'36 ദിവസത്തെ മനഃസമാധാനക്കേടിന് സമാധാനം പറയിപ്പിക്കും'; പൊലീസിനെതിരെ നിയമ നടപടിക്ക് ശ്രീനാഥ്
പതിനാറുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയെന്ന പരാതിയിലായിരുന്നു അറസ്റ്റ്.
മലപ്പുറം: തെന്നലയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയെന്ന പരാതിയിൽ വഴിത്തിരിവ്. പോക്സോ കേസിൽ പ്രതിയായി ജയിലായ 18 കാരൻ ശ്രീനാഥിന് ഡി.എൻ.എ ഫലം നെഗറ്റീവ് ആയതോടെ ജാമ്യം ലഭിച്ചു. കള്ള കേസിൽ കുടുക്കിയെന്ന പരാതിയുമായി പൊലീസിനെതിരെ നിയമ നടപടികളിലേക്ക് കടക്കുകയാണ് ശ്രീനാഥും കുടുംബവും.
പതിനെട്ടുകാരൻ മകനെക്കുറിച്ചാണ് ഈ മാതാപിതാക്കളുടെ സങ്കടം. ജൂലൈ മാസം 22 ന് രാത്രിയാണ് ശ്രീനാഥിനെ വീട്ടിൽ നിന്ന് കൽപകഞ്ചേരി പൊലീസ് പിടിച്ചുകൊണ്ടുപോയത്, പതിനാറുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയെന്ന പരാതിയിലായിരുന്നു അറസ്റ്റ്. കത്തികാണിച്ച് ഭീഷണിപെടുത്തി കൈകൾ തോർത്തുപയോഗിച്ച് കെട്ടിയിട്ടാണ് വീട്ടിൽ വച്ച് പീഡിപ്പിച്ചതെന്ന പെൺകുട്ടിയുടെ മൊഴിപ്രകാരം തോർത്തുമുണ്ടും കത്തിയും തെളിവായി പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും വിശ്വസിക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ശ്രീനാഥ് പറഞ്ഞു. 'ഡിഎൻഎ റിസൾട്ട് വരുമ്പോൾ ഞാൻ രക്ഷപ്പെടുമെന്ന് ഉറപ്പായിരുന്നു. എനിക്കവരുടെ മൊഴികളൊക്കെ കേട്ടിട്ടുള്ള വിഷമമുണ്ട്"- ശ്രീനാഥ് പറയുന്നു.36 ദിവസം മൂന്ന് ജയിലായി കിടന്ന ശ്രീനാഥിന് ഡി.എൻ,എ ഫലം നെഗറ്റീവായതോടെയാണ് ജാമ്യം കിട്ടിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona