പ്ലസ് ടു മോഡൽ പരീക്ഷ കഴിഞ്ഞിറങ്ങിയ അപർണയെ കാണാൻ ആൺ സുഹൃത്തായ 21കാരൻ ജവാദെത്തിയിരുന്നു. പ്രണയത്തിൽ നിന്ന് താൻ പിന്മാറുകയാണെന്ന് ജവാദ് പെൺകുട്ടിയെ അറിയിച്ചു. ഇതോടെ ഇരുവരും വഴിയിൽ വെച്ച് തർക്കമായി.
തിരുവല്ല: പത്തനംതിട്ടി തിരുവല്ല കാവുംഭാഗത്ത് പ്ലസ്ടു വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങോളിൽ സ്വദേശി അപർണ രമേശ് ആണ് മരിച്ചത്. മോഡൽ പരീക്ഷ കഴിഞ്ഞെത്തിയ പെൺകുട്ടി, ആൺസുഹൃത്തിനെ വിളിച്ചറിയിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നെന്നാണ് വിവരം. ആൺ സുഹൃത്തായിരുന്ന ജവാദ് ബ്രേക്ക് അപ്പ് ആയെന്നും സൗഹൃദത്തിൽ നിന്ന് പിന്മാറുകയാണെന്നും പറഞ്ഞതിൽ മനംനൊന്താണ് അപർണ ജീവനൊടുക്കിയത്. വീടിന്‍റെ അടുക്കളയിലാണ് 17 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്ലസ് ടു മോഡൽ പരീക്ഷ കഴിഞ്ഞിറങ്ങിയ അപർണയെ കാണാൻ ആൺ സുഹൃത്തായ 21കാരൻ ജവാദെത്തിയിരുന്നു. പ്രണയത്തിൽ നിന്ന് താൻ പിന്മാറുകയാണെന്ന് ജവാദ് പെൺകുട്ടിയെ അറിയിച്ചു. ഇതോടെ ഇരുവരും വഴിയിൽ വെച്ച് തർക്കമായി. ജവാദ് വാങ്ങി നൽകിയ മൊബൈൽ ഫോൺ അപർണ എറിഞ്ഞുടച്ചു. പിന്നാലെ വീട്ടിലേക്ക് ഓടി. ഇതിനിടെ മരിക്കാൻ പോകുന്നുവെന്ന് അപർണ യുവാവിനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ മുത്തശ്ശി മാത്രമാണ് ഈ സമയമുണ്ടായിരുന്നത്. വീട്ടിലെത്തിയപാടേ അപർണ അടുക്കളയിൽ ഷാൾ കെട്ടി തൂങ്ങി ജീവനൊടുക്കുകയായിരുന്നു.
വീട്ടിലേക്ക് ഓടിയെത്തിയ ജവാദാണ് ഷാൾ അറിത്തിട്ട് പെൺകുട്ടിയുമായി ആശുപത്രിയിലേക്ക് ഓടിയത്. നാട്ടുകാർ അപ്പോഴാണ് വിവരം അറിഞ്ഞത്. ആശുപത്രിയിലെത്തിച്ചെങ്കിലും അപർണയുടെ ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ വായ്പൂർ സ്വദേശിയായ ജവാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം കേസിൽ ഗുരുതര വകുപ്പുകൾ ചുമത്തുന്ന കാര്യം പരിശോധിക്കുമെന്ന് തിരുവല്ല പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


