തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിലാക്കി വഴിയിൽ ഉപേക്ഷിച്ച കേസിൽ 20-കാരൻ അറസ്റ്റിൽ. വെഞ്ഞാറമൂട് സ്വദേശിയായ അഖിനാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ വയോധികയെ ഉപേക്ഷിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തിരുവനന്തപുരം: വയോധികയെ പീഡിപ്പിച്ച് അവശനിലയിലാക്കി വഴിയിൽ ഉപേക്ഷിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളുമണ്ണടി പ്ലാവോട് സ്വദേശി അഖിൻ (20) ആണ് വെഞ്ഞാറമൂട് പൊലീസിന്‍റെ പിടിയിലായത്. 85 വയസുകാരിയായെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. വെഞ്ഞാറമൂട്-ആറ്റിങ്ങൽ റോഡിൽ വലിയകട്ടക്കാലിന് സമീപത്ത് തലയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ നിലയിലാണ് നാട്ടുകാർ വയോധികയെ കണ്ടെത്തിയത്. നാട്ടുകാർ ഉടൻതന്നെ ഇവരെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സകൾക്ക് ശേഷം കൂടുതൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി വയോധികയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മർദിച്ച് വഴിയിൽ ഉപേക്ഷിച്ചതെന്ന നിലയിലായിരുന്നു പൊലീസ് കരുതിയത്. സംഭവത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് മാനസികമായ പ്രശ്നങ്ങളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.