിലും പരിസരത്തും മാല തപ്പുന്നുണ്ട്. കൂടുതല്‍ ടോര്‍ച്ച് അവിടേയ്‌ക്കെത്തിയപ്പോള്‍ ഷീബയുടെ കരച്ചില്‍ കൊളുത്തു വിട്ടു. 

സ്റ്റാലപ്പന് ദേഷ്യം വന്നു- 'കരഞ്ഞാ മാല കിട്ടുമോ?' 

പങ്കാക്ഷിമൂത്തമ്മ ഉറയുമ്പോള്‍ വിളിച്ചു പറയുന്നത്ര ഉറക്കെ, എന്തോ ദുരന്തം സംഭവിച്ച ഭാവം പകരാന്‍, വിളക്ക് മുഖത്തേയ്ക്കടുപ്പിച്ച് അരുള്‍ ചെയ്തു- 'പോയത് വെറുമൊരു മാലയല്ല സ്താലപ്പാ...?' 

അപ്പറഞ്ഞതു നേരാണല്ലോയെന്ന വിധം പെട്ടന്നവിടെ നിശ്ശബ്ദത പരന്നു. 

'എത്ര പവന്റെയാ?'  നിശ്ശത സഹിക്കാനാവാതെ, അറിയാമായിരുന്നിട്ടും  ഉദയമ്മ ചോദിച്ചു. 'അതേതാണ്ട് രണ്ടരപ്പവന്‍ കാണില്ലേ'- ഉദയമ്മയുടെ ഭര്‍ത്താവ് പട്ടാളം പുഷ്‌ക്കരനാണ് ഉത്തരം പറഞ്ഞത്. ഉദയമ്മയ്ക്ക് ഭര്‍ത്താവിന്റെ ആ ശുഷ്‌കാന്തി അത്രയ്ക്കങ്ങ് പിടിച്ചില്ല. 

വാഴക്കൂട്ടത്തിനടുത്ത് ചെന്നെങ്കിലും ചാക്കവിടെ കണ്ടില്ല. 

''ഞാനുണ്ണി സാറിന്റെ പറമ്പില് തവളേം പിടിച്ചു നിക്കുവാരുന്നേ. അപ്പഴല്ലേ കണ്ടത്'- റജി വരുന്നവരോടെല്ലാം നുണ പറഞ്ഞുകൊണ്ടേയിരുന്നു. അതുകേട്ടവര്‍ വിശ്വസിച്ചോ എന്നറിയില്ല. ചിലര്‍ തലയാട്ടി. ചിലര്‍ വെറുതെ ചിരിച്ചു. സ്റ്റാലപ്പനോടും അതു പറഞ്ഞു. പൂര്‍ത്തിയാക്കാന്‍ പോലും സമ്മതിക്കാതെ സ്റ്റാലപ്പന്‍ അക്ഷമനായി- 'മ്ച്, നീയത് വിട്. മാല കണ്ടുപിടിക്കാന്‍ നോക്ക്.'

സ്റ്റാലപ്പന് തന്നെ സംശയമില്ലെന്നു ഏതാണ്ടുറപ്പായപ്പോള്‍ റജി പൂര്‍വ്വാധികം ശക്തിയോടെ മാല വീണ്ടെടുക്കല്‍ യജ്ഞത്തിന്റെ മുന്നോട്ടങ്ങ് കയറി നിന്ന് കുളത്തിനു ചുറ്റും അവിടവിടെയായി ചവറടിച്ചു കൂട്ടി. കുപ്പയിട്ടു. 

കുളത്തിലിറങ്ങിയുള്ള തപ്പലൊക്കെ വെളിച്ചം വന്നിട്ടു മതിയെന്ന് തീരുമാനമായി. ഉദയമ്മയുണ്ടാക്കിയ കട്ടന്‍ കുടിച്ചവര്‍ ഇപ്പോ വരാന്നും പറഞ്ഞ് വീടുകളിലേയ്ക്ക് പോയി. ഇരുട്ടും മടങ്ങി.

കുളമനങ്ങുന്നുണ്ടോയെന്ന് നോക്കി റജി കരയില്‍ത്തന്നെയുണ്ട്. താടിക്ക് കയ്യും കൊടുത്ത് സ്റ്റാാലപ്പന്റെ അമ്മ അവിടേമിവിടേം നോക്കി നില്‍പ്പുണ്ട്. ഷീബേച്ചിയുടെ കയ്യിലിരിക്കുന്ന എമര്‍ജന്‍സി ലാംപ് ഇനിയും അണഞ്ഞിട്ടില്ല. സ്റ്റാാലപ്പന്‍ അക്ഷമനായി കുളത്തിനു ചുറ്റും നടന്നു. 

'ചെലത് കൂവാനുള്ളതല്ല... കുടുംബമടച്ച് നാറും'- വല്യപ്പന്‍ പിന്നില്‍ വന്നത് റജിയറിഞ്ഞില്ല. 

'അതിനിപ്പ നാറാനെന്താ?' റജി തലകുനിച്ചു.

വല്യപ്പന്‍ പുച്ഛിച്ചു- 'അറിയാത്ത പണിക്ക് പോകല്ല്'
 
'ഓ വല്യ പണിക്കാരന്‍...' റജിയും വിട്ടില്ല.

'ഫ..നാറി. നിര്‍ത്തിക്കോണം,. കെട്ടിയിടും'- പേരക്കിടാവിനോട് വല്യപ്പന്‍ താക്കീതിന്റെ ശബ്ദ കനപ്പിച്ചു. പിന്നെ വല്ലാണ്ട് ചുമച്ചു.

ശ്ശെ.താന്‍ കാണിച്ചതൊരു വിഡ്ഢിത്തമായല്ലോയെന്ന് റജിക്ക് തോന്നി തുടങ്ങിയപ്പോള്‍ ഇത്രനേരം ഇല്ലാതിരുന്നൊരു ചങ്കിടിപ്പ് പടപടച്ചു.
ചുമയ്ക്കിടയില്‍ വല്യപ്പന്‍ സമാധാനിപ്പിച്ചു- 'മറ്റത് തന്നെയങ്ങ് പറഞ്ഞാ മതി'

ഏതെന്ന് റജി നോക്കി.

'ചാക്ക്... ഉണ്ണി സാറിന്റെ പറമ്പിലുണ്ട്...' വല്യപ്പന്‍ രഹസ്യം പറഞ്ഞു. എന്നിട്ടുറക്കെ പറഞ്ഞു- 'നീയാ വീച്ചുകാരന്‍ വേലപ്പനോട് വരാമ്പറ സ്റ്റാാലപ്പോ...  അതിന്റെ വയറ്റിത്തന്നെ കാണും...'

പിന്നെ ഷീബയോട് നിസ്സാരമെന്നോണം പറഞ്ഞു- 'ഒ.. കണ്ടത് ഭാഗ്യന്നു കരുത് കൊച്ചേ... ല്ലേപ്പിന്നെ ന്നാ ചെയ്‌തേനേ..'

ഷീബ റജിയെ നോക്കി. റജിക്ക് തിരിച്ചു നോക്കാനുള്ള കെല്‍പ്പില്ലായിരുന്നു. അവന്‍ കുളത്തിലേയ്ക്ക് എടുത്തു ചാടി. മുങ്ങാങ്കുഴിയിട്ടു. ജലത്തിനുള്ളില്‍ കണ്ണുതുറന്നു. മറപ്പുരയിലേയ്ക്ക് ആദ്യം നോക്കുമ്പോലത്തെ ഇരുട്ട്. ശ്വാസമെടുക്കാന്‍ മുകളിലേയ്ക്ക് വന്നപ്പോള്‍ കുളത്തിലേയ്ക്ക് ശ്വാസമടക്കി നോക്കിയ ഷീബയാണാദ്യം ചോദിച്ചത്- 'കിട്ടിയാ?'

വായിലുണ്ടായിരുന്ന വെള്ളം തുപ്പി റജി ആദരവോടെ പറഞ്ഞു- 'ഇല്ലേച്ചി'. വീണ്ടും ആവേശത്തോടെ മുങ്ങി. ചങ്കിടിപ്പ് കുറഞ്ഞു. ഷീബേച്ചിയുടെ താലിമാല കണ്ടുപിടിച്ചിട്ടു തന്നെ. കുളത്തിന്റെ അടിത്തട്ടില്‍ ചെളിയില്‍ പതിയെ പരതി. കിട്ടിയത് ഒരു വരാലിനെയാണ്. രണ്ടാമത് പൊന്തിയപ്പോഴും ഷീബ വക്കത്തു തന്നെ ആകാംക്ഷയോടെ നില്‍പ്പുണ്ട്. റജി, കയ്യിലിരുന്ന വരാലിനെ കരയിലേയക്കിട്ട് വീണ്ടും മുങ്ങി. ഷീബയുടെ കാലിനടുത്തു കിടന്ന് വരാല്‍ പിടച്ചു. 

കൂടുതല്‍പ്പേര്‍ കുളത്തിലിറങ്ങി. കുളം കലങ്ങി. പട്ടാളം പുഷ്‌ക്കരന്‍ ഒന്നു രണ്ടു മുങ്ങിനു ശേഷം റജിക്കടുത്തേയ്ക്ക് തക്കം നോക്കി നീന്തിവന്ന് അശ്ലീലം പറഞ്ഞു- 'മുഴുപ്പ് കൂടുതല് നാത്തൂനാല്ലേ...'

 

.............................

Read more: സുഖിയന്‍, ലാസര്‍ ഷൈന്‍ എഴുതിയ കഥ 
 

Malayalam short story by Lasar Shine

 

അതുകേട്ടതും പ്രവദയെ ഓര്‍ത്ത് റജിക്ക് ഞെട്ടലുണ്ടായി. ദേഷ്യവും. റജി മുങ്ങി. 'അപ്പോ അതിവനാ' റജി ജലത്തില്‍ കൈചുരുട്ടിയിടിച്ച് മുകളിലേയ്ക്ക് കുതിക്കുകയും പൊന്തിക്കിടന്ന് ഷീബയെ നോക്കുകയുമായിരുന്ന പുഷ്‌ക്കരനെ ഒറ്റ വലിക്ക് മുക്കുകയും ചെയ്തു. പിന്നെയൊരു കുഴമറിച്ചിലിനൊടുവില്‍ കഴുത്തില്‍ കിട്ടിയ പിടുത്തവുമായി, പുഷ്‌ക്കരന്റെ മുഖം ചെളിയില്‍ പൂഴ്ത്താനുള്ള കലിയിലേയ്ക്കമര്‍ന്നു. അവസാനത്തെ ശ്വാസവും നഷ്ടപ്പെടുമെന്നായപ്പോള്‍ റജിയെ തള്ളിത്തെറിപ്പിച്ച് പുഷ്‌ക്കരന്‍ കുളത്തിന്റെ അടിത്തട്ടില്‍ ആഞ്ഞു ചവിട്ടി, കരയിലേയ്ക്ക് വലിഞ്ഞു കയറി ശ്വാസത്തിനായി പരതി. പിന്നീട് കുളത്തിലേയ്‌ക്കൊട്ട് ഇറങ്ങിയതുമില്ല. 

ജിജിമോളുടെ അനിയന്‍ ചെക്കന്‍ കുളക്കരയില്‍ നിന്നല്‍പ്പം മാറി ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന മട്ടില്‍ എന്നാല്‍ സകലതും നിരീക്ഷിച്ച് നില്‍പ്പുണ്ട്. ജിജിമോളയച്ചതാകും. ആറിലാണെങ്കിലും പ്രായത്തിന്റെ ഇരട്ടി കനമുള്ള ജോജിയേയും സൈക്കിളിന്റെ മുന്നിലിരുത്തി മിക്കവാറും സ്‌കൂളില്‍ കൊണ്ടാക്കുന്നത് റജിയാണ്. എല്ലാം ജിജിക്കു വേണ്ടിയാണല്ലോ എന്നോര്‍ത്ത് റജി ആ ചവിട്ടുഭാരം കാര്യമാക്കുകയേയില്ല. ജിജിയുടെ വിശേഷങ്ങളൊക്കെ അറിയുന്നത് ആ സൈക്കിള്‍ സവാരിയിലാണ്. വീട്ടില്‍ പറയാതെ ചേച്ചിയുമായി വന്നാല്‍ ടൗണില്‍ കൊണ്ടുപോയി സിനിമ കാണിക്കാമെന്നു പറഞ്ഞപ്പോള്‍ ആ ചെക്കന്‍ കട്ടായം പറഞ്ഞു- 'നടുക്ക് ഞാനിരിക്കും'

വേലപ്പന്‍ വന്ന് വീച്ച് തുടങ്ങിയപ്പോള്‍ റജിയും കരയ്ക്ക് കയറി. താലിമാല വീശിയെടുക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലാതെ വേലപ്പന്‍ വീമ്പ് കറക്കിയെറിഞ്ഞു- 'എത്ര ശവം വീശിയെടുത്ത വലയാ'. ഓരോ വീച്ചിനും കമ്പും കോലും ചെറിയ വരാലുകളുമാണ് കിട്ടിക്കൊണ്ടിരുന്നതെങ്കിലും വേലപ്പന്റെ ആത്മവിശ്വാസത്തിന് ഒരു കുറവും വന്നില്ല- 'വെള്ളത്തിലുണ്ടേ, അത് വലേക്കേറും'

കിട്ടിയതില്‍ വലിയ വരാലൊന്നെടുത്ത് അനിയന്‍ ചെക്കന് കൊടുക്കാന്‍ റജി അടുത്തു ചെന്നപ്പോള്‍ ചെക്കന്‍ ദാക്ഷിണ്യമില്ലാതെ പറഞ്ഞു- 'പോടാ ഒളിഞ്ഞു നോക്കി'. 

റജി മറ്റാരെങ്കിലും അത് കേട്ടോ എന്നു ചുറ്റും നോക്കിയ ശേഷം പരിഭ്രമത്തോടെ ദേഷ്യപ്പെട്ടു- 'നിന്നോടാരാ ഈ നുണയൊക്കെ പറഞ്ഞത്'. 

ചെക്കന്‍ ഭീഷണി മുറുക്കി- 'ങ്ഹാ ചേച്ചിയറിഞ്ഞ്'. റജി അനുനയത്തില്‍ ശബ്ദത്തിനു മയം വരുത്തി- 'ന്റെ ജോജിമോനെ അതൊക്കെ വെറുതെ പറയണതാ... ചേട്ടായി ഉണ്ണിസാറിന്റെ പറമ്പില് തവളേം പിടിച്ച് നിക്കുവായിരുന്നു...'

 ചെക്കനത് പൂര്‍ത്തിയാക്കിച്ചില്ല- 'നൊണപറഞ്ഞാ തലേ തേങ്ങ വീഴും' പറഞ്ഞു തീര്‍ന്നതും കുളത്തിനരികില്‍ നില്‍ക്കുന്ന തെങ്ങില്‍ നിന്നും ഒന്നിനു പുറകെ ഒന്നായി രണ്ട് തേങ്ങകള്‍ വീണു. ആ തെങ്ങിന്റെ ചോട്ടില്‍ നിന്നും ആളുകള്‍ ഓടി മാറി. കുറേ നേരമായി പുറത്തേയ്ക്ക് കാണാതിരുന്ന തൊഴാനയച്ചന്‍ എവിടെനിന്നാണെന്നറിയില്ല, വേഗം വന്ന്് വീണ തേങ്ങയെടുത്ത് നീരസത്തോടെ പറഞ്ഞു- 'നാലു തച്ചിന്റെ മട്ടലാ... എല്ലാരും കൂടി ചവിട്ടിയങ്ങിടിച്ചോ...' പിന്നെ, കുളത്തിനുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് കാരണക്കാരനായ റജിയെ പിശുക്കന്റെ നോട്ടം നോക്കി. റജി ആണയിട്ടു- 'ന്റെ തൊഴാനച്ചാ, സത്യായിട്ടും ഞാങ്കണ്ടതാ. മാല കൊളത്തിത്തന്നുണ്ടെന്നേ' 

കന്നാസു നിറയെ പുലരിയും ചെത്തിയെത്തിയ ബ്രാഞ്ച് സെക്രട്ടറി സോമന്‍ ഷാപ്പില്‍ അളക്കാന്‍ പോകുന്നില്ലെന്ന് പറഞ്ഞ് കള്ളു വെച്ചതോടെ പുതിയ ആശയങ്ങള്‍ നുരഞ്ഞു ചാടി. പലരും ഇന്നെന്തായാലും പണിക്കു പോകണ്ടന്നങ്ങ് തീരുമാനിച്ചു. വീശുവല കോരുവലയാക്കി കുളത്തിന്റെ അടിയരിച്ചപ്പോള്‍ പിന്നെയും വരാലുകള്‍ കിട്ടിയത് മിച്ചം. കറുപ്പുടുത്ത് കഴുത്തില്‍ രണ്ടുചുറ്റായിട്ട തുളസി മാലയുമായിട്ട് ഭക്തിപ്രസ്ഥാനമായി നില്‍ക്കുന്ന സ്റ്റാലപ്പന്‍ എല്ലാ ആശയങ്ങളും ശരിവെച്ചു.

........................

Read more: ഥാര്‍ യാത്ര, ബിജു സി പി എഴുതിയ കഥ

Malayalam short story by Lasar Shine

 

മോട്ടറ് വെച്ച് കുളം വറ്റിക്കാമെന്ന തീരുമാനത്തില്‍ എത്തിയപ്പോഴേയ്ക്കും കള്ളുങ്കന്നാസ് കാലിയായി. മോട്ടറ് വാടകയക്ക് കൊടുക്കുന്നത് ജിജിമോളുടെ തൊട്ടയലത്തു താമസിക്കുന്ന റജിയുടെ ഇളയച്ചന്റെ വീട്ടിലാണ്. ചെന്നപ്പോള്‍, റജി വേലിക്കു മുകളിലൂടെ എത്തി നോക്കി.  അനിയന്‍ ചെക്കന്‍ വരാന്തയില്‍ തന്നെയിരിപ്പുണ്ട്. ജിജിമോളുടെ ചുരിദാറുകള്‍ അയയിലുമുണ്ട്. പക്ഷെ അവളെ മാത്രം കാണുന്നില്ല. ഹോസും വലിച്ച് റജി ഏറ്റവും പിന്നിലാണ് നടന്നത്. ഹോസില്‍ ഒരു പിടുത്തം വന്നപ്പോള്‍ തിരിഞ്ഞു നോക്കി. ഹോസിന്റെ അങ്ങേയറ്റത്ത് രണ്ടു കാലും ചവിട്ടി ചെക്കന്‍ വില്ലനായി നില്‍പ്പുണ്ട്. അവന്‍ വെറുതെ ചൊറിയുകയാണ്. 

റജി തിരിഞ്ഞു നിന്നു അമര്‍ത്തി ചോദിച്ചു- 'എന്നാടാ ഊളേ' 

ചെക്കനും വിട്ടില്ല- 'നീയാടാ... ഊള. 

കുളം വറ്റിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയില്‍ വിവരമറിഞ്ഞെത്തിയ പ്രവദയുടെ ഭര്‍ത്താവ് ബൈക്കിന്റെ താക്കോലും കറക്കി  പാന്റിട്ട് കുളക്കരയിലെത്തി. 'ന്റെ ഓമനക്കുട്ടാ നീയീ കളസമൂരിക്കളഞ്ഞ് വല്ല കൈലിയോ തോര്‍ത്തോ ഉടുത്തിട്ടു വാടാ'യെന്ന് പങ്കാക്ഷിത്തള്ള പറഞ്ഞപ്പോള്‍ തൊഴാനയച്ചന്‍ പുച്ഛത്തിന് എരിവു കൂട്ടി- 'ങ്ഹാ പാന്റുകുട്ടനും വന്നാ?' എല്ലാവരും അതു കേട്ട് ചിരിച്ചപ്പോള്‍ പ്രവദയെവിടെ എന്നാണ് റജി നോക്കിയത്.

 

Malayalam short story by Lasar Shine

 

ഒന്‍പതു മണി കഴിഞ്ഞതോടെ സ്റ്റാലപ്പന്‍ കൊടുത്ത 1000 രൂപ രണ്ട് ഫുള്‍ ജവാനായി കുളക്കരയില്‍ അറ്റന്‍ഷനായി. ജവാനടിച്ച കര്‍ത്തവ്യനിരതര്‍ തെറിത്തമാശകളൊക്കെ പറഞ്ഞ് മോട്ടര്‍ ഓണ്‍ചെയ്യാന്‍ വെള്ളം നിറയ്ക്കുകയായിരുന്നു. ആ സമാധാന അന്തരീക്ഷത്തിലേയ്ക്ക് ചവിട്ടിപ്പാഞ്ഞു വന്ന സൈക്കിള്‍ നിര്‍ത്തുക പോലും ചെയ്യാതെ ഷിബു ചാടിയിറങ്ങി. പേരു കൊണ്ടു തന്നെയറിയില്ലേ, ഷീബയുടെ അനുജനാണ് മുണ്ട് മുട്ടിനേറെ മുകളിലായി നിക്കറിന്റത്രയും മടക്കിക്കുത്തിയ ഷിബു. പ്രവദയുടെ ഭര്‍ത്താവ് ഓമനക്കുട്ടന്റെ അമ്മാവന്റെ മകളെയാണ് ഷിബു കല്യാണം കഴിച്ചത്, എന്നതിനാല്‍ കാര്യങ്ങള്‍ വിളിച്ചറിയിച്ചത് പ്രവദയാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. വന്നപടി ആരെയോ പരതുന്നുണ്ടു ഷിബു. റജിയുടെ നേരെ തന്നെയാണ് വരവ്. കരണം പുകച്ച് ഒരൊറ്റ അടി. അടികിട്ടി വീണതും ഒരുകുത്ത് മണ്ണ് വാരിയെടുത്ത് പ്രത്യാക്രമണത്തിന് റജി ചാടിയെഴുന്നേറ്റു. അടുത്ത അടിക്കു മുമ്പ് അളിയനെ സ്റ്റാലപ്പന്‍ പിടിച്ചു മാറ്റി. പിന്നെ അല്‍പ്പം ദൂരേയ്ക്ക് വലിച്ചു കൊണ്ടുപോയി.

'കുളത്തിലുണ്ടെന്നെങ്കിലും അറിഞ്ഞില്ലേ' -സ്റ്റാലപ്പന്‍ ഷിബുവിനെ സമാധാനിപ്പിച്ചു.

സ്റ്റാലപ്പന്റെ കൈ ഷിബു തട്ടി മാറ്റി- 'അളിയന്റെ പെങ്ങളല്ലല്ലോ.. അല്ലേ?'

റജിക്ക് അടി കിട്ടിയത് എന്തിനാണെന്ന് ചിലര്‍ക്ക് മനസിലായില്ല. 'അളിയനെ... ഈ ശാഖേലൊക്കെ പോകുന്നാളാ...'- സ്റ്റാലപ്പന്‍ ക്ഷമാപണം പോലെ എല്ലാവരോടുമായി പറഞ്ഞു. കുളത്തിലേക്കിട്ട ഹോസിന്റെ വാല്‍വ് ഒരു കുട്ടയില്‍ കെട്ടി വെള്ളത്തിലേയ്ക്ക് താഴ്ത്തുന്നതിനിടയില്‍ വേലപ്പന്‍ ആരോടെന്നില്ലാതെ പറഞ്ഞു 'താന്‍ ചൂട് തന്നെക്കരിക്കും'. മോട്ടര്‍ ഉണര്‍ന്നു. കുളം പുറത്തേക്ക് ചാടി.

റഷ്യയിലേയും ചൈനയിലേയും ക്യൂബയിലേയും സഖാക്കള്‍ കോട്ടിട്ട് നിരന്നിരിക്കുന്ന ഭിത്തിയില്‍ ചാരി ഷീബ നിന്നു. പ്രവദയാവട്ടെ വരാന്തയിലെ അരപ്രേസില്‍ അപ്പുറമിപ്പുറം കാലിട്ടിരുന്ന് മുട്ടക്കറിയില്‍ മുക്കി പൊറോട്ട തിന്നുകയായിരുന്നു. രണ്ടര പവന്റെ താലിമാലയൊക്കെ പോയി നില്‍ക്കുന്ന വീട് മരണ വീടാണെന്ന് പ്രവദയ്ക്കറിയാമല്ലോ. ബൈക്ക് നിര്‍ത്തിച്ച് ജംങ്ഷനില്‍ നിന്നും തിന്നാനുള്ളത് വാങ്ങാന്‍ പ്രവദ മറക്കില്ല. ഷര്‍ട്ടില്ലാതെ മുറ്റത്തിരുന്ന് അടിയന്തിരമായി ബൈക്ക് കഴുകുന്ന തിരക്കിലാണ് ഇപ്പോഴും പാന്റൂരിയിട്ടില്ലാത്ത ഓമനക്കുട്ടന്‍. വൈഷ്ണവ് സഹായത്തിനുണ്ട്. പ്രവദ രഹസ്യം പോലെ ഷീബയോട് പറഞ്ഞു- 'ന്റെ ഷീബേച്ചി... അവനെന്‍േറം ഒളിഞ്ഞു നോക്കീട്ടുണ്ട്'
 
'ഇരുട്ടല്ലേ...' ഷീബ ആശ്വസിക്കാന്‍ ശ്രമിച്ചു.

'കോപ്പാ. അയാളുടതു പൂച്ചക്കണ്ണാ'  പ്രവദ, ഷീബയുടെ സമാധാനം മുഴുവന്‍ കളഞ്ഞു. തുടര്‍ന്ന്, ഭിത്തിയിലിരിക്കുന്ന സഖാവ് ചെല്ലപ്പനെ നോക്കി പ്രവദ ദേഷ്യപ്പെട്ടു- 'ചകാവിനോടും മോനോടും മേക്കൂരയുള്ളത് പണിയാന്‍ എത്രവട്ടം പറഞ്ഞതാ... അവര്‍ക്കാകുമ്പോ എവിടേം തുണിയില്ലാതെ നിന്ന് കുളിക്കാം... നമുക്കതു പോലാണോ ഷീബേച്ചി...' 

കെട്ടുനിറയുടെയന്ന് അയ്യപ്പന്‍ വിളക്ക് പതിവുപോലുണ്ടായിരുന്നു. വാഴപ്പിണ്ടികള്‍ കൊണ്ട് തട്ടുകളുള്ള വിളക്കൊരുക്കിയത് റജിയാണ്. പങ്കാക്ഷിത്തള്ളയാണ് ഗുരുസ്വാമി. സ്റ്റാലപ്പന്റേയും സംഘത്തിന്റേയും കൂടെ അവരും മലയ്ക്ക് പോകുന്നുണ്ട്. കെട്ട് നിറച്ച് കുരവയിട്ട് സ്റ്റാലപ്പന്റെ തലയിലേയ്ക്ക് കെട്ടെടുത്ത് വെച്ച് അവര് പറഞ്ഞു- 'പുലിയെ കൊണ്ടുവന്ന സ്വാമിക്ക് ഒരു മാലയൊക്കെ വെറും പൂച്ചയാണ്...' മാലയെപ്പറ്റി വീണ്ടും കേട്ടപ്പോള്‍ ഷീബയ്ക്ക് തുണിയുരിയുന്ന ലജ്ജയാണുണ്ടായത്; റജിക്കും. 

സ്റ്റാലപ്പന്‍ മലയിറങ്ങി വരുകയും മാലയൂരിയ അന്നു തന്നെ വാലിനു തീ പിടിച്ചതു പോലെ മധുരയ്ക്ക് മടങ്ങുകയും ചെയ്തു. മടങ്ങും മുന്‍പ് വരാലും കൂട്ടി ചോറു തിന്നാന്‍ കാണിച്ച കൊതി ഷീബയോട് കാണിച്ചേയില്ല. 'അല്ല അളിയനീ വരവിന് ഇവളേം കൊണ്ടും പോകൂന്നല്ലേ പറഞ്ഞത്' ഷിബു ഊണിനിടയില്‍ ചോദിച്ചു. അതിനുത്തരം പറയാതെ സ്റ്റാലപ്പന്‍ വരാലിന്റെ തല വായിലേയ്ക്ക് വെച്ച് വലിച്ചൂമ്പി; എരിഞ്ഞത് ഷീബയ്ക്കാണ്. 

സ്റ്റാലപ്പന്‍ പോയി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ലോറി നിറയെ കല്ലും മണ്ണും സിമന്റും പണിക്കാരുമായി ഷിബു വന്നു. മറപ്പുര പൊളിച്ചു മാറ്റി പുതിയ കക്കൂസും കുളിമുറിയും പണിതു. കാണുന്നിടത്തെല്ലാം കുളവും വര്‍ഷം മുഴുവന്‍ നിറഞ്ഞൊഴുകുന്ന പുഴയുമുള്ള നാട്ടില്‍ കുളിമുറി ഒരാഭാര്‍ഭാടമാണ്. തൊഴാനയിലൊന്നുള്ളത് കൊച്ചിയില്‍ നിന്ന് മകളോ മരുമകളോ വരുമ്പോള്‍ ഉപയോഗിച്ചാലായി. 'ഇവിടേം ഒണ്ടൊരു ആങ്ങള'- അമ്മ സ്റ്റാലപ്പനെയാണ് പരിഹസിച്ചത്. ഷിബുവിന്റെയീ എടുത്തു ചാട്ടം ഷീബയ്ക്ക് ഇഷ്ടപ്പെട്ടില്ല. സ്റ്റാലപ്പനെ പരിഹസിക്കുന്നതു പോലെയാണിതെന്ന് ഷിബുവിനോട് തുറന്നു പറഞ്ഞു. 'കെടന്നിട്ടുറക്കം വരുന്നില്ല... മാനം പോയാ എല്ലാം പോയില്ലേടീ'- ഷിബുവിന് ന്യായമുണ്ട്.
 
വീടിനോട് ചേര്‍ത്ത് കുളിമുറിയുടെ പണി കഴിഞ്ഞ് മടങ്ങാന്‍ നേരം ഷിബു റജിയുടെ വീട്ടില്‍ ചെന്നു. ഇന്ദിരയേയും മടിയില്‍ വെച്ച് വല്യപ്പന്‍ കസേരയിലിരുന്ന് ഉറങ്ങുകയായിരുന്നു. ഷിബുവിനെ കണ്ട് പട്ടി കുരച്ചപ്പോഴാണ് ഉണര്‍ന്നത്. റജിയില്ലെന്നറിഞ്ഞപ്പോള്‍ കയ്യില്‍ കരുതിയ കാശ് വല്യപ്പന് നീട്ടി ഷിബു പ്രതികാരം പറഞ്ഞു- 'പെങ്ങട വീട്ടി, കുളിമുറി പണിത്. അതൊന്ന് പെയ്ന്റടിക്കാന്‍ അവനോട് പറഞ്ഞേര്'. 

'കൊരക്കാണ്ടിരി പട്ടി' വല്യപ്പനാ പറഞ്ഞത് തന്നോടാണോയെന്ന് ഇന്ദിരയ്‌ക്കോ ഷിബുവിനോ മനസിലായില്ലെങ്കിലും ഇന്ദിര കുര നിര്‍ത്തി.

റജി പെയ്ന്റടിക്കാന്‍ ചെന്ന ദിവസം ഷീബയെ പുറത്തെങ്ങും കണ്ടില്ല. സ്റ്റാലപ്പന്റെ അമ്മ ഇടയ്ക്ക് വന്നു നോക്കുന്നുണ്ടായിരുന്നു. ഉച്ചയായപ്പോള്‍ ചോറ് വിളമ്പി വെച്ചിട്ടുണ്ടെന്ന് പറഞ്ഞതും അമ്മയാണ്. വീട്ടില്‍ പോയി കഴിച്ചോളാമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. അര്രേപസില്‍ ഇലവിരിച്ച് വിളമ്പിവെച്ച ഊണ് കഴിച്ചു കൊണ്ടിരിക്കെ ഷീബ വാതില്‍ക്കല്‍ വന്നു. ഷീബയെ കണ്ടതും റജി വായിലുണ്ടായിരുന്ന ഉരുള അറിയാതങ്ങ് വിഴുങ്ങിപ്പോയി. മോര് കറി ചോറിലേയ്‌ക്കൊഴിച്ച് ഷീബ പതുക്കെ ചോദിച്ചു- 'നീ ചെയ്തത് എന്താന്നറിയോ?'

റജി തലകുനിച്ചു. 

ഷീബ ശബ്ദമമര്‍ത്തി- 'കൊല്ലുന്നതു പോലെയാ അത്... '

റജിയിടറി- 'ചേച്ചി ഞാനങ്ങനെയൊന്നും..'

ഷീബ റജിയുടെ തോളത്ത് പിടിച്ച് ആഞ്ഞ് തള്ളി- 'അല്ലേ... അതിനല്ലേ... ഒറ്റയ്ക്കിരുന്ന്... റേപ്പാടാ... റേപ്പാണത്...'

റജി കസേരയില്‍ നിന്നും താഴേയ്ക്ക് വീഴേണ്ടതായിരുന്നു. അവന്‍ കൈകുത്തി കസേര നേരെയാക്കി എഴുന്നേല്‍ക്കാനാഞ്ഞു. ഷീബയുടെ ശബ്ദം കനത്തു- 'അവിടിരിക്ക്'

റജിക്ക് പേടിയായി. 

ഷീബ അവന്റെ മുഖത്തേയ്ക്ക് നോട്ടം കുത്തിയിറക്കി-'നീ കണ്ട മുലയും വയറും തൊടേമല്ല ഞാന്‍...'

ഷീബയുടെ കണ്ണില്‍ നിന്നും പുറഞ്ചാടിയത് കണ്ണീരല്ല... ആ ദ്രവം, റജിയുടെ മേല്‍ വീണു. അതിന്റെ പൊള്ളലില്‍ പിടഞ്ഞ റജി കസേരയില്‍ ഇരിക്കാനാവാതെ വേഗമെഴുന്നേറ്റു.

പിറ്റേന്ന് രാവിലെ റജിക്ക് ഷീബയെ തിരക്കി ചെല്ലാതിരിക്കാന്‍ കഴിഞ്ഞില്ല. വീട്ടില്‍ പ്രവദയുണ്ടായിരുന്നു. 

'ങ്ഹാ. നീയുണ്ടായിരുന്നോ?'- റജി ലോഹ്യം പറഞ്ഞു. 

'പിന്നെന്നാ ഞാഞ്ചാകണോ' പ്രവദയ്ക്കത്ര ലോഹ്യമില്ല.

'ഷിബേച്ചിയില്ലേ...' റജി അകത്തേയ്ക്ക് നോക്കി.

'കുളിക്കേണ്... എന്താ കാണണാ' പ്രവദ കുത്തി നോവിച്ചു.

ആ പരിഹാസം ചങ്കില്‍ കൊണ്ടപ്പോള്‍ റജി, പ്രവദയുടെ ചെവിയോട് അടുത്ത് ക്രൂരമായി പറഞ്ഞു- 'ഞാമ്മാത്രമല്ല, വേറേം ആളുകള് നിന്റത് കണ്ടിട്ടുണ്ട്'
 
പ്രവദ ഓര്‍ക്കാപ്പുറത്ത് കരണത്തിട്ടു കിട്ടിയതു പോലെ ഒന്നു പിടഞ്ഞു. പിന്നെയുടന്‍ ചോദിച്ചു- 'ആര്, ആരാ?'

'നീയിനി ആളെയറിഞ്ഞ് സുഖിക്കണ്ട. അവനുള്ളത് ഞാങ്കൊടുത്തിട്ടുണ്ട്' പുഷ്‌ക്കരന്റെ പിടച്ചിലോര്‍ത്ത് റജി തിരിഞ്ഞു നടന്നു. റജിയന്ന് കുളത്തില്‍ മുക്കിയപ്പോള്‍,  ജീവന്‍ പിടഞ്ഞ പുഷ്‌ക്കരന്‍ ആഞ്ഞുചവിട്ടി താഴ്ത്തിയത് തവളയില്‍ നിന്നും വീണു പോയ താലിമാലയായിരുന്നു.  

പ്രവദയുണ്ടായിരുന്നതിനാല്‍ അന്നു പകലും റജിക്ക് ഷീബയെ കാണാനായില്ല. രാത്രിയവന്‍ ഷീബയുടെ ജനലില്‍ മുട്ടി. മുറിയില്‍ ലൈറ്റ് വീണപ്പോള്‍ റജി പറഞ്ഞു- 'റജിയാ'. ഷീബ ജനല്‍ തുറന്നു. ഒരു നോട്ട്ബുക്കെടുത്ത് ജനലു വഴി അകത്തേയ്ക്കിട്ടു. എന്നിട്ടവന്‍ ആ ജനല്‍ പുറത്തു നിന്നും തള്ളിയടച്ചു.

 

............................

Read more: ശ്വാനമുറ: അജിജേഷ് പച്ചാട്ട് എഴുതിയ കഥ
 

Malayalam short story by Lasar Shine

 

ആ ബുക്കില്‍ നിറയെ ഷീബയായിരുന്നു. ഷീബ പോലും കാണാത്ത ഷീബ! കണ്ണാടിയില്‍പ്പോലും കണ്ടിട്ടില്ലാത്ത വിധം മുഴുവനായും ഭാഗങ്ങളായും അതിസൂക്ഷ്മമായി നഗ്‌നമായി വിശദമാക്കപ്പെട്ട ഷീബ ആകാംക്ഷയോടെ ആദ്യം അതിവേഗവും പിന്നെ സാവധാനവും ബുക്ക് മറിച്ചു. ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഓരോ മറിച്ചിലിനും താളുകള്‍ മനസില്‍ മറിഞ്ഞു. ആ രാത്രി മുഴുവന്‍ ആര്‍പ്പു വിളിക്കുന്ന മൈതാനമായിരുന്നു ഷീബയുടെ സ്വപ്നത്തില്‍. കളിക്കളത്തിനു നടുവില്‍ തന്നെ തൊടാനായി പാഞ്ഞടുക്കുന്ന വിയര്‍ത്തൊലിച്ച ഒരു പെണ്‍കുട്ടി... അതൊരു സ്‌കൂള്‍മുറ്റമായിരുന്നു. 

ഒന്നു കുളിച്ചുണര്‍ന്നത്ര ഉഷാറായാണ് ഷീബ പിറ്റേന്നുണര്‍ന്നത്. ആകപ്പാടെ ഒരുന്മേഷം. മൂളിപ്പാട്ടൊക്കെ തിരിച്ചു കിട്ടിയിരിക്കുന്നു. ഷീബ മുറ്റത്തേയ്ക്കിറങ്ങി. ഇളങ്കാറ്റ് മുഖത്ത് വിരലോടിച്ചു. കൈകള്‍ പിടലിയ്ക്ക് പിന്നില്‍ കോര്‍ത്ത് ശരീരം ചെറുതായൊന്ന് വട്ടമുലച്ച് വ്യായാമത്തിന്റെ ചെറിയ താളം ശരീരത്തില്‍ പടര്‍ത്തി തലയുയര്‍ത്തിയപ്പോള്‍ ഷീബയ്ക്ക് അച്ചാറുണ്ടാക്കാന്‍ തോന്നി. ഷീബ അകത്തേയ്ക്ക് വിളിച്ചു ചോദിച്ചു- 

'അമ്മേ... നമുക്കീ മാങ്ങാ പറിച്ചാലോ?'

സ്റ്റാലപ്പന്റമ്മ തോട്ടിയുമായി വന്നപ്പോള്‍ ഷീബ ആദ്യത്തെ കൊമ്പില്‍ കയറിക്കഴിഞ്ഞിരുന്നു. അടുത്ത കൊമ്പിലേയ്ക്ക് കാലെത്തിക്കുന്ന ഷീബയ്ക്ക് തോട്ടി നീട്ടി അമ്മ പറഞ്ഞു- 'വന്നകാലത്ത് ഞാനിതിന്റണ്ടം വരെ കേറീട്ടുണ്ട്'

'ബാക്കിയുള്ളവരൊക്കെ വേറെ ബുക്കിലാണോ?' പെരുന്നാള്‍ തിരക്കിനിടയില്‍ കണ്ടുമുട്ടിയപ്പോള്‍ ഷീബ പിന്നെയൊരു ദിവസം റജിയോട് ചോദിച്ചു.

'അതൊന്നുമില്ല' റജിക്കിനി ഷീബയോട് നുണപറയാനാവില്ല.

'അപ്പോ പ്രവദയോ?' ഒരു കുസൃതി ഷീബയുടെ കണ്ണില്‍ തെളിഞ്ഞു.

'അതന്ന്... ഞങ്ങളന്ന് അടുപ്പത്തിലാരുന്നു' റജി സത്യം പറഞ്ഞു.

'ബുക്ക് വേണ്ടേ...?' ഷീബ ശാന്തമായി ചിരിച്ചു; സമാധാനത്തോടെ റജിയും.

ഷീബ, ഷിബുവിനെ വിളിച്ചു- 'എനിക്കൊരു സ്‌പോര്‍ട്‌സ് ഷൂ വേണം'. ഷിബു തെല്ലിട നിശ്ശബ്ദനായ ശേഷം ചോദിച്ചു- 'എറണാകുളത്തു കിട്ടില്ലേ...?' ഓര്‍മ്മയ്ക്ക് മാത്രമെന്ന വിധം കൂടെക്കൊണ്ടു പോന്ന ട്രാക്ക് സ്യൂട്ട് അലമാരയില്‍ നിന്നും ഷീബ തപ്പിയെടുത്തു. അതിപ്പോഴും പാകമാണ്.

നാട്ടുവഴികളിലൂടെ ഷീബ ഓടിത്തുടങ്ങിയപ്പോള്‍ പഴയതോര്‍ത്ത് തൊഴാനയച്ചന്‍ പറഞ്ഞു- 'അവള് സ്‌റ്റേറ്റ് ചാമ്പ്യനൊക്കെയായിരുന്നില്ലേ..'
'ചാമ്പ്യ...'- തൊഴാനയമ്മ തിരുത്തി. തൊഴാനയമ്മ പഴയ ടീച്ചറാണ്.

സ്റ്റാലപ്പന്റെ ഭാര്യ ഇത്രയ്ക്ക് മിടുക്കിയാണെന്ന് എല്ലാവരും മറന്നു പോയിരുന്നു. പാര്‍ട്ടിയുടെ മാനേജ്‌മെന്റിലുള്ള സ്‌കൂളിലെ കുട്ടികള്‍ക്ക് ഷീബ കോച്ചിംഗ് കൊടുക്കാന്‍ തുടങ്ങി. മധുരയിലിരുന്ന് സ്റ്റാലപ്പന്‍ എല്ലാം മൂളിക്കേട്ടു.

'ഇത് ഓടിപ്പിടുത്തം പോലുണ്ടല്ലോ' കളി കണ്ടവര്‍ക്കുമുണ്ടല്ലോ അഭിപ്രായങ്ങള്‍.

'കബഡി പോലുണ്ട്' പലരും ഖോഖോ ആദ്യമായി കാണുകയാണ്.

'സഖാവ് നന്നായി പന്തുകളിക്കുമായിരുന്നു'- സ്റ്റാലപ്പന്റമ്മ പ്രോത്സാഹിപ്പിച്ചു. ലെനിന്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്റ്റാലപ്പന്റെ അച്ഛനുണ്ടാക്കിയതാണ്- 'പന്തിനടിച്ച് പുള്ളി തേങ്ങ വരെയിടുമായിരുന്നു'- അമ്മയാ പറഞ്ഞത് നുണയാണെന്ന് അറിയാമെങ്കിലും ഷീബ അച്ഛന്റെ ഫോട്ടോയില്‍ നോക്കി. തൊട്ടടുത്തിരിക്കുന്ന എംഗല്‍സാണ് ചിരിച്ചത്. 

'അച്ഛനെന്താ അമ്മേ താടിവെക്കാതിരുന്നത്?' ഷീബയ്ക്കതായിരുന്നു സംശയം. 'വെള്ളമായാലും ചോറായാലും തരാമോയെന്ന് ചോദിക്കും... താടീന്നു പറയുക പോലുമില്ല...' അച്ഛനെ കുറിച്ച് പറയുമ്പോള്‍ മാത്രമുണ്ടാകുന്ന പ്രകാശം അമ്മയില്‍ നിറയുന്നത് ഷീബ കണ്ടു. 'നീ ഓടുകേം ചാടുകേം ചെയ്യുന്ന കൊണ്ടാ നിന്നെ തന്നെ കെട്ടിയാ മതീന്ന് സ്റ്റാലപ്പനോട് സഖാവ് കട്ടായം പിടിച്ചത്'. ഷീബ പിറ്റേന്ന് തന്റെ അച്ഛനെ കാണാന്‍ വീട്ടില്‍ പോയി.

കുറേക്കാലത്തിനു ശേഷം കിണറ്റില്‍ ഷീബേച്ചിയുടെ തൊട്ടി വീഴുന്ന ശബ്ദംകേട്ട് റജിയുണര്‍ന്നെങ്കിലും. മനസ്സമര്‍ത്തി കിടന്നു. തൊഴാനയിലെ കുളത്തില്‍ നേരം കിട്ടുമ്പോഴെല്ലാം റജി മാല തപ്പാനിറങ്ങുമ്പോള്‍ മാത്രമാണ് പിന്നീട് താലിമാല തവള കൊണ്ടുപോയ കാര്യം നാട്ടുകാരോര്‍ത്തത്. ജിജിമോളുടെ അനുജനാവട്ടെ ഇപ്പോള്‍ സൈക്കിളിലും കേറാറില്ല.

'അതെന്റൊരു വാശിയാ ചേച്ചി. വേനലാവട്ടെ, മാല ഞാന്തന്നെ കണ്ടുപിടിക്കും' ഷീബ റജിയെ മൊബൈലില്‍ വിളിച്ച് താക്കീത് ചെയ്തപ്പോള്‍ അവന്‍ പറഞ്ഞു. ഓരോ തവണ കുളത്തിലിറങ്ങുമ്പോഴും ധാരാളം വരാലുകളെ കിട്ടിയിരുന്നതിനാല്‍, പിന്നെപ്പിന്നെ റജി കുളത്തിലിറങ്ങുന്നത് വരാലിനെ പിടിക്കാനാണെന്നായി. 'വെള്ളം വറ്റുമ്പോള്‍ കുളത്തിന്റെ അടീല് പൊത്തുകളുണ്ടാക്കി വരാലുകളൊരു അഞ്ചാറ് മാസമൊക്കെ ഒളിച്ചിരിക്കും. മഴപെയ്താല്‍ മുട്ടയിടാന്‍ പുറത്തുവരും' വല്യമ്മ വെട്ടിയ വരാല്‍ കല്ലിലുരച്ച് പറഞ്ഞു.

'നീയൊന്നു ഗ്രൗണ്ടുവരെ വരണം' ഷീബ വിളിച്ചത് എന്തിനാണെന്ന് റജിക്ക് മനസിലായില്ല. റജി ചെന്നപ്പോള്‍ തകൃതിയായി കളി നടക്കുകയാണ്. കുറേ നേരം നിന്ന് കളി കണ്ടപ്പോള്‍ റജിക്ക് രസം പിടിച്ചു. ജിജിമോളുടെ അനുജന്‍ ചിരിക്കാതെ അവിടെയുമുണ്ട്. 'നീയിവരെ ഓരോരുത്തരേയും വരയ്ക്കണം. ഓരോരുത്തരുടേയും മൂവ്‌മെന്റ്‌സൊക്കെ' ഷീബ വിളിപ്പിച്ച കാര്യം പറഞ്ഞു.

രാത്രി വീട്ടില്‍ ചെന്നപ്പോള്‍ പ്രവദയും ഭര്‍ത്താവുമെല്ലാമുണ്ട്. ഷീബ പഴയ കുറേ ആല്‍ബങ്ങളും പുസ്തകവുമെല്ലാം റജിക്ക് മുന്നില്‍ വിടര്‍ത്തി വിശദീകരിച്ചു- 'ഞങ്ങളുടെ കോച്ച് എടുത്ത ഫോട്ടോയാ ഇതൊക്കെ. നമ്മുടെ മൂവ്‌മെന്റ്‌സ് ഇങ്ങനെ കാണിച്ചു പറയുമ്പോ നല്ല ഇംപ്രൂവ്‌മെന്റായിരിക്കും...'

'അതിന് നാത്തൂനാ മൊബൈലിന് ഫോട്ടോയെടുത്താപ്പോരേ' പ്രവദ വരാന്തയിലിരുന്ന് മുടിയീരുന്നുണ്ട്.

'മൊബൈലില്‍ ഫോട്ടോ എടുത്തിട്ട് വരച്ചാ മതി. പക്ഷെ... വരച്ചു കാണുമ്പോ...'- ഷീബ പൂര്‍ത്തിയാക്കിയില്ല.

റജി പ്രവദയേയും വരച്ചിട്ടുണ്ട്. അവളൊരു ബൈക്കിനു പിന്നിലിരിക്കുന്ന പടം. തലതൊട്ടപ്പന്റെ മകന്‍ ആക്‌സിഡന്റായപ്പോള്‍ ബൈക്ക് റജിയുടെ വീട്ടിലായിരുന്നു. ബൈക്കോടിക്കുന്ന റജിയോടാണ് പ്രവദയ്ക്ക് പ്രേമം തുടങ്ങിയത് തന്നെ. പ്രവദ ആദ്യമായി തൊടുകയും കയറുകയും ചെയ്ത ബൈക്കാണത്. പാന്റിട്ട ഓമനക്കുട്ടന്‍ ബൈക്കിലാണ് പെണ്ണുകാണാന്‍ വന്നത്. ആ ടയറിന്റെ പാടു മായാതിരിക്കാന്‍ മൂന്നാല് ദിവസം ഓരോ തടസ്സം പറഞ്ഞ് പ്രവദ മുറ്റം പോലും അടിച്ചില്ല. അതെല്ലാം നല്ല ഓര്‍മ്മയായതു കൊണ്ടാണ് പ്രവദ വൈഷ്ണവിനോട് പറഞ്ഞത്- 'നീയാ വരച്ചതൊക്കെ മാമനെ കാണിച്ചേടാ'

വിഷ്ണു ഒരു ബുക്കും എടുത്തു വന്നു. അതില്‍ നിറയെ കാറുകളുടേയും ബൈക്കുകളുടേയും ചിത്രങ്ങളായിരുന്നു. ബുക്ക് മറിച്ചു നോക്കി റജി ചോദിച്ചു- 'ആളുകളൊന്നുമില്ലല്ലോ' 

'അതൊന്നും അറിയത്തില്ല'- വൈഷ്ണവിനൊരു ചമ്മല്‍. 

വൈഷ്ണവിന്റെ കയ്യിലിരുന്ന പെന്‍സില്‍ വാങ്ങി റജി വേഗത്തില്‍ വരച്ചു. ഷീബ വര നോക്കി നിന്നു. പേപ്പറിനെയും പ്രവദയേയും മാറിമാറി നോക്കി ഷീബ തലയിളക്കി കളിയാക്കി. വരച്ചു കഴിഞ്ഞതും വരയും നോക്കി നിന്ന വൈഷ്ണവ് പറഞ്ഞു- 'അച്ഛാ ദേ.. അമ്മ' അച്ഛനെ കാണിക്കാന്‍ വൈഷ്ണവ് ബുക്കുമായി അകത്തേയ്‌ക്കോടിയെങ്കിലും പ്രവദ അത് തട്ടിപ്പറിച്ച് നോക്കി. 

അവളുടെ മുഖത്ത് ആകെയൊരു ലജ്ജ. ഷീബ അതുകണ്ടെന്നു മനസിലായപ്പോള്‍ പ്രവദ പറഞ്ഞു- 'ഓ.. എന്നെപ്പോലെ ഒണ്ടന്നേയുള്ളൂ'

പിറ്റേന്ന് ഷീബ വ്യായാമം ചെയ്തുകൊണ്ടിരിക്കെ പ്രവദ പല്ലുതേച്ച് പടിയില്‍ വന്നിരുന്നു- 'പുള്ളി വരക്കാനൊക്കെ പഠിച്ചിട്ടുണ്ട്'

ഷീബ തിരിഞ്ഞു നോക്കാതെ, ആളെ മനസിലായിട്ടും ചോദിച്ചു- 'ആര'

'റജി ചേട്ടായി' പ്രവദ, പേര് പറഞ്ഞപ്പോള്‍ ഷീബ പൊട്ടിച്ചിരിച്ചു. പ്രവദയില്‍ പഴയ കാമുകി ചുവന്നു തുടുത്തു. തേച്ചുകൊണ്ടിരുന്ന ബ്രഷ് ഷീബയ്ക്ക് നേരെ എറിഞ്ഞ് പ്രവദ നാണിച്ചു- 'ഒന്നു പോ ഷീബേച്ചി'

ഷീബ പാഞ്ഞു വന്ന ബ്രഷ്, ബെന്‍ഡ് ചെയത് ക്യാച്ചെടുത്ത് ഉറക്കെ ചിരിച്ചു. എന്നിട്ടത് പ്രവദയ്ക്ക് തന്നെ തിരിച്ചെറിഞ്ഞു- 'നീ തന്നെ എറിഞ്ഞു കളഞ്ഞതല്ലേ?'

പ്രവദ ആ ബ്രഷും പിടിച്ച് നിരാശയോടെ അങ്ങിരുന്നു. പാലുവാങ്ങാന്‍ പോയ ഓമനക്കുട്ടന്‍ ബൈക്ക് കൊണ്ടുവന്നു നിര്‍ത്തിയതു പോലുമറിഞ്ഞില്ല.

 

.........................

Read more: ഇടവേളകളില്‍ സംഭവിക്കുന്നത്; ജേക്കബ് ഏബ്രഹാം എഴുതിയ കഥ
 

Malayalam short story by Lasar Shine

 

റജി വരയ്ക്കാനുള്ള ബുക്കും കാരിയറില്‍ വെച്ച് കൂര്‍പ്പിച്ച പെന്‍സിലുകളുമായി സൈക്കിളും ചവിട്ടി എത്തിയപ്പോള്‍ മൈതാനത്തതാ, ജിജിമോളുണ്ട്. മൈതാനത്തിനു ചുറ്റും നടന്ന് റജി കളിക്കുന്ന കുട്ടികളേയും ഷീബയെ സഹായിക്കുന്ന ജിജിമോളെയും നോക്കി കൊണ്ടിരുന്നു. ഇടയ്ക്ക് കണ്ണിടഞ്ഞപ്പോഴെല്ലാം ജിജി കണ്ണുമാറ്റി. കളി കഴിഞ്ഞപ്പോള്‍ ഷീബേച്ചി പറഞ്ഞു- 'ഇവളയൊന്നങ്ങാക്ക്.' എതിര്‍പ്പൊന്നും പറയാതെ ജിജി സൈക്കിളിന്റെ പിന്നില്‍ കയറി. നേര്‍ത്ത ഇരുട്ടിലൂടെ റജി സൈക്കിള്‍ ചവിട്ടി. പ്രത്യേകിച്ച് മിണ്ടാന്‍ അവനും തോന്നിയില്ല. പക്ഷെ ഉള്ളിലെ കടലാസില്‍ സന്തോഷത്തിന്റെ മുന്തിരി വള്ളികള്‍ പടരുകയും പൂവിടുകയും കായ്ക്കുകയും ചെയ്തു. ആ മുന്തിരിക്ക് ചാലിച്ചത് മഞ്ഞ ജലച്ചായമായിരുന്നു മധുരമുള്ള മഞ്ഞ. 

ജിജിയുടെ വീടിനു കുറേ മുന്‍പ് സൈക്കിള്‍ നിര്‍ത്തി. ജിജിയിറങ്ങിയില്ല. പടിക്കല്‍ കൊണ്ടാക്കി. അനിയന്‍ ചെക്കന്‍ പടിക്കല്‍ നോക്കിനില്‍പ്പുണ്ട്. ജിജിയിറങ്ങിയപ്പോള്‍ അവനോടായി റജി ബെല്ലടിച്ചു- 'ചേച്ചിയെന്തിനാ ഇവന്റെയൊക്കെ കൂടെ സൈക്കിളേ കേറി നടക്കണത്... ഞാനപ്പനോട് പറഞ്ഞു കൊടുക്കു'മെന്ന് അവന്റെ ഭീഷണി, തിരിച്ചു ചവിട്ടിയപ്പോള്‍ റജി പിന്നില്‍ കേട്ടു. പോയിപ്പറഞ്ഞു കൊടുക്കടായെന്ന് മനസില്‍ ചിരിച്ചു.

'അവളു വന്ന് നീ ചീത്തയാണോന്ന് ചോദിച്ചു. ഞാനല്ലെന്നു പറഞ്ഞു. അങ്ങനിപ്പോ ഒരാള് പ്രത്യേകായിട്ട് വന്നു ചോദിച്ചാ...' ഷീബേച്ചി നിര്‍ത്തി. പിന്നെ- 'ബൈക്കില്ലെന്നും പറഞ്ഞ് ഇവളും നിന്നെ ഇട്ടേച്ചു പോകുമോടാ'യെന്ന് ചോദിച്ച് ഫോണിന്റെ മറുതലയ്ക്കല്‍ ഉറക്കെ ചിരിച്ചു.

'അവക്ക് ബൈക്കിനോടൊന്നുമല്ല' റജിക്ക് നാണം വന്നു.

ജിജിമോളുടെ പ്രണയം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തില്‍ പ്രഖ്യാപനം അല്‍പ്പം ഉറക്കത്തിലായി- 'ചേച്ചീടെ മാല ഞാന്‍ നോക്കിത്തരും'
ചാരുകസേരയിലുറങ്ങുകയായിരുന്ന വല്യപ്പന്‍ കണ്ണുതുറക്കാതെ പറഞ്ഞു- 'ത്യേസ്യാമ്മോ... അപ്പോ നാളേം വരാലാല്ലേ കറി'

വരയ്ക്കാനായി നോക്കിയും കണ്ടും റജിയും ഖോഖോ പഠിച്ചു. അവനും കളത്തിലിറങ്ങി. പക്ഷെയവന് ഒരാളെ പോലും തൊടാനായില്ല. അവനെയാകട്ടെ വേഗം തൊട്ട് പുറത്താക്കുകയും ചെയ്യും. ജിജിമോളും തൊട്ടു പുറത്താക്കി.

കളിയും വരയും ചിരിയുമെല്ലാം അങ്ങിനെ നീളുന്ന നാളുകള്‍ക്കിടയില്‍ മൊട്ടയടിച്ച ഷിബു സൈക്കിളില്‍ മൈതാനത്തിന് അരികിലെത്തി. ഷീബയെ വിളിച്ച് മാറ്റി നിര്‍ത്തി. ആങ്ങളയുടെ ദേഷ്യം ഇരച്ചു കയറിയ ഞരമ്പ് തെളിഞ്ഞു നിന്നു. ഷിബു പലവട്ടം നിലത്തു തുപ്പുന്നുണ്ടായിരുന്നു. കാര്‍ക്കിച്ചു തന്നെ. ഷിബു പോയി ഏറെക്കഴിഞ്ഞ് ഷീബ റജിയോട് ചോദിച്ചു- 'നാളെയൊക്കെ പണിയില്ലേല്‍... എനിക്കൊരു കൂട്ട് വേണം'

എവിടേയ്‌ക്കെന്ന് ചോദിക്കാതെ ടൗണ്‍ വരെ രണ്ടു സീറ്റിലും പിന്നെ ഒരേ സീറ്റിലുമിരുന്ന് അവര്‍ യാത്ര ചെയ്തു. അതിനിടയില്‍ ചില നേരിയ സംസാരങ്ങള്‍ മാത്രം. ടിക്കറ്റെല്ലാം ഷീബയെടുത്തു. ഒന്നുറങ്ങി ബസുലഞ്ഞെഴുന്നേറ്റപ്പോള്‍ ഷീബ പറഞ്ഞു- 'സ്റ്റാലപ്പണ്ണന്റെ കൂടെ ഒരു പെണ്ണുണ്ടെന്നാ ചേട്ടന്‍ പറയുന്നത്'

ഉറക്കത്തില്‍ നിന്നു ഉണര്‍ന്നുടന്‍ കേട്ടതിനാല്‍ റജിക്കാദ്യം മനസിലായില്ല- 'പെണ്ണോ?'

'ങ്ഹാ. പക്ഷെ ഞാനിപ്പോ ആലോചിക്കുന്നത് പോയിട്ടെന്തിനാന്നാ...' ഷീബ ഒട്ടും ധൃതിയില്ലാതെ പറഞ്ഞു.

'അതെന്തൊരു നാറ്റത്തരമാണ്... അതങ്ങു കയ്യോടെ പൊക്കണം ചേച്ചി' റജിയില്‍, ഷിബു ഉണര്‍ന്നു. ബസ് ചുരമിറങ്ങി.

ഷീബയെ കാണുന്നില്ലെന്ന് അമ്മ വിളിച്ചു പറഞ്ഞപ്പോഴേ, അവളിങ്ങോട്ടാകും വരുകയെന്ന് സ്റ്റാലപ്പന് അറിയാമായിരുന്നു. രാവിലെ ഇളമയില്‍ പോയപ്പോള്‍ അയയില്‍ കഴുകി വിരിച്ച സാരിയും അടിവസ്ത്രങ്ങളും മടക്കി അലമാരയില്‍ കൊണ്ടുപോയി വെച്ചു. വീടുമുഴുവന്‍ നോക്കി, ഇല്ല അലസമായി ഇളയുടേതായി ഒന്നും എവിടെയുമില്ല. സ്റ്റാലപ്പന്റേതുമില്ല. ഇളയുടെ പലനിറത്തിലുള്ള ചെരുപ്പുകള്‍ വരാന്തയില്‍ തന്നെയുള്ള സ്റ്റാന്റില്‍ അടുക്കി വെച്ചിട്ടുണ്ട്. അതെടുത്ത് മാറ്റിയില്ല. ഇനി പ്രത്യേകമായി നുണകളൊന്നും പറയേണ്ടതില്ലെന്ന് സ്റ്റാലപ്പന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. 

വന്നതും ഷീബ ഒന്നും പറഞ്ഞില്ല. കട്ടിലിലേയ്ക്ക് കയറി കിടന്നു. ക്ഷീണമുണ്ടായിട്ടല്ല. മുഖത്തുനോക്കാന്‍ തോന്നാഞ്ഞിട്ടു തന്നെ. മാത്രമല്ല, ഇനി സ്റ്റാലപ്പനാണല്ലോ പറയേണ്ടതും. ഇടയ്ക്ക് വന്ന് നോക്കിയതല്ലാതെ സ്റ്റാലപ്പന്‍ ഒന്നും പറഞ്ഞില്ല. വരുന്ന വഴി വല്ലതും കഴിച്ചായിരുന്നോയെന്ന് റജിയോട് ചോദിച്ചെങ്കിലും അവനൊന്നും പറഞ്ഞില്ല. ടീപ്പോയില്‍ കിടന്ന കുമുദമെടുത്ത് മറിച്ചു നോക്കിക്കൊണ്ടിരുന്നു. സ്റ്റാലപ്പന്‍ ടിവി വെച്ചു. ലോക്കല്‍ ചാനലിലെ വാര്‍ത്തയാണ്. ട്രേഡ് യൂണിയന്റെ സമര വാര്‍ത്ത വന്നപ്പോള്‍ കുറച്ചു നേരം വെച്ചു. വേദിയില്‍ സ്റ്റാലപ്പനുമുണ്ട്. പിന്നെ ചാനലുകള്‍ മാറ്റിക്കൊണ്ടേയിരുന്നു. ഏതോ സിനിമ വന്നപ്പോള്‍ നിര്‍ത്തി.

റജി എഴുന്നേറ്റ് അടഞ്ഞു കിടക്കുന്ന മുറി തുറക്കാന്‍ ശ്രമിച്ചപ്പോള്‍ സ്റ്റാലപ്പന്‍ തിരിഞ്ഞു നോക്കി. 'ബാത്ത്‌റൂം?'- അപരിചിതനോടെന്ന പോലെ റജി ചോദിച്ചു. സ്റ്റാലപ്പന്‍ വാതില്‍ തുറന്നു. റജി മൂക്കു വിടര്‍ത്തി. പെണ്ണിന്റെ മണമാണ് മുറിക്കും ബാത്ത് റൂമിനും. റജി അനുവാദമൊന്നും ചോദിക്കാതെ ആ കട്ടിലില്‍ ഇരുന്നു. പിന്നെ, ഇളം മഞ്ഞ നിറമുള്ള മെത്തവിരിയിലേയ്ക്ക് മുഖമമര്‍ത്തി കിടന്നു. റജി ഊഹിച്ചു. സുന്ദരിയായിരിക്കും. 

'ഹല്ലോ..' മധുരമായൊരു ശബ്ദവും മൃദുവായൊരു സ്പര്‍ശവുമാണ് റജിയെ ഉണര്‍ത്തിയത്. സ്വപ്നത്തില്‍ കണ്ട സുന്ദരിയെ നോക്കുന്നതു പോലെ കണ്ണുമിഴിച്ച് നോക്കുകയും അറിയാതെ കാലുകള്‍ ഇറുക്കിയടയ്ക്കുകയും ചെയ്തു. ഷീബയുടെ കൂടെ മധുരയില്‍ വന്നതും കുനിഞ്ഞു നില്‍ക്കുന്ന ഈ അതിസുന്ദരിയാണ് സ്റ്റാലപ്പണ്ണന്റെ പെണ്ണെന്നുള്ളതുമൊക്കെ റജി മറന്നു പോയി. പെട്ടെന്നു സ്റ്റാലപ്പന്റെ സ്വരം പിന്നില്‍ കേട്ടു- 'ഊരിലിരുന്ത് വന്തതാന്‍'

''ആമാ... ഉങ്ക പേരെന്ന?'- ഇള, വളകള്‍ ചിരിക്കുന്ന കൈകള്‍ നീട്ടി. റോസ് ചായമിട്ട നഖങ്ങള്‍. 

സ്റ്റാലപ്പന്റെ സ്വരം റജിയെ യാഥാര്‍ത്ഥ്യത്തിലേയ്ക്കുണര്‍ത്തി. അവന്‍ തപ്പിത്തടഞ്ഞ് എഴുന്നേറ്റു.

റജി ഇതുവരെ ഒരു സ്ത്രീക്കും കൈകൊടുത്തിട്ടില്ല. പരിചിതമല്ലാത്ത ഒന്നു ചെയ്യുന്നതിന്റെ അങ്കലാപ്പോടെ വെപ്രാളപ്പെട്ട് ഇളയുടെ കയ്യിലൊന്നു തൊട്ടെന്നു വരുത്തി റജി പൊള്ളലേറ്റതു പോലെ പിന്‍വലിച്ചു പറഞ്ഞു- 'റജി.. റജി സേവ്യര്‍'

ഇള പെട്ടെന്നു ചിരിച്ചു - 'അന്ത റജി... നമ്മ ആര്‍ട്ടിസ്റ്റ്... അന്ത മാലൈ കഥൈ...'
 
റജിയാകെ ചമ്മി. 

'ഷീബയുമുണ്ട' സ്റ്റാലപ്പന്റെ ശബ്ദത്തിലെ വികാരം തിരിച്ചറിയാനായില്ല. 'പൊഴി സൊല്ലാതെ... ഉന്നൈ കൊന്ന്രിടുവേന്‍'- അത്ഭുതത്തോടെയും സന്തോഷത്തോടെയും അതിലുപരി സ്‌നേഹത്തോടെയും ഇള മുറിക്ക് പുറത്തേയ്ക്കു വേഗത്തില്‍ പോകുന്നതിനിടയില്‍ സ്റ്റാലപ്പന്റെ വയറ്റില്‍ വേദനിപ്പിക്കാതെ വിരലുകള്‍ കുത്തി.

ഷീബ വെറുതെ കണ്ണുതുറന്ന് കിടക്കുകയായിരുന്നു. ഇളയുടെ ശബ്ദം കേള്‍ക്കുകയും ചെയ്തു. ശബ്ദം കേട്ടാലറിയാം സുന്ദരിയാകണം. കയറി വന്നതും ഇള, ഷീബയെ വല്ലാത്തൊരു സ്‌നേഹത്തോടെ വഴക്കു പറഞ്ഞു- 'എന്ന ഷീബാക്കാ.. ഒരു വാക്കൈ സൊല്ലിയിറുന്താല്‍ നാനേ ഉങ്കളെ പിക് ചെയ്തിറിപ്പേന്‍'  

ഷീബയെ കട്ടിലില്‍ നിന്നും കൈക്ക് പിടിച്ച് എഴുന്നേല്‍പ്പിച്ചു-'എന്തിരുന്താലും സൂപ്പര്‍ സര്‍പ്രൈസ് താന്‍'. ഷീബ ബലം പിടിച്ചില്ല. ഷീബയെ ഇരുകെകളു കൊണ്ടുഴിഞ്ഞ്, നോക്കി കവിളില്‍ നുള്ളി- 'എന്നാ അഴകാ... അന്നേയ്ക്ക് പാര്‍ത്തതോട് സൂപ്പറ്' എന്നാണ് ഇവള്‍ തന്നെ മുന്‍പ് കണ്ടതെന്നോര്‍ത്ത്, ഷീബ ഇള തൊട്ട കവിള്‍ അനിഷ്ടത്തോടെ തുടച്ചു. ഇളയുടെ സൗന്ദര്യം ഷീബയുടെ ബലം ചോര്‍ത്തി. 

ഷീബയേയും കാറില്‍ കയറ്റി ഇള മീനാക്ഷി ക്ഷേത്രത്തിലേയ്ക്ക് ദീപാരാധനയ്ക്ക് പോയപ്പോള്‍  സ്റ്റാലപ്പന്‍ ചിക്കന്‍ എരിവു തേച്ച് ഫ്രിഡ്ജില്‍ വെച്ചു. റജി കിച്ചണ്‍സ്ലാബില്‍ ഇരുന്നു- 'അതെന്തിനാ അണ്ണാ'

'മസാല പിടിക്കാന്‍' സ്റ്റാലപ്പന്‍ നീളത്തില്‍ ഇഞ്ചി അരിഞ്ഞു.

'ഓ ആ പെണ്ണിന്റെ ട്രെയിനിങ്ങായിരിക്കും' റജി ഏറുകണ്ണിട്ടു.

സ്റ്റാലപ്പന്‍ ഒരേ പോലെയല്ലാത്ത രണ്ട് ഗ്ലാസെടുത്ത് കഴുകുന്നതിനിടയില്‍ പറഞ്ഞു- 'നീ കണ്ട മുലയും വയറും തൊടേമല്ല, ഇളമയില്‍'

ഇള തിരക്കിനിടയില്‍ കരുതലോടെ ഷീബയുടെ കൈപിടിച്ചു. ദീപപ്രഭയെക്കാളും തിളക്കമുള്ള ഇളയുടെ കണ്‍കൂപ്പിയ മുഖത്തേയ്ക്കാണ് ഷീബ നടയില്‍ നില്‍ക്കെ നോക്കിയത്. ആ മുഖം ഷീബയ്ക്ക് വായിക്കാനാവുന്നുണ്ടായിരുന്നില്ല. സങ്കടങ്ങളുടെ തിരയിളകുകയും ഇളയുടെ അടഞ്ഞ മിഴിയിലൂടെ അവളടരുകയും ചെയ്തു. പക്ഷെ കണ്ണുതുറന്നത് ആനന്ദത്തോടെയാണ്. ഷീബ പെട്ടെന്ന് ഇളയില്‍ നിന്ന് കണ്ണെടുത്തു. ഇള പറഞ്ഞു- 'പെരിയ ദേവിതാനമ്മ... കേട്ടതെല്ലാം കൊടുത്തിടുവേന്‍.'  ഷീബയുടെ മനസില്‍ ചോദ്യങ്ങളൊന്നും ഇല്ലായിരുന്നു; മധുര മീനാക്ഷിയോടെന്നല്ല, ആരോടും. നാട്ടില്‍ നിന്ന് ഷിബു പലവട്ടം വിളിച്ചിട്ടും ഫോണെടുത്തുമില്ല. തിരിച്ച് അച്ഛന്റെ ഫോണില്‍ വിളിച്ച് മധുരയിലാണെന്നും മീനാക്ഷി ക്ഷേത്രത്തിലാണെന്നും പറഞ്ഞു. 'അങ്ങോട്ട് വരണോന്നാ ഷിബു പറയുന്നത്. അത് ഞാന്‍ നോക്കിക്കോളാം. നീ സമാധാനമായിട്ട് വന്നാമതി' എന്നു മാത്രം അച്ഛന്‍ പറഞ്ഞു.

തിരികെ കാറോടിക്കുമ്പോള്‍ മധുരയെ പറ്റിയാണ് ഇള വാചാലയായത്. കാവേരിയുടെ തീരത്തെ ഉത്സവങ്ങളെ കുറിച്ച്. ഷീബ വെറുതെ കേട്ടിരുന്നു. പിന്നെ നഗരത്തിലേയ്ക്കും തിരക്കിലേയ്ക്കും നോക്കിയിരിക്കെ ഉള്ളിലെ ബഹളം കുറഞ്ഞു വന്നു. ഇള എപ്പോഴോ സംസാരം നിര്‍ത്തി വെറുതെ കാറോടിച്ചു. മധുരയിലെ ചെറിയ തെരുവുകളിലൂടെ. പിന്നെ കുറച്ചു നേരം കാറ് നിര്‍ത്തി. ഷീബ അതൊന്നും അറിഞ്ഞില്ല. ഒരു മയക്കത്തിലേയ്ക്ക് ഷീബ വഴുതി. വീടെത്തിയപ്പോള്‍ ഇള തൊട്ടു. പിന്നെ മുറുകെ പിടിച്ചു. മയക്കം വിട്ടുണര്‍ന്ന ഷീബ നോക്കിയപ്പോള്‍ ഇള ചിരിച്ചു. ഷീബയ്ക്ക് മാത്രം കൊടുക്കാനുള്ള ചിരി. ഷീബ കൈവലിച്ചില്ല.

സ്റ്റാലപ്പനാണ് ഭക്ഷണം വിളമ്പിയത്. ഇള, വിലയേറിയ വിസ്‌കി കവറില്‍ നിന്നെടുത്തു പുറത്തേയ്ക്ക് വെച്ചു. റജി മദ്യം ആവോളം കഴിക്കുകയും അറിയാത്ത തമിഴില്‍ ഇളയോട്് സംസാരിക്കുകയും ചെയ്തു. ഷീബേച്ചിയെ വരച്ചതു പോലെ തന്നെയും വരയ്ക്കണമെന്ന് റജിയോട് ഇള പറഞ്ഞപ്പോള്‍ മാത്രം ഷീബ, സ്റ്റാലപ്പനു നേരെയൊന്ന് കണ്ണുയര്‍ത്തി. റജിയതു കേട്ടു പോലുമില്ല. അവന്‍ കുഴഞ്ഞു തുടങ്ങിയിരുന്നു. എന്നിട്ട് കൈപോലും കഴുകാതെ കസേരയിലിരുന്ന് ഉറങ്ങി. കഴിച്ച പാത്രം കഴുകി വന്നപ്പോള്‍ ഇള ഷീബയ്ക്കുള്ള കിടക്ക വിരിക്കുകയായിരുന്നു- 'അക്കാ നാളേയ്ക്ക് നമ്മ ഒരിടം വരെ പോലാമാ..' ഷീബ ബാത്ത്‌റൂമിലേയ്ക്ക് കയറി. തിരിച്ചിറങ്ങിയപ്പോള്‍ ബെഡ്‌ലാംപിന്റെ വെളിച്ചം മാത്രം. 

ചുമരിലേയ്്ക്ക് മുഖം ചേര്‍ത്ത് ഷീബ കിടന്നു. സ്റ്റാലപ്പന്‍ വാതില്‍ തുറന്ന് മുറിയിലേയ്ക്ക് കയറി വന്നതിന്റെ കൂടെ ടിവിയില്‍ നിന്നും ഉറക്കെയുള്ള ഫുട്‌ബോള്‍ കമന്ററിയും കയറി വന്നു. കുളിച്ച് വന്നു  കിടന്ന്, സ്റ്റാലപ്പന്‍ പതിയെ വിളിച്ചു- 'ഷീബേ...' ഷീബയില്‍ നിന്ന് ഒരനക്കം പോലുമുണ്ടായില്ല. സ്റ്റാലപ്പന്‍ ഷീബയുടെ തലയില്‍ പതിയെ തഴുകി. ഫുട്‌ബോള്‍ കമന്ററി കൂടുതല്‍ ഉറക്കെയായി.

'ശീഘ്രം റെഡിയായിടമ്മ'- എപ്പോഴോ ഉറങ്ങി നേരമേറെ പുലര്‍ന്ന് ഉണര്‍ന്നപ്പോള്‍ ഇള പട്ടുസാരിയൊക്കെയുടുത്ത് നിറയെ ആഭരണങ്ങളണിഞ്ഞ് ധൃതിയിലാണ്. സ്റ്റാലപ്പനെ കണ്ടില്ല. റജി റെഡിയായി കഴിഞ്ഞിരുന്നു. എങ്ങോട്ടെന്നറിയാതെ ഷീബയും വേഗമിറങ്ങി. 

വില്ലുപുരത്തേക്കുള്ള യാത്രയില്‍ ഗ്രാമങ്ങള്‍ കടക്കെ ഇള ഡ്രൈവിങ്ങില്‍ തന്നെ ശ്രദ്ധിച്ച് ചിരിയോടെ പറഞ്ഞു- 'ഇണ്ട്രേയ്ക്ക് എനക്ക് മാര്യേജ്... എനക്ക് നീങ്ക മട്ടും ഒണ്‍ലി ഗസ്റ്റ്'. ഇളയുടെ കല്യാണമോ... എന്താണിവള്‍ പറയുന്നതെന്ന് ഷീബയ്ക്ക് മനസിലായില്ല. കാറോടിച്ചു തന്നെ  ബാഗ് തുറന്ന് മഞ്ഞച്ചരടും അതിലെ താലിയും കാണിച്ച് നിഷ്‌കളങ്കമായും അതേസമയം സങ്കടഭരിതവുമായ കടങ്കഥ ഇള പറഞ്ഞു- 'ഇണ്ട്രേയ്ക്ക് നൈറ്റ് എന്നുടെ കണവര്‍ കൊലയായിടുവേന്‍... ദാറ്റ് ഈസ് ദി ഫേറ്റ് ഓഫ് ദിസ് ലവ് സ്റ്റോറി.'

ഭര്‍ത്താവ് കൊല്ലപ്പെടുകയോ- റജി പിന്‍സീറ്റില്‍ മുന്നോട്ടാഞ്ഞ് സ്തംഭിച്ചിരുന്നു. 

കൂടുതല്‍ വരണ്ട ഗ്രാമങ്ങളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരുന്നത്. ഉണക്കാനിട്ടിരിക്കുന്ന കുടിലുകള്‍. അവരുടെ കാറിനെ കടന്ന് ഒരു കൂട്ടം സ്ത്രീകള്‍ ബൈക്കുകളില്‍ കടന്നു പോയി. ഇള ആ കൂട്ടത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചു. ബൈക്കുകളും വിട്ടു കൊടുത്തില്ല. എഞ്ചിന്‍ മുരള്‍ച്ചകളെക്കാളും ഉറക്കെ ഉയരുന്ന പെണ്‍ചിരികള്‍. വില്ലുപുരത്തേയ്ക്ക് അടുക്കുന്തോറും കൂടുതല്‍ വാഹനങ്ങളും തിരക്കും. കാറൊതുക്കി തിരക്കിലേയ്ക്ക് ഇറങ്ങിയപ്പോള്‍ ഷീബയോട് ഇള ചോദിച്ചു- 'അക്ക ഉങ്കള്‍ക്ക് ഒന്നുക്ക് പോണമാ'. റജിയ്ക്കും മൂത്രം ഒഴിക്കണമായിരുന്നു. ആളില്ലാത്ത മറ നോക്കി അലഞ്ഞ ശേഷം വഴിയില്‍ നിന്ന് ഒരല്‍പ്പം വിട്ട് കുറ്റിക്കാട്ടില്‍ ഒരിടം റജി കണ്ടുപിടിച്ചു. തിരിച്ചു വഴിയിലേയ്ക്കിറങ്ങിയപ്പോള്‍ ഒരാള്‍ സാരിപൊക്കി നിന്ന് മൂത്രം ഒഴിക്കുന്നു.  രണ്ടു കയ്യും സാരിയിലായതിനാല്‍ കടിച്ചു പിടിച്ചാണ് അയാള്‍ സിഗററ്റ് വലിച്ചത്. അയാളെ കടന്നു പോയപ്പോള്‍ വായില്‍ നിറഞ്ഞ അറപ്പ് റജി പലവട്ടം നിലത്തേയ്ക്ക് തുപ്പി. 

കോവിലില്‍ നിന്നും പൂജിച്ചു കിട്ടിയ താലി ഷീബയ്ക്ക് നീട്ടി ഇള ദൈന്യമായി പറഞ്ഞു- 'നീങ്കള്‍ ഇരാവാനൊട് തങ്കച്ചി... നാനോ അവരോട പൊണ്ടാട്ടി'. ആയിരങ്ങള്‍ കോവിലിലെ താലി ചാര്‍ത്തുകയാണ്.  ഇരുട്ടും പാട്ടും പടര്‍ന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള വയലുകളിലെ ഇരുളുകളിലും റോഡുകളിലും ആണുങ്ങള്‍ കൊഞ്ചിയും കുഴഞ്ഞും നിന്നു. സീറ്റല്‍പ്പം പിന്നോട്ട് ചായ്ച്ച് ഷീബയ്ക്ക് ചാരിക്കിടക്കാന്‍ പാകത്തിലാക്കി ഇള ചോദിച്ചു- 'അക്ക ഉങ്കള്‍ക്ക് ബോറടിക്കിറുതാ'. ഇല്ല. ഷീബയ്ക്ക് ബോറടിച്ചിട്ടില്ല. കണ്ണു ചിമ്മാതെ കൂവാഗത്തെ (4) കാണുകയായിരുന്നു ഷീബ. ഇരവാന്റെ കഥയൊന്നും കേട്ടിരുന്നു പോലുമില്ല. അര്‍ജുനന് ഇങ്ങനൊരു മകനോ...? അവന് ഇങ്ങനെയൊരു ക്ഷേത്രമോ...? 

ഇള ബാഗിനുള്ളില്‍ നിന്നും തലേന്നത്തെ ബാക്കി വിസ്‌ക്കിയും ഗ്ലാസുമെടുത്തു. റജി സഹായിച്ചു. ചോദിക്കാതെ തന്നെ ഷീബയ്ക്കും നിറച്ചു. ഷീബ എതിര്‍പ്പില്ലാതെ നുണഞ്ഞു 'ഞാന്‍ മുതലിലെ ഇങ്ക വന്തത് അണ്ണാക്കൂടെ താന്‍. അണ്ട്രേയ്ക്ക് ഉങ്കള്‍ക്ക് കല്യാണമേ ആകലാ' ഇള പറഞ്ഞു. 'ഉങ്ക മാര്യേജ്ക്ക് നാന്‍ ഗസ്റ്റായിറുന്ത്.'- ഷീബ ഓര്‍ത്തു നോക്കി. ഇളയെ കണ്ടതായി ഓര്‍ക്കുന്നില്ല 'നാന്‍ അണ്ട്രേയ്ക്ക് ഇന്ത മാതിരിയേ അല്ലൈ. പാര്‍ത്തിരുന്താ ക്കൂടെ ഇണ്ട്രേയ്‌ക്കെന്നെ പുരിയാത് ' ഷീബ പിന്നെയും ഓര്‍ത്തു നോക്കി... 

ഇളയെ ആ കല്യാണത്തില്‍ എവിടെയും കണ്ടതായി ഓര്‍ക്കാനായില്ല- 'കോഴ്‌സ് മുടിഞ്ചതുക്കപ്പുറം അണ്ണാക്കമ്പനിയില് താന്‍ മുതല്‍ അപ്പോയ്‌മെന്റ്. ഒരേ റൂമില്. അവര് താന്‍ എനക്ക് ഫ്രീഡം തന്തത്. അതുക്കപ്പുറം എന്നുടെ ഡ്രസ് ചെയ്ഞ്ചാച്ച്... ഡിസിഷന്‍ ചെയ്ഞ്ചാച്ച്... ബോഡി ചെയ്ഞ്ചാച്ച്... വീട്ടില്‍ നിന്ത് വെളിയനത്തിയാച്ച്... സ്റ്റാലപ്പാ അണ്ണാവൊടെ സപ്പോര്‍ട്ട് ഇല്ലായിരുന്താല്‍ അണ്‍ട്രേയ്ക്ക് സുവിസൈഡ് പണ്ണിയിറിപ്പേന്‍...'

ഇനിയൊരിക്കലും ആത്മഹത്യയെ പറ്റി ചിന്തിക്കില്ലെന്ന് ഉറപ്പ് ആ ശബ്ത്തിലുണ്ടായിരുന്നു. നന്നായി ഫുട്‌ബോള്‍ കളിക്കുമായിരുന്നിട്ടും കളത്തിലും ജീവിതത്തിലും പരിഹസിക്കപ്പെട്ട് പുറത്തേയ്ക്ക് നീട്ടിയടിക്കപ്പെട്ടതെല്ലാം മറ്റാരുടെയോ കഥ പോലെ ഇള പറഞ്ഞു.'ച്ഛെ.. നീങ്ക മൂഡേ നാന്‍ ഔട്ട് പണ്ണിയാച്ച്. സോറിയക്ക..'- ഇള വേഗം കണ്ണു തുടച്ചു. 

ഷീബ ആശ്രയത്തിനെന്ന വിധം, മുറുകെ പിടിച്ചിരുന്ന ഗ്ലാസ് വാങ്ങി ഇള വീണ്ടും നിറച്ചു. എന്നിട്ട് കാറിനുള്ളില്‍ ഉറക്കെ പാട്ടു വെച്ചു. കുറേക്കഴിഞ്ഞ് കാറില്‍ നിന്നിറങ്ങി, ഏകയായി, മെലിഞ്ഞു നീളം കൂടിയ സിഗററ്റ് കത്തിച്ചു. റജിയും പുറത്തിറങ്ങി. ആ സിഗററ്റ് അവനാദ്യമായി വലിക്കുകയാണ്. അവനാ സിഗററ്റിന്റെ പേര് നോക്കി. ഇരുളായതിനാല്‍ വായിക്കാനാവുന്നില്ല. ഇള പറഞ്ഞു- 'ലേഡീസാച്ച്.' 

 

Malayalam short story by Lasar Shine

 

ഗ്ലാസ് നുകര്‍ന്നിരിക്കെ ഷീബയ്ക്ക് ആഹ്ലാദം വന്നു. കണ്ണു നിറഞ്ഞു. ഷീബയും ഇളയുടെ കയ്യില്‍ നിന്ന് സിഗററ്റ് വാങ്ങി വലിച്ചു. അവര്‍ക്കൊപ്പം റജിയും നിറയെ കുപ്പിവളകള്‍ വാങ്ങിയിട്ടു.  സ്റ്റേജിലെ നൃത്തത്തിനൊപ്പം ആടിയുലയുന്നവര്‍ക്കിടയില്‍ അവരുമാടി... ഉറക്കെ കൂവി... ഷീബയും ഇളയും കെട്ടിപ്പിടിച്ചാണ് തിരിച്ചു കാറില്‍ വന്ന് കയറിയത്. റജിക്കപ്പോഴേയ്ക്കും പേരറിയാത്ത കൂട്ടുകാരിയെ കിട്ടിക്കഴിഞ്ഞിരുന്നു. ഷീബയ്ക്ക് സുഖമായുറങ്ങാന്‍ സീറ്റ് കുറേക്കൂടി മലര്‍ത്തി ഇള കവിളില്‍ ചുംബിച്ചു- 'ഗുഡ്‌നൈറ്റ് അക്ക.' ഷീബ നന്നായി കുഴഞ്ഞിട്ടുണ്ട്. എങ്കിലും ഇള ചുംബിച്ച കവിളില്‍ തൊട്ടു. ഉറക്കത്തിലെപ്പോഴോ സ്വയമൂര്‍ന്നു വീഴും വരെ കൈ ആ കവിളില്‍ തന്നെയിരുന്നു.

റജി വന്ന് വിന്‍ഡോയില്‍ കൊട്ടിയപ്പോഴാണ് ഷീബ ഉണര്‍ന്നത്. ആയിരങ്ങളുടെ അലമുറ കേട്ട് സ്ഥലകാലബോധം നഷ്ടപ്പെട്ട് ഷീബ ചോദിച്ചു- 'എന്താ... എന്താ...' ഇളയാണ് പറഞ്ഞത്- 'ഇരാവാന്‍ ഇറൈന്ത് വിട്ടാര്‍.' 

ഇന്നലെ കെട്ടിയ താലി വലിച്ചു പൊട്ടിച്ച് ചിതയിലെറിഞ്ഞ് കരയുന്ന ഇളയ്‌ക്കൊപ്പം നിന്നപ്പോള്‍ പതിയെ ഷീബയും തേങ്ങി. പിന്നെയതൊരു അലമുറയായി. ഷീബയും കുപ്പിവളകള്‍ ഉടച്ചു. തലേ രാത്രിയിലെ കൂട്ടുകാരി റജിയെ കെട്ടിപ്പിടിച്ച് ഉറക്കെയുറക്കെ കരഞ്ഞു. റജിയും കരഞ്ഞു. അവന്റെ കണ്ണും മൂക്കും വായും കരഞ്ഞു. 

തിരിച്ചെത്തിയപ്പോള്‍ നാട്ടില്‍ മഴയായിരുന്നു. എവിടെ പോയതായിരുന്നുവെന്ന് ജിജിമോള്‍ ചോദിച്ചു. സ്റ്റാലപ്പണ്ണന്റെ അടുത്താണെന്നു പറഞ്ഞു. അവള്‍ക്ക് എല്ലാം അറിയണം. പൊട്ടും തരിയും ചോദിക്കുകയാണവള്‍. ഒരേ സീറ്റിലാണോ ഇരുന്നത്. എന്തൊക്കെയാണ് പറഞ്ഞത്. റജിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല; ജിജി പിണങ്ങിപ്പോയപ്പോള്‍ മഴയ്ക്ക് മുമ്പുള്ള കാറ്റും മിന്നലുമുണ്ടായി.

 

Malayalam short story by Lasar Shine

 

ഉച്ചയില്‍ പടര്‍ന്ന ഇരുട്ട്. കരിമേഘങ്ങള്‍ക്കിടയിലൂടെ ഇടയ്ക്ക് കുത്തിവീഴുന്ന സൂര്യന്‍. ഷര്‍ട്ടും മുണ്ടുമഴിച്ച് തൈതെങ്ങില്‍ മടലുകള്‍ക്കിടയില്‍ തിരുകി റജി കുളക്കരയില്‍ നിന്നു. അവന്റെ മുഖം കുളത്തിലെ ഉന്നത്തിലേയ്ക്ക് കൂര്‍പ്പിക്കപ്പെട്ടതായിരുന്നു. കഴിഞ്ഞ മഴയ്ക്ക് വീണ തേങ്ങകളും കൊതുമ്പും ഒരു നീര്‍ക്കോലിയും പൊങ്ങിക്കിടപ്പുണ്ട്. കുളത്തിനുള്ളില്‍ കണ്ണുതുറന്നപ്പോള്‍ ചിരിച്ച് നീന്തിയടുക്കുന്ന ഷീബയേയും ഇളയേയും റജി കണ്ടു... അവര്‍ പറയുന്നത് അവന് മനസിലാവുന്നുണ്ടായിരുന്നു. ഒരുമാത്ര അവര്‍ മൂവരും പരസ്പരം കൈകോര്‍ത്തു. 

കൂവാഗത്തെ ഇരുട്ടില്‍, പേരറിയാത്ത ആ കൂട്ടുകാരി, ഉടലില്‍ പരതിയതുപോലെ, കുളത്തിന്റെ അടിത്തട്ടില്‍ റജി വിരലോടിച്ചു- കുളത്തിന് ഇക്കിളിയായി

കണ്ണുതുറന്നപ്പോള്‍ രാത്രിയായി. മഴയ്ക്കു ശേഷമുള്ള നിലാവിന് കൂടുതല്‍ തെളിച്ചവുമുണ്ട്. റജി കുളക്കരയില്‍ നനഞ്ഞു കിടന്നു. അവന്റെ അരയ്ക്ക് കീഴോട്ട് വെള്ളത്തിലുമായിരുന്നു. തവളകളുടെ പോക്രോം ചുറ്റുമുണ്ട്. റജി പതിയെ ഓര്‍മ്മകളിലേയ്ക്കുണര്‍ന്നു. മുറുക്കിയടച്ച കൈകള്‍ തുറന്നപ്പോള്‍ അതിനുള്ളില്‍ കളഞ്ഞുപോയ താലിമാല  

ഷീബ കയ്യടച്ചില്ല. നനവും ചെളിയും പറ്റിയ മാലയില്‍ നോക്കി. പിന്നെ മഴയിലേയ്ക്കും. ഷീബ ചോദിച്ചു- 'ഇള, അവളുടെയടുത്ത് നീയൊന്ന് പോകാമോ...?'

റജി വീണ്ടും മധുരയിലെത്തുമ്പോള്‍ ഇളമയില്‍ സ്റ്റാലപ്പന്റെ മുടി വെട്ടുകയായിരുന്നു. ചെന്നപാടെ ബാഗ് തുറന്നു. അതില്‍ നിന്നൊരു പുതിയ മാല റജി പുറത്തെടുത്തു- 'കൊളത്തിന്ന് തന്നെ കിട്ടി. ഇതതിന്റെ പാതിയാ...' 

ജയിച്ച ഖോഖോ ടീമുമായി ഷീബയപ്പോള്‍ തിരികെ വരികയായിരുന്നു. 

................

1. മണിക്കൂട്: പള്ളി മണി തൂക്കുന്ന മാളിക
2. തുളസി മാല: ശബരിമലയ്ക്ക് പോകാനിടുന്ന മാല
3. മട്ടല്‍: കുളത്തിന്റെയും തോടിന്റെ വശങ്ങള്‍
4. കൂവാഗം: തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ ഉല്‍ഉണ്ടൂര്‍പേട്ട് താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കൂവാഗം. തമിഴ് മാസമായ ചിത്തിരൈ (ഏപ്രില്‍/മെയ്) മാസത്തില്‍, 15 ദിവസം നീണ്ടുനില്ക്കുന്ന, ഹിജഡകളുടെ വാര്‍ഷിക സംഗമോത്സവം കൊണ്ട് ശ്രദ്ധേയമാണ് ഈ ഗ്രാമം. ഇരാവാന്‍ പ്രതിഷ്ഠയായുള്ള കൂത്താണ്ടവര്‍ കോവിലിലാണ് ഈ ഉത്സവം അരങ്ങേറുന്നത് (വിക്കീപീഡിയ)

 

Malayalam short story by Lasar Shine

ചിത്രീകരണം: അരുൺ പൗലോസ്

 

വാക്കുല്‍സവത്തില്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ കവിതകളും കഥകളും ലേഖനങ്ങളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

Follow Us:
Download App:
  • android
  • ios