ആലപ്പുഴയില്‍ സ്‌കൂളില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഛർദ്ദിലും ദേഹാസ്വാസ്ഥ്യവും
സ്കൂളിൽ നിന്നുള്ള ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
മണ്ണഞ്ചേരി: ആലപ്പുഴ മണ്ണഞ്ചേരിയിലെ സര്‍ക്കാര്‍ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച കുട്ടികളിൽ ചിലർക്ക് ശാരീരിക അസ്വാസ്ഥ്യവും ഛർദ്ദിലും. തമ്പകച്ചുവട് ഗവണ്‍മെന്‍റ് യു.പി സ്‌കൂളിലെ പന്ത്രണ്ടോളം കുട്ടികൾക്കാണ് ഛർദ്ദിൽ ഉണ്ടായത്. വയറുവേദനയും ഛർദിയുമായി കുട്ടികളെ മണ്ണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും ആലപ്പുഴ ജനറൽ ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകി വിട്ടയച്ചു.
വൈകിട്ട് സ്കൂൾ വിട്ട് കുട്ടികൾ വീട്ടിൽ എത്തിയ ശേഷമാണ് ഛർദ്ദിൽ പിടിപെട്ടത്. സ്‌കൂളിൽ നിന്നുള്ള ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഉച്ചയ്ക്ക് കുട്ടികൾക്ക് ചോറിനൊപ്പം നൽകിയത് മോരുകറിയും കടലക്കറിയും ആണ്. അതേസമയം ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആയിരത്തിലധികം കുട്ടികളാണ് തമ്പകച്ചുവട് ഗവണ്‍മെന്‍റ് യു.പി സ്‌കൂളില്‍ പഠിക്കുന്നത്.
Read More : സംരംഭകരായി വിദ്യാർത്ഥികൾ; കോളേജ് ക്യാമ്പസിൽ ഫ്രൈഡെ മാർക്കറ്റ്