ബന്ധുവായ സ്ത്രീയുടെ പണമടങ്ങിയ പേഴ്സ് മോഷ്ടിച്ചെന്നാരോപിച്ച് അയൽവാസിയായ 11 വയസ്സുകാരനെ ഇരുകൈകളും തുണികൊണ്ട് കെട്ടി മണ്ണെണ്ണ ഒഴിച്ച് കത്തിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. 

തിരുവനന്തപുരം: ബന്ധുവായ സ്ത്രീയുടെ പണമടങ്ങിയ പേഴ്സ് മോഷ്ടിച്ചെന്നാരോപിച്ച് അയൽവാസിയായ 11 വയസ്സുകാരനെ ഇരുകൈകളും തുണികൊണ്ട് കെട്ടി മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് ഗുരുതരമായി പൊള്ളൽ ഏൽപ്പിച്ച കേസിൽ കുളത്തൂർ, പൊഴിയൂർ സ്വദേശി ജോർജ് ടൈറ്റസിന് (63) 20 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജി എം.പി. ഷിബുവാണ് വിധി പുറപ്പെടുവിച്ചത്.

2014 ലായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവായ സ്ത്രീയുടെ പണം അടങ്ങിയ പേഴ്സ് കുളിക്കടവിൽ വച്ച് കാണാതായിരുന്നു. ഇത് ഈ കുട്ടിയാണ് എടുത്തതെന്ന സംശയത്താൽ കുട്ടിയുടെ ഇരുകൈകളും തുണിക്കൊണ്ട് കൂട്ടിക്കെട്ടി മണ്ണെണ്ണ ഒഴിച്ച് കത്തിക്കു കയായിരുന്നു. പ്രതിയെ പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചുവെങ്കിലും പിന്തിരിപ്പിക്കാനായില്ല.

കുട്ടിക്ക് അതിഗുരുതരമായി പൊളളലേറ്റപ്പോൾ ആശുപത്രിയിൽ കോണ്ടുപോകാൻ നാട്ടുകാർ ശ്രമിച്ചു. പ്രതി കൂടി അവരോടെപ്പം ആശുപത്രിയിൽ പോകുകയും മണ്ണെണ്ണ വിളക്ക് ചരിഞ്ഞാണ് പെള്ളലേറ്റതെന്ന് ഡോക്ടറോട് പറഞ്ഞ് രേഖപ്പെടുത്തിക്കുകയും ചെയ്തു. യഥാർഥ സംഭവം പുറത്തു പറഞ്ഞാൽ കുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടിയും വീട്ടുകാരും പ്രതിയോടുള്ള ഭയം കാരണം യഥാർഥ സംഭവം പുറത്തു പറഞ്ഞില്ല. നാലു മാസത്തോളം കുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. എഴുപതു ദിവസം കഴിഞ്ഞശേഷം കുട്ടിയെ ഒറ്റയ്ക്കാക്കി അമ്മ വീട്ടിൽ പോയ സമയം അടുത്ത ബെഡ്ഡിൽ കിടന്ന രോഗിയോട് കുട്ടി യഥാർഥ സംഭവം വെളിപ്പെടുത്തുകയും ആ രോഗി ചൈൽഡ് ലൈനിൽ ഈ സംഭവം അറിയിക്കുകയുമായിരുന്നു. പത്ത് വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും രണ്ട് കൈയ്യും നിവർത്താൻ സാധിക്കില്ല. മുഖവും നെഞ്ചും പെള്ളലേറ്റു വികൃതമായി. അതിസമ്പന്നനായ പ്രതിയുടെ ഭീഷണി തരണം ചെയ്താണ് കുട്ടി കോടതിയിൽ മൊഴി നൽകിയത്.

പാറശാല പൊലീസ് ഇൻസ്പെക്റർമാരായിരുന്ന ബി. ഗോപകുമാർ, എസ്. ചന്ദ്രകുമാർ, എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും 22 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകൾ സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ. കെ. അജിത്ത് പ്രസാദ്, അഭിഭാഷകയായ ബിന്ദു വി.സി. എന്നിവർ ഹാജരായി.