സന്തോഷത്തോടെ രാജമല വിളിക്കുന്നു! പിറന്നത് 115 വരയാടിൻ കുഞ്ഞുങ്ങൾ, സഞ്ചാരികൾക്ക് നാളെ മുതൽ പ്രവേശനം
രാജമലയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം ഇത്തവണ മുതൽ പൂർണമായി ഓൺലൈനാണ്. മുൻകൂറായും പ്രവേശന കവാടമായ അഞ്ചാം മൈലിലെത്തിയും സഞ്ചാരികൾക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം
മൂന്നാർ: രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം രാജമല നാളെ തുറക്കും. രാവിലെ എട്ട് മുതൽ സഞ്ചാരികൾക്ക് രാജമലയിൽ സന്ദർശനം നടത്താം. വരയാടുകളുടെ പ്രജനനകാലത്തെ തുടർന്ന് ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയ ഉദ്യാനം അടച്ചത്. പ്രജനനകാലത്ത് വരയാടുകള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് സന്ദര്‍ശകര്‍ക്ക് വിലക്ക് എര്‍പ്പെടുത്തിയിരുന്നത്. ഇതുവരെ 115 കുഞ്ഞുങ്ങളാണ് ഇരവികുളത്ത് പിറന്നത്. സന്ദർശക സോണായ രാജമലയിൽ 15 കുഞ്ഞുങ്ങൾ പിറന്നു.
രാജമലയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം ഇത്തവണ മുതൽ പൂർണമായി ഓൺലൈനാണ്. മുൻകൂറായും പ്രവേശന കവാടമായ അഞ്ചാം മൈലിലെത്തിയും സഞ്ചാരികൾക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഇതിനായി അഞ്ചാം മൈലിൽ സൗജന്യ വൈ ഫൈ സൗകര്യവും ഇത്തവണ മുതൽ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പുതുതായി സഞ്ചാരികൾക്ക് അഞ്ചാം മൈൽ മുതൽ താർ എൻഡ് വരെയുള്ള അഞ്ചര കിലോമീറ്റർ ദൂരം ബഗ്ഗി കാറിൽ യാത്ര ചെയ്യാവുന്ന താർ എക്കോ ഡ്രൈവ് നാളെ മുതൽ ആരംഭിക്കും.
അഞ്ചുപേർക്ക് മടക്കയാത്രയുൾപ്പെടെ 7,500 രൂപായാണ് നിരക്ക്. 2880 പേർക്ക് മാത്രമേ ഒരു ദിവസം പ്രവേശനമനുവദിക്കുകയുള്ളു. രാവിലെ എട്ട് മുതൽ നാല് വരെയാണ് പ്രവേശന സമയം. ഏപ്രില്‍ - മെയ് മാസങ്ങളിലായി വരയാടുകളുടെ വാര്‍ഷിക കണക്കെടുപ്പ് ആരംഭിക്കും. അതേസമയം വനം വകുപ്പ് കഴിഞ്ഞ വർഷം നടത്തിയ കണക്കെടുപ്പില്‍ 1039 വരയാടുകളെയാണ് കണ്ടെത്തിയത്.
ഇതില്‍ 157 എണ്ണം കഴിഞ്ഞ തവണ പുതുതായി പിറന്ന കുഞ്ഞുങ്ങളാണെന്നും കണ്ടെത്തിയിരുന്നു. ഇരവികുളം ദേശീയോദ്യാനത്തില്‍ മാത്രം 785 വരയാടുകളെയാണ് കഴിഞ്ഞ തവണത്തെ പരിശോധനയിൽ കണ്ടെത്തിയത്. ഇതില്‍ 125 എണ്ണം കുഞ്ഞുങ്ങളാണെന്നും കണ്ടെത്തിയിട്ടുണ്ട്. രാജമലയ്ക്ക് സമീപമുള്ള നായ് കൊല്ലിമലയിലാണ് ഏറ്റവുമധികം വരയാടുകളെ കണ്ടെത്തിയത്. 114 എണ്ണത്തിനെയാണ് ഇവിടെ കണ്ടെത്തിയത്.