Asianet News MalayalamAsianet News Malayalam

വേഷം, രാജേഷ് ആര്‍. വര്‍മ്മ എഴുതിയ കഥ

വാക്കുല്‍സവത്തില്‍ ഇന്ന് രാജേഷ് ആര്‍. വര്‍മ്മ എഴുതിയ കഥ 

Short story by Rajesh R Varma
Author
Thiruvananthapuram, First Published Mar 4, 2021, 6:50 PM IST

ഇപ്പോഴില്ലാത്ത വീട്ടുമുറ്റത്തിരുന്ന് കഥ പറയുന്നൊരാളുണ്ട്, രാജേഷ് ആര്‍ വര്‍മ്മയുടെ കഥകളില്‍. പറഞ്ഞുപറഞ്ഞ് കഥയെ മുന്നോട്ടു നടത്തുന്ന ഒരാള്‍. അല്ലെങ്കില്‍, ആളുകള്‍. പലപ്പോഴുമയാള്‍ കഥ തന്നെയാവുന്നു. സഹജീവികളോട് സ്വയം വിനിമയം ചെയ്യലാവുന്നു അയാളുടെ തലവിധി. ആ കഥകളില്‍ അടക്കിപ്പിടിച്ച ചിരികളുണ്ട്. അധികാരത്തിന്റെ നാവുനീട്ടലുകളില്‍ പിടയുന്ന മനുഷ്യരുണ്ട്. വരും കാലത്തെക്കുറിച്ച മുന്നറിവുകളുണ്ട്. ഓര്‍മ്മയുടെ അടരുകള്‍ക്കുള്ളില്‍ ആര്‍ക്കും കാണാവുന്ന വിധം കിടക്കുന്ന വെയിലലയുടെ തിളക്കമുണ്ട്. കാവല്‍ക്കാരില്ലാത്ത തുറന്ന ജയിലുകളില്‍ നിരീക്ഷണക്കണ്ണുകളില്‍ കൊളുത്തപ്പെട്ട ജീവിതങ്ങളുണ്ട്. ആഖ്യാനത്തിന്റെ സുഖകരമായ പ്രതലങ്ങള്‍ക്കുള്ളിലും ഒരു ഗതിയുമില്ലാതെ അലഞ്ഞുതിരിയുന്ന നിസ്സഹായതകളുണ്ട്. 

എയ്തു തറക്കുംവിധം കഥ പറയാന്‍ പല വഴികള്‍ തെരഞ്ഞെടുക്കുന്നുണ്ട്, രാജേഷ്. ശ്രദ്ധയെ കൊരുത്തിടുന്ന  ഉദ്വേഗങ്ങള്‍. ഉള്‍ക്കിടിലമുണ്ടാക്കുന്ന നേരുകള്‍. ആസക്തിയുടെ കടലാസു തോണികളെ ഒഴുക്കിവിടുന്ന മഴപ്പാച്ചിലുകള്‍. ഉള്ളിലെ അവസാന ചിരിയെയും കടപുഴക്കുന്ന നര്‍മ്മം. രൂക്ഷപരിഹാസത്തിന്റെ കൂര്‍മുനകള്‍. വേദനയുടെ കതകുകള്‍ വലിച്ചുതുറക്കുന്ന കൊടുങ്കാറ്റുകള്‍. ആ വഴികളിലൂടെ കഥക്കൊപ്പം നടക്കുമ്പോള്‍, വായന, ചരിത്രത്തിലൂടെയും രാഷ്ട്രീയത്തിലൂടെയും ചിന്തയിലൂടെയുമുള്ള പലായനങ്ങളാവുന്നു. പഞ്ഞിക്കെട്ടു ഭാഷയുടെ നേര്‍ത്ത ഇഴകളിലൂടെയല്ല ആ സഞ്ചാരം. വാക്കിന്റെ പരുപരുത്ത നിലങ്ങളിലൂടെയുള്ള നടത്തങ്ങള്‍.  എങ്കിലും വായനക്കാരില്‍ ഒട്ടിപ്പിടിക്കുമത്. മുറിഞ്ഞുപോവാത്ത വിധം കഥകളുമൊത്ത് നടക്കേണ്ടി വരും. പുറത്തേക്കൊന്ന് കുതറാന്‍ കാത്തുനില്‍ക്കുന്ന പ്രഷര്‍കുക്കറിലെ വായുവിനെപ്പോലെ ഏറ്റവുമവസാനം, കഥ ഉള്ളില്‍ നിലവിളിച്ചുകൊണ്ട് പടരുന്നത് വായനക്കാര്‍ക്ക് അനുഭവിക്കാനാവും. 

 

Short story by Rajesh R Varma

 

 

വെര്‍ജീനിയയില്‍നിന്ന് ആന്‍സി വരുന്ന ദിവസമാണ്. രാവിലത്തെ നടപ്പുകഴിഞ്ഞ് വന്നപാടേ പപ്പാ കുളിച്ചൊരുങ്ങിയത് പ്രീത ശ്രദ്ധിച്ചു. കുറേ നേരമെടുത്ത് മുടി വൃത്തിയായി കറുപ്പിച്ചു. ഷേവ് ചെയ്ത്, വെളുത്ത ഫുള്‍കൈയന്‍ ഷര്‍ട്ടും കറുത്ത പാന്റ്‌സുമിട്ട്, ആഫ്റ്റര്‍ഷേവ് ലോഷനും പെര്‍ഫ്യൂമും പൂശി, ചാനല്‍ അഭിമുഖത്തിനു പോകാറുള്ളതുപോലെ റെഡിയായി ഇരുന്നു.

പപ്പയുടെ ഒന്നാംനമ്പര്‍ ആരാധികയാണ് ആന്‍സി. 'പ്രീതയുടെ പപ്പ'യെക്കാണാനുള്ള വരവായതുകൊണ്ട് ഒറ്റയ്ക്ക് രണ്ടുമണിക്കൂര്‍ കാറോടിച്ചുള്ള വരവൊന്നും ഒരു പ്രശ്‌നമല്ല അവള്‍ക്ക്. നോവല്‍ വായിച്ചുതുടങ്ങുന്ന കാലംമുതല്‍ അച്ചടിച്ചുകാണുന്ന പേരാണ് പ്രൊഫസര്‍ വര്‍ഗീസ് കാപ്പിപ്പള്ളിയുടേത്.

എട്ടരകഴിഞ്ഞപ്പോള്‍ ആന്‍സി എത്തി. ബ്രെയ്ക്ക്ഫാസ്റ്റ് കഴിഞ്ഞിട്ടാണ് വന്നതെന്നു പറഞ്ഞിട്ടും പപ്പ നിര്‍ബന്ധിച്ച് കൂടെയിരുത്തി. പുട്ടും കടലയും വിളമ്പിക്കൊടുത്ത് കഴിപ്പിച്ചു. പിന്നെ രണ്ടുപേരുംകൂടി ലിവിങ്ങ് റൂമില്‍ പോയിരുന്നു. വരുമ്പോള്‍ തുടങ്ങുന്ന സംസാരം പോകുന്നതുവരെ തോരാതെ തുടരുക എന്നതാണ് പതിവ്. ആന്‍സി ഒന്നിനു പുറകേ ഒന്നായി ഓരോന്നു ചോദിക്കുന്നു. വിടര്‍ന്ന സൂര്യകാന്തിപ്പൂക്കള്‍ കാണാവുന്ന ജനലിലൂടെ കണ്ണയച്ച്, സോഫയില്‍ ചാരിക്കിടന്നുകൊണ്ട്, പപ്പ ശ്രദ്ധാപൂര്‍വം, വാത്സല്യപൂര്‍വം മറുപടി പറയുന്നു.

വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിയ നോവലുകളുടെ കഥയും പ്രസിദ്ധീകരണത്തീയതിയും പ്രതിഫലത്തുകപോലും കണിശമായി ഓര്‍മ്മിച്ചു വെച്ചിരിക്കുന്നു പപ്പ. കോളേജിലെ ജോലി കഴിഞ്ഞുവന്ന് രാത്രി രണ്ടും മൂന്നും മണിവരെ നോവലെഴുതിയിരുന്ന സുവര്‍ണ്ണകാലത്തെ ചുറ്റിപ്പറ്റിയാണ് പപ്പയുടെ ഓര്‍മ്മകളില്‍ മിക്കതും. പുലയിയായ നന്ദിനിയും ക്രിസ്ത്യന്‍ ജന്മികുമാരനായ ജോര്‍ജ്ജും തമ്മിലുള്ള പ്രണയത്തെപ്പറ്റി എഴുതാന്‍വേണ്ടി കൃഷിപ്പണിക്കാരുടെ ജീവിതം പഠിക്കാന്‍ ചെലവഴിച്ച ആഴ്ചകള്‍, അഭ്യസ്തവിദ്യയായ മറിയയ്ക്ക് നിരക്ഷരനായ മോഹനനില്‍ പ്രേമമുദിക്കുന്ന കഥ വായിച്ചിട്ട് പാറമടത്തൊഴിലാളികളുടെ യൂണിയന്‍ നോട്ടുമാലയിട്ട് സ്വീകരണം കൊടുത്തത്, സഹപാഠിയായ നമ്പൂതിരിയുവാവിനെ പ്രേമിച്ച മറിയാമ്മയുടെ കഥ തന്റേതാണെന്നു കത്തെഴുതിയ കന്യാസ്ത്രീ: അങ്ങനെ ഒരുപാട് ഓര്‍മ്മകള്‍ വന്നുപോകുന്നു.

ഇടയ്ക്ക് അടുക്കളയില്‍വന്ന് പ്രീതയെ സഹായിക്കാനും സമയമുണ്ടാക്കി ആന്‍സി. പ്രത്യേകിച്ച് കഴമ്പൊന്നുമില്ലാത്ത ചെറിയചെറിയ കുശലപ്രശ്‌നങ്ങള്‍. പപ്പയോടുള്ള ആരാധനയുടെ ലഹരിയില്‍ അവള്‍ പുലമ്പുന്ന വാക്കുകള്‍ക്കെല്ലാം ഒരര്‍ത്ഥമേയുള്ളൂ. പണ്ടൊരിക്കല്‍ അവള്‍തന്നെ പറഞ്ഞതുപോലെ: ''പ്രീത ഭാഗ്യവതിയാണ്. വറുഗീസ് സാറിനെപ്പോലെ ഒരാളുടെ മകളാകാന്‍ കഴിഞ്ഞല്ലോ.''

ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ എന്നതില്‍ ഒതുങ്ങിനില്‍ക്കുന്നില്ല ആന്‍സിയുടെ മതിപ്പ്. പ്രീതയുടെ ഭര്‍ത്താവ് സുരേഷ് ഹിന്ദുവാണെന്നത് വീട്ടില്‍ ഒരിക്കലും ഒരു ചര്‍ച്ചാവിഷയമായി അവള്‍ കേട്ടിട്ടില്ല. അമ്മച്ചിയുടെ മരണത്തിനുശേഷം അമേരിക്കയിലെത്തി തങ്ങളോട് ഇണങ്ങിക്കഴിയുന്ന പപ്പയെയല്ലേ ആന്‍സി കണ്ടിട്ടുള്ളൂ. 'മോനേ' എന്നു പപ്പ സുരേഷിനെ വിളിക്കുന്നതു കേള്‍ക്കുമ്പോള്‍ മനസ്സുനിറയുമെന്ന് ആന്‍സി പ്രീതയോടു പറഞ്ഞിട്ടുണ്ട്.

ആന്‍സിയുടെ അവസ്ഥ അതല്ല. മുസ്ലിമിനെ വിവാഹം കഴിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവളുടെ വീട്ടുകാരോ ഷെരീഫിന്റെ വീട്ടുകാരോ അവരെ അടുപ്പിച്ചിട്ടില്ല. അമേരിക്കയില്‍ കഴിയുന്ന മകള്‍ അവര്‍ക്ക് പരലോകത്തെക്കാളും ദൂരത്തിലാണ്.

ഊണുകഴിഞ്ഞ്, നിറഞ്ഞ മനസ്സും വിടര്‍ന്ന മുഖവുമായി ആന്‍സി യാത്രപറഞ്ഞിറങ്ങി. വണ്ടി വളവു തിരിഞ്ഞ് മറഞ്ഞുകഴിഞ്ഞപ്പോള്‍ പപ്പ അകത്തുകയറിപ്പോയി. അലക്കിത്തേച്ച ഉടുപ്പെല്ലാം മാറ്റി, കൈലിയും ബനിയനും സ്വെറ്ററും എടുത്തണിഞ്ഞിട്ടേ ഇനിയൊന്ന് കിടക്കുകപോലും ചെയ്യുകയുള്ളൂ.

വേഷത്തിന്റെ കാര്യത്തില്‍ പണ്ടേ വലിയ കണിശക്കാരനാണ് പപ്പ: പുറത്ത് പച്ചപ്പുല്‍ത്തകിടിയില്‍ പരന്നൊഴുകുന്ന സ്വര്‍ണ്ണനിറമുള്ള വെയിലും നോക്കി ലിവിങ്ങ് റൂമിലെ സോഫയില്‍ കാലുയര്‍ത്തിവെച്ച് കിടക്കുമ്പോള്‍ പ്രീത ഓര്‍മ്മിച്ചു. കോളേജില്‍ പോകാന്‍ വെളുത്ത ഷര്‍ട്ടും ഇരുണ്ട പാന്റും, വീട്ടിലിരിക്കുമ്പോള്‍ കൈലിയും ബനിയനും, സാഹിത്യസദസ്സുകളില്‍ പോകുമ്പോള്‍ ഇളം നിറമുള്ള ഷര്‍ട്ടും വെള്ളമുണ്ടും, പള്ളിയില്‍ ജുബ്ബയും മുണ്ടും: അങ്ങനെ കുറേ ചിട്ടകളുണ്ട്. പഴയ സഹപ്രവര്‍ത്തകനായ മന്ത്രിയെ കാണാന്‍ പോകുമ്പോള്‍ ഖദര്‍ മറക്കില്ല. സാംസ്‌കാരികവകുപ്പിന്റെ ആഭിമുഖ്യത്തില്‍ തായ്ലന്‍ഡിലും ഇംഗ്ലണ്ടിലും പര്യടനങ്ങള്‍ക്കു പോയപ്പോള്‍ ഓരോ സ്യൂട്ടും തയ്പിച്ചിരുന്നു.

 

..........................

Read more: രാജേഷ് ആര്‍ വര്‍മ്മ എഴുതിയ കഥ, കൊളോണിയല്‍ കസിന്‍സ് 
..........................

 

സുരേഷ് പ്രേമാഭ്യര്‍ത്ഥന നടത്തിയ കാലം. പ്രീതയ്ക്ക് അവനോട് എന്തെങ്കിലും പ്രത്യേകതയോ അവനെയല്ലാതെ മറ്റാരെയും കെട്ടുകില്ലെന്നോ ഒന്നും ഉണ്ടായിരുന്നില്ല. ഇഷ്ടക്കേടൊന്നുമില്ലാത്ത ഒരു സഹപാഠി എന്നുമാത്രം. എവിടെനിന്നോ കേട്ടതുവെച്ച്, തന്നോട് ഒരു വാക്കുപോലും ചോദിക്കാതെ, തങ്ങള്‍ പ്രേമമാണ് എന്ന് പപ്പയോട് ചെന്ന് പറഞ്ഞുകൊടുത്തത് ചേച്ചിയാണ്. 'പപ്പ വിളിക്കുന്നു' എന്ന് അവള്‍ വന്നുപറഞ്ഞതനുസരിച്ച് മുറിയിലേക്ക് കയറിച്ചെന്നത് നല്ല ഓര്‍മ്മയുണ്ട്. വല്യപ്പച്ചന്റെ ഫോട്ടോയിലേതു പോലുള്ള മുറിക്കയ്യന്‍ ജുബ്ബയും മല്ലുമുണ്ടും ധരിച്ച് മേശയ്ക്കരികില്‍ വരവുചെലവുകണക്ക് എഴുതുന്ന പുസ്തകത്തിനുമുമ്പില്‍  ഇരിക്കുകയായിരുന്നു പപ്പ. ഒരൊറ്റച്ചാട്ടമായിരുന്നു തന്റെ നേര്‍ക്ക്. ''പള്ളിയിലുള്ളവരുടെ മുഖത്തു ഞാനെങ്ങനെ നോക്കും? നാലു മെത്രാന്മാരുടെ കുടുംബമാണെന്നുള്ള വിചാരമുണ്ടോ നിനക്ക്? കൊന്നുകളയും ഞാന്‍!'' ഭിത്തിയോട് ചേര്‍ത്തുനിര്‍ത്തിയാണ് പപ്പ ഗര്‍ജ്ജിച്ചത്.

അതോടെ വാശിയായി. രഹസ്യവിവാഹത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തുകൊള്ളാന്‍ സുരേഷിനോടു പറഞ്ഞു. ഫൈനല്‍ പരീക്ഷ പോലും എഴുതാതെ സുരേഷിന്റെ കൂട്ടുകാരന്റെ കാറില്‍ കയറി സ്ഥലംവിടുമ്പോള്‍ ഒരുതരം ലഹരിയാണ് തോന്നിയത്. കാലം ചെയ്ത് എണ്ണച്ചായച്ചിത്രങ്ങളായി മാറി ഭിത്തിയില്‍ കയറിയിരിക്കുന്ന നാലു മെത്രാന്മാരും കുഞ്ഞാടുകളുടെ നോട്ടത്തിനുമുമ്പില്‍ ചൂളുന്നതു സങ്കല്പിച്ചപ്പോള്‍ ആ ലഹരി പിന്നെയും നുരഞ്ഞുപൊങ്ങി. ഇതൊന്നും ആന്‍സിയ്ക്ക് അറിയില്ല. പ്രീത പറഞ്ഞിട്ടുമില്ല. പഴങ്കഥകളൊക്കെ എന്തിന് കുഴിതോണ്ടിയെടുക്കണം?

സുരേഷിന്റെ അടുത്ത രണ്ടുമൂന്ന് സുഹൃത്തുക്കള്‍ മാത്രമാണ് കല്യാണത്തില്‍ പങ്കെടുത്തത്. കത്തിച്ചുവെച്ച നിലവിളക്കും കെയ്ക്കു മുറിക്കലും പാഴ്‌സല്‍ ബിരിയാണിയും ഒക്കെ കൂടിക്കുഴഞ്ഞ ചടങ്ങുകളായിരുന്നു. താലികെട്ടു മുതല്‍ പത്തുദിവസം ഒളിവിലായിരുന്നു. തൃശ്ശൂര്‍ ടൗണിനു നടുവില്‍, ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍നിന്ന് ഏതാനും മീറ്റര്‍ അകലെ ഒരു വീട്ടില്‍ അജ്ഞാതവാസം.

പുറത്തുവന്നപ്പോള്‍ പ്രശ്‌നങ്ങളുടെ പരമ്പരയായിരുന്നു. സുരേഷിന്റെ അച്ഛനമ്മമാര്‍ക്ക് ദേഹോപദ്രവഭീഷണി, അവന്റെ കമ്പനിയുടമയെ സ്വാധീനിച്ച് ജോലിയില്‍നിന്ന് പിരിച്ചുവിടല്‍, തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ചതിന് സുരേഷിന്റെ പേരില്‍ കേസ്. കോടതിയില്‍നിന്ന് പപ്പയുടെയും അമ്മച്ചിയുടെയും മുഖത്തുനോക്കാതെ ഇറങ്ങിപ്പോയ പ്രീത അവരെ പിന്നെക്കാണുന്നത് മൂന്നുവര്‍ഷം കഴിഞ്ഞാണ്.

തന്നെ കാണാതായ രാത്രി വീട്ടിലെ അവസ്ഥ എന്തായിരുന്നു എന്ന് വര്‍ഷങ്ങള്‍ക്കുശേഷം അമ്മ പറഞ്ഞാണ് അറിയുന്നത്. പപ്പ രാത്രി മുഴുവന്‍ ഫോണിലായിരുന്നത്രെ. 'സ്വന്തം ഇഷ്ടപ്രകാരമാണ് ഞാന്‍ പോകുന്നത്. എന്നെ അന്വേഷിച്ച് ആരും വരരുത്' എന്ന് കുറിപ്പ് എഴുതിവെച്ചിട്ടാണ് അവള്‍ പോന്നതെങ്കിലും അന്വേഷണം നടക്കുകതന്നെ ചെയ്തു. മന്ത്രിയോടും ഐജിയോടും സംസാരിച്ച് കേരളത്തിലും കന്യാകുമാരിയിലുമുള്ള ഹോട്ടലുകള്‍ മുഴുവന്‍ റെയ്ഡ് ചെയ്യിക്കുകയായിരുന്നു. മകളെ പിടികിട്ടിയാല്‍ ഉടന്‍ തിരുവനന്തപുരത്തെത്തിക്കാനും വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാനും ഞായറാഴ്ചതന്നെ 'നേരെചൊവ്വേയുള്ള' പെണ്ണുകെട്ട് നടത്താനുമുള്ള ഏര്‍പ്പാടെല്ലാം ചെയ്തുവെച്ചിരുന്നു. തറവാട്ടില്‍ പിറന്ന ചെറുക്കനും ഓഡിറ്റോറിയവും വിവാഹശുശ്രൂഷയ്ക്കു കാര്‍മികത്വം വഹിക്കേണ്ട തിരുമേനിയുമടക്കം എല്ലാം റെഡിയായിരുന്നു. പക്ഷേ, പിടി കിട്ടിയില്ല.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ രാത്രി പ്രീതയുടെ കണ്മുമ്പില്‍ മങ്ങാതെനില്ക്കുന്നുണ്ട്. നേരിട്ടു കണ്ടതല്ലെങ്കിലും കണ്ടതിനെക്കാള്‍ തെളിച്ചമുള്ള രംഗം. ഉറക്കമിളച്ചിരുന്ന് ഫോണ്‍ കറക്കുന്ന പപ്പ. മറുപുറത്ത് പൊലീസ് ഉദ്യോഗസ്ഥന്മാര്‍, മെത്രാന്മാര്‍, തൊഴിലാളി നേതാക്കന്മാര്‍, ഹോട്ടല്‍-ലോഡ്ജ് ഉടമസ്ഥന്മാര്‍. ഇടയ്ക്ക് അല്പം സമയം കിട്ടുമ്പോള്‍ എഴുത്തുമുറിയിലേക്കു പോകുന്നു, അടുത്തയാഴ്ച പ്രസിദ്ധീകരിക്കാനുള്ള 'മന്ത്രകോടി'യുടെ അധ്യായം എഴുതുന്നു. പിന്നെയും പുറത്തുവരുന്നു. ഹാളില്‍ ഉലാത്തുന്നു. നൈറ്റ് ഗൗണാണ് വേഷം. സിനിമയില്‍ ജോസ് പ്രകാശും ബാലന്‍ കെ. നായരും ധരിക്കുന്നതുപോലുള്ള, കറുത്തപൂക്കളുള്ള, സില്‍ക്കിന്റെ നൈറ്റ്ഗൗണ്‍.

 

മലയാളത്തിലെ ഏറ്റവും മികച്ച കഥകള്‍ 
വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

Follow Us:
Download App:
  • android
  • ios