തിരൂരില്‍ 10,430 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസിലെ മുഖ്യ സൂത്രധാരനെ മലപ്പുറം എക്‌സൈസ് അറസ്റ്റ് ചെയ്തു.

മലപ്പുറം: തിരൂരില്‍ 10,430 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റിലായി. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് സ്പിരിറ്റ് കടത്തിന് സഹായം ചെയ്ത തൃശൂര്‍ സ്വദേശിയും നിലവില്‍ കര്‍ണാടക തലപ്പാടിയില്‍ താമസക്കാരനുമായ മണികുട്ടനെയാണ് മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമീഷണര്‍ ഇപി സിബി അറസ്റ്റ് ചെയ്തത്.

കേസില്‍ നാലാം പ്രതിയായ ജലീലിന് സ്പിരിറ്റ് ഏര്‍പ്പാട് ചെയ്തുകൊടുത്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. 2022ല്‍ പാലക്കാട് ചിറ്റൂര്‍ എക്‌സൈസ് 960 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസിലും 2023ല്‍ ചാവക്കാട് എക്‌സൈസ് 1376 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസിലും 2025ല്‍ വാടാനപ്പള്ളി എക്‌സൈസ് 6597 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസിലും ഇയാള്‍ പ്രതിയാണ്. കൂടാതെ 2025ല്‍ കാസര്‍കോട് പൊലീസ് 1440 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസിലും മണിക്കുട്ടന്‍ തന്നെയായിരുന്നു മുഖ്യസൂത്രധാരനെന്ന് എക്സൈസ് പറയുന്നു. 

കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് സ്പിരിറ്റ് എത്തിക്കുന്നതില്‍ മുഖ്യ കണ്ണിയാണ് മണിക്കുട്ടന്‍ എന്ന് എക്സൈസ് പറഞ്ഞു. മലപ്പുറം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കണ്ടെടുത്ത് തിരൂര്‍ എക്‌സൈസ് റേഞ്ച് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തുന്നത് മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമീഷണര്‍ ഇ പി സിബിയാണ്.