'ഇയർബഡ്സ് സഹകൗൺസിലർ അടിച്ചുമാറ്റി', നഗരസഭ കൗൺസിൽ യോഗത്തിൽ ഇതും ചൂടേറിയ ചർച്ച, ഒടുവിൽ സംഭവിച്ചത്
നഷ്ടപ്പെട്ടുപോയ തൻറെ ഇയർബഡ്സിനെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം അംഗം ജോസ് ചീരങ്കുഴി രംഗത്തെത്തിയ അസാധാരണ സംഭവമാണ് പാലാ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നടന്നത്
!['Earbuds knocked off by fellow councillor', heated debate at pala council meeting 'Earbuds knocked off by fellow councillor', heated debate at pala council meeting](https://static-ai.asianetnews.com/images/01hmecgy2vc7p3njcdjvsqp7jw/pala-nagarasabha_363x203xt.jpg)
കോട്ടയം:കേൾക്കുമ്പോൾ വളരെ വിചിത്രം എന്ന് തോന്നാവുന്ന ഒരു ആവശ്യം ഇന്ന് നടന്ന പാലാ നഗരസഭ കൗൺസിൽ യോഗത്തിൽ ഉയർന്നു. നഷ്ടപ്പെട്ടുപോയ തൻറെ ഇയർബഡ്സിനെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം അംഗം ജോസ് ചീരങ്കുഴി രംഗത്തെത്തിയ അസാധാരണ സംഭവമാണ് പാലാ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നടന്നത്. സഹ കൗൺസിലർമാരിൽ ഒരാൾ തന്നെയാണ് തൻറെ ഇയർ ബഡ്സ് എടുത്തതെന്നും ജോസ് ആരോപിച്ചു. സംഭവം ഗുരുതരമാണെന്ന് മനസിലാക്കിയ നഗരസഭ അധ്യക്ഷ ഒരാഴ്ച കഴിഞ്ഞ് ചർച്ച ചെയ്യാനായി വിഷയം മാറ്റുകയായിരുന്നു. കൗണ്‍സില്‍ യോഗത്തിനിടെ ജോസ് ഇക്കാര്യം ഉന്നയിച്ചപ്പോല്‍ വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് നഗരസഭ അധ്യക്ഷ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ ഇയര്‍ ബഡ്സ് എടുത്തയാള്‍ തിരിച്ചേല്‍പിക്കമെന്ന മുന്നറിയിപ്പും കൗണ്‍സില്‍ യോഗത്തില്‍ നഗരസഭ അധ്യക്ഷ മുന്നറിയിപ്പ് നല്‍കി. ഇത്തരമൊരു വിഷയം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നതിന്‍റെ കൗതുകത്തിലാണ് മറ്റു കൗണ്‍സിലമാര്‍.
പൊതുവിഷയങ്ങളൊക്കെയാണ് സാധാരണ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരാറുള്ളതെങ്കിലും അസാധാരമായാണ് ഇയര്‍ ഫോണ്‍ നഷ്ടമായതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നത്. മുപ്പതിനായിരം രൂപ വിലയുള്ള ആപ്പിള്‍ കമ്പനിയുടെ ഇയര്‍ബഡ്സ് ആണ് ദിവസങ്ങള്‍ക്ക് മുമ്പ് കൗണ്‍സില്‍ യോഗത്തിനിടെ നഷ്ടമായതെന്നാണ് ജോസിന്‍റെ പരാതി. ഇയര്‍ ബഡ്സിന്‍റെ ലോക്കേഷന്‍ ഉള്‍പ്പെടെ ശേഖരിച്ചപ്പോള്‍ സഹകൗണ്‍സിലര്‍മാരില്‍ ഒരാളുടെ വീടാണ് ലോക്കേഷനായി കാണിക്കുന്നതെന്നും ആരാണെന്ന് വെളിപ്പെടുത്തുന്നില്ലെന്നും ജോസ് യോഗത്തില്‍ അറിയിക്കുകയായിരുന്നു. ഒരാഴ്ച സമയം നല്‍കുകയാണെന്നും അതിനുള്ളില്‍ തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ജോസ് വ്യക്തമാക്കി. എന്തായാലും ഇയര്‍ബഡ്സ് ജോസിന് തിരിച്ചുകിട്ടുമോയെന്ന ആകാംക്ഷയിലാണ് നഗരസഭ അധ്യക്ഷയും മറ്റു കൗണ്‍സിലര്‍മാരും.